യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് പ്രകാശ് രാജ്; ചുവരിന്റെ നിറം മാറ്റുന്നതല്ല വികസനം...
ലക്നൗ: യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി നടൻ പ്രകാസ് രാജ്. ലഖ്‌നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിച്ചതിനെതിരെയാണ് പ്രകാശ് രാജിന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ മുന്നില്‍ നിക്ഷേപിച്ചതിനെയും പ്രകാശ് രാജ് വിമർശിക്കുന്നുണ്ട്.
Is changing colour of a wall VIKAS....?? What about the farmers dumping potatoes in your front yard...#justasking pic.twitter.com/v1OOJfYPRd
— Prakash Raj (@prakashraaj) January 7, 2018
കര്‍ഷകര്‍ അവരുടെ പ്രതിഷേധം ഉരുളക്കിഴങ്ങുകള്‍ നിങ്ങളുടെ വീടിനു മുന്നില്‍ നിക്ഷേപിച്ച് പ്രകടിപ്പിച്ച. നിങ്ങളുടെ കൃഷി വകുപ്പുമന്ത്രി പറയുന്നത്....ഉരുളക്കിഴങ്ങുകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നെന്നും അതിനാല്‍തന്നെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന്. ഈ രീതിയിലാണോ നിങ്ങള്‍ കര്‍ഷകരുടെ മനോവേദന മനസ്സിലാക്കുന്നത്. അടുത്തത് വികാസ്....മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പച്ച കാവിയാക്കി
ലക്നൗ ഹജ്ജ് ഹൗസിന്റെ നിറം ആദ്യം പച്ചയും വെള്ളയുമായിരുന്നു. ഇത് മാറ്റിയാണ് പിന്നീട് കാവിനിറം അടിച്ചത്. ഇതിനിടെ വൻ പ്രതിഷേധവും അരങ്ങേറിയിരുന്നു. 100 കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു കർഷരുടെ പ്രതിഷേധവും നടന്നത്. കര്‍ഷകര്‍ ഉരുളക്കിഴങ്ങ് യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്കു മുന്നിലും നിയമസഭയുടെ മുന്നിലും നിക്ഷേപിക്കുകയായിരുന്നു.
രാഷ്ട്രീയത്തിലിറങ്ങാനും മടിക്കില്ല
അതേസമയം രജനീകാന്തിന്റേയും കമൽഹാസന്റേയും പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകിയിരുന്നു എന്നാൽ പിന്നാലെ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ധൈര്യം ഇപ്പോഴില്ലെന്നു നടൻ പ്രകാശ് രാജ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാൽ താൻ അതിനും മടിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
ബിജെപിക്കെതിരെ....
രാജ്യത്തെ വർഗീയ ശക്തികൾക്കെതിരെ മുഖം നോക്കാതെ തുറന്ന നിലപാട് സ്വീകരിക്കുന്ന താരം രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് നേരത്തെ തന്ന വ്യക്തമാക്കിയിരുന്നു. എന്നാൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ പ്രകാശ് രാജിന്റെ പ്രസ്താവന ചർച്ചയാവുകയായിരുന്നു. ബിജെപിയ്ക്കെതിരെ വിമർശനവുമായി പ്രകാശ് രാജ് പല തവണ രംഗത്തെത്തിയിരുന്നു. അതോടെ സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടായി താരം മാറുകയായിരുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകാശ് രാജെടുത്ത നിലപാട് അദ്ദേഹത്തെ സംഘികളുടെ പൊതു ശത്രുവാക്കി മാറ്റിയിട്ടുണ്ട്.
മോദിക്കെതിരെ തുറന്നടിച്ച നടൻ
ഗൗരി ലങ്കേഷിന്റെ മരണത്തിനെ തുടർന്ന് ശക്തമായ വിമർശനമാണ് താരം സംഘപരിവാർ സംഘടനയ്ക്ക് നേരെ ഉയർത്തിയിരുന്നത്.മോദി തന്നെക്കാള്‍ മികച്ച നടനാണെന്നും ഗൗരിയുടെ വധത്തില്‍ മോദി ഇനിയും മൗനം തുടര്‍ന്നാല്‍ കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു. നേരത്തെ സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് താന്‍ ഒരു വിധത്തിലും യോജിക്കുന്നില്ല. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം രാജ്യത്തിന്റെ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.