കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതി, റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ ദൗര്‍ഭാഗ്യകരം
ദില്ലി: പാര്‍ലമെന്റിലെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അടക്കം കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളെ രാഷ്ട്രപതി അപലപിച്ചു. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതേസമയം തന്നെ നിയമം പാലിച്ച് കൊണ്ട് വേണം എന്നും ഭരണഘടന പഠിപ്പിക്കുന്നുണ്ട്. സമാധാനപരമായ സമരങ്ങളോട് യോജിക്കുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണപരമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പുതിയ നിയമങ്ങളിലൂടെ കര്‍ഷകരുടെ നിലവിലുളള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. അതേസമയം ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയും വിളകള്‍ക്കുളള താങ്ങുവില ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.
മാത്രമല്ല 1,13,000 കോടി രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിച്ചത് എന്നും രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത് വര്‍ഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ്. പുതിയ നിയമങ്ങളെ കുറിച്ച് കര്‍ഷകര്‍ക്കുളള തെറ്റിദ്ധാരണകള്‍ നീക്കാന്‍ കേന്ദ്രം തയ്യാറാണ്. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി തീരുമാനത്തോട് കേന്ദ്രം യോജിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. രണ്ട് മാസത്തിൽ അധികമായി ദില്ലി അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരത്തിലാണ്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ദില്ലിയിലേക്ക് നടത്തിയ റാലി അക്രമത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ കർഷക സംഘടനകളുമായുളള ചർച്ചകളിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോയിരിക്കുകയാണ്.












Click it and Unblock the Notifications