ആ മുറികളില്‍ ജയലളിതയും ശശികലയും സൂക്ഷിച്ചത്!!! അവരും ലക്ഷ്യമിട്ടത് അതുതന്നെ...എല്ലാം തെളിയുന്നു
കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ചിരുന്നു
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു. എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിന്നീട് മരിച്ചിരുന്നു. പ്രതികള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കാനുള്ള കാരണത്തെക്കുറിച്ച് പോലീസിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞു.
എസ്റ്റേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ജയലളിതയുടെ പേരിലുള്ള വില്‍പത്രങ്ങളാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണത്തില്‍ പോലീസിനു ലഭിച്ച വിവരം. ജയലളിതയുടെ പേരിലുള്ള കോടിക്കണക്കിനു വരുന്ന സ്വത്തുക്കളെക്കുറിച്ചുള്ള രേഖകള്‍ ഇവിടെ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്.
ഏപ്രില്‍ 23നാണ് സംഭവം നടന്നത്. 11 പേരുള്‍പ്പെടുന്ന മോഷണസംഘമാണ് മൂന്നു വാഹനങ്ങളിലായി കോടനാട് എസ്‌റ്റേറ്റിലെത്തിയത്. ഒമ്പത്, 10 ഗേറ്റുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സെക്യൂരിറ്റി ജീവനക്കാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. ഇതില്‍ ഓം ബഹാദുര്‍ ഥാപ്പയെന്ന ജീവനക്കാരന്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെയാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജയലളിതയും മുന്‍ തോഴിയും ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന വി കെ ശശികലയും എസ്‌റ്റേറ്റിലെ മൂന്നു മുറികളിലാണ് നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്നത്. ഈ മുറികള്‍ ലക്ഷ്യമിട്ടാണ് മോഷണസംഘമെത്തിയത്. ഈ മുറികളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍പ്പെട്ടിരുന്നു. ഇവിടെ നിന്നു പ്രതികള്‍ പലതും മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്.
കോടനാട് എസ്‌റ്റേറ്റുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നവരെയും കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തിരുന്നു. വില്‍പത്രവും മറ്റു സ്വത്തുകളുടെ രേഖകളുമെല്ലാം ഒരു സ്യൂട്ട്‌കേസിലാണ് ജയലളിത സൂക്ഷിച്ചിരുന്നതെന്നും അതു തന്നെയാവാം മോഷ്ടാക്കള്‍ ലക്ഷ്യമിട്ടതെന്നും ചിലര്‍ മൊഴി നല്‍കിയിരുന്നു.
എസ്റ്റേറ്റിലെ മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെക്കുറിച്ചു മറ്റു വിലപ്പെട്ട വസ്തുക്കളെക്കുറിച്ചും കൃത്യമായി അറിയാവുന്നത് ജയലളിതയ്ക്കും ശശികലകയ്ക്കും വളരെ വേണ്ടപ്പെട്ട മറ്റു ചിലര്‍ക്കുമാണെന്നും ചില സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
എസ്റ്റേറ്റില്‍ നിന്നു അഞ്ചു റിസ്റ്റ് വാച്ചുകളും സ്ഫടികത്തില്‍ തീര്‍ത്ത ശില്‍പ്പവുമാണ് അന്നു മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നു പോലീസ് പറഞ്ഞു. പക്ഷെ വില്‍പ്പത്രമുള്‍പ്പെടെയുള്ള പല രേഖകള്‍ക്കുവേണ്ടിയും പ്രതികള്‍ തിരച്ചില്‍ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ കനകരാജ് സംഭവം നടന്ന് ആറു മണിക്കൂറിനകം മരിച്ചിരുന്നു. സേലത്തിനടുത്ത് രാത്രി 11.30നുണ്ടായ വാഹനാപകടത്തിലാണ് ഇയാള്‍ മരിച്ചത്. അതിനുശേഷമാണ് കേസിലെ മറ്റൊരു പ്രതിയായ സയന്‍ സഞ്ചരിച്ച കാര്‍ പാലക്കാട്ട് വച്ച് അപകടത്തില്‍പെട്ടത്. അയാളുടെ ഭാര്യയും മകളും സംഭവസ്ഥലച്ചു വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സയന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സയനെ ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അയാള്‍ ഇപ്പോള്‍ ചോദ്യം ചെയ്യാവുന്ന അവസ്ഥയിലല്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.