സ്വകാര്യത മൗലികാവകാശമാക്കിയത് ആധാറിന് കനത്ത തിരിച്ചടി.. മോദിയുടെ സ്വപ്നപദ്ധതി ഇല്ലാതായേക്കാം!
സ്വകാര്യത പൗരന്റെ മൗലിക അവകാശമാണ് എന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി ഏറ്റവുമധികം തിരിച്ചടി നല്‍കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണ്. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാര്‍ അടക്കമുള്ളവയുടെ നിലനില്‍പ്പ് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നു. സ്വകാര്യത സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ എസ് പ്രസന്ന ആധാറിന്റെ ഇനിയുള്ള സാധ്യതയെക്കുറിച്ച് വണ്‍ ഇന്ത്യയോട് സംസാരിക്കുന്നു.

സ്വകാര്യതയെ ഹനിക്കരുത്
* രാജ്യത്തിന്റെ ഭരണഘടന പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയോടെ, സര്‍ക്കാര്‍ ആധാറിന് വേണ്ടി വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് എത്രമാത്രം സാധുതയുണ്ട്?
എസ് പ്രസന്ന: സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിക്കുക മാത്രമല്ല യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. മറിച്ച് സ്വകാര്യതയെ ഹനിക്കുന്ന നീക്കങ്ങള്‍ ഇല്ലാതാകണം എന്ന് കൂടിയാണ് സുപ്രീം കോടതി വിധി. 2016ന് മുന്‍പ് ആധാര്‍ പദ്ധതിക്ക് നിയമപരമായി യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു. അക്കാലത്ത് ആധാറിന് വേണ്ടി ശേഖരിക്കപ്പെട്ട വിവരങ്ങള്‍ നശിപ്പിച്ച് കളയുകയാണ് വേണ്ടത്. പൗരനില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക നിയമം വരുമെന്നും അതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വകാര്യതയും ദാരിദ്ര്യവും
* പണക്കാരന്റെ സ്വകാര്യതയേക്കാള്‍ പാവപ്പെട്ടവന്റെ ജീവിതത്തിനാണ് വില കല്‍പ്പിക്കുന്നത് എന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ വാദം. ഇത് സുപ്രീം കോടതി വിധിയുമായി ഒത്തുപോകുന്നതല്ല. സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്നാണ് കരുതേണ്ടത്
എസ് പ്രസന്ന: ഇത് വളരെ പരിതാപകരമായ അവസ്ഥയാണ്. സ്വകാര്യത എല്ലാവര്‍ക്കുമുള്ളതാണ്. തങ്ങള്‍ക്ക് സ്വകാര്യത വേണ്ടെന്ന് പാവപ്പെട്ടവര്‍ എവിടേയും പറഞ്ഞിട്ടില്ല. മറിച്ച് സര്‍ക്കാരാണ് സ്വകാര്യത വേണോ ദാരിദ്ര്യം വേണോ എന്നൊരു ചോദ്യം പാവങ്ങള്‍ക്ക് മുന്നിലിട്ട് കൊടുത്തത്. സ്വകാര്യതയും ദാരിദ്ര്യവും രണ്ട് വിഷയങ്ങളാണ് എന്ന് സര്‍ക്കാരിന് തന്നെ മനസ്സിലാകുന്നില്ല. സ്വകാര്യത ഉന്നതരെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്.

സെക്ഷൻ 377 അസാധു
*
ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ് എന്നത് കൂടിയാണ് സുപ്രീം കോടതി ഈ സുപ്രധാന വിധിയിലൂടെ അടിവരയിട്ടുറപ്പിച്ചത്. അപ്പോള്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന സെക്ഷന്‍ 377ന് ഇനി എന്ത് നിലനില്‍പ്പാണുള്ളത്
എസ് പ്രസന്ന: ആ നിയമത്തിന് ഇനി നിലനില്‍പ്പില്ല എന്ന കാര്യം ഉറപ്പാണ്. ഇക്കാര്യം പാര്‍ലമെന്റിന്റെ ദയയ്ക്ക് കാക്കാതെ കോടതി വഴി തീരുമാനിക്കപ്പെട്ടുവെന്നത് നല്ല കാര്യം തന്നെ. തീര്‍ച്ചയായും ഇക്കാര്യത്തില്‍ സന്തോഷിക്കുക തന്നെ വേണം

കുറ്റം ചുമത്തൽ എളുപ്പമല്ല
*
സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പഴുതുകളുണ്ടെന്ന് പറയാനാവുമോ ഉണ്ടെങ്കില്‍ അതെന്താണ്
എസ് പ്രസന്ന: വ്യക്തികള്‍ക്ക് മേല്‍ കുറ്റം ചുമത്തുക ഇനി ഭരണകൂടങ്ങള്‍ക്ക് എളുപ്പമല്ല. വസ്തുനിഷ്ഠവും യുക്തിസഹവും ആയിരിക്കണം കാര്യങ്ങള്‍

പദ്ധതികളെ ബാധിക്കും
*
സ്വകാര്യത സംബന്ധിച്ച വിധി മറ്റേതൊക്കെ കേസുകളെ അല്ലെങ്കില്‍ വിധികളെ ആണ് ബാധിക്കുക
എസ് പ്രസന്ന: നിലവിലുള്ള നിരവധി പദ്ധതികളെ ഈ വിധി ബാധിക്കും. ഭാവി പദ്ധികള്‍ക്കും ഏറെ വിലങ്ങ് തടികളുണ്ടാകും. ഉദാഹരണത്തിന് ഡിഎന്‍എ വിവരശേഖരണ ബില്‍ അടക്കമുള്ളവ ഭീഷണിയുടെ നിഴലിലാണ്.












Click it and Unblock the Notifications