ജാതി സെൻസസ് പുറത്തുവിടാൻ കർണാടക സർക്കാരിന് മേൽ സമ്മർദ്ദം; എതിർപ്പുമായി ലിംഗായത്ത്, വൊക്കാലിഗ വിഭാഗങ്ങൾ
ബിഹാറിന് പിന്നാലെ ജാതി സെൻസസ് പുറത്തുവിടാൻ കർണാടക സർക്കാരിന് മേൽ സമ്മർദ്ദം ശക്തം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചാൽ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സർക്കാർ.
2015 ൽ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്താണ് സോഷ്യോ എക്കണോമിക് സര്‍വേ എന്ന പേരില്‍ ജാതി സെന്‍സസ് നടത്തിയത്. 2015ൽ എച്ച് കാന്തരാജു പിന്നാക്ക വിഭാഗം ചെയർമാനായിരിക്കവേയായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. സെൻസസിന്റെ അന്തിമ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കുമെന്നാണ് സെൻസസിന് നേതൃത്വം നൽകിയ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിനെ സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളായ ലിംഗായത്തും വൊക്കാലിഗ വിഭാഗക്കാരും എതിർക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് റിപ്പോർട്ട് പുറത്തുവിടാൻ സാധ്യതയില്ലെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

2015 ൽ കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു സർവ്വേ ആരംഭിച്ചത്. 2018 ൽ കുമാരിസ്വാമി സർക്കാരും പിന്നീട് വന്ന യെദ്യൂരപ്പ, ബസവരാജ് ബൊമ്മി സർക്കാരോ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിരുന്നില്ല. എന്നാൽ ഭരണം ലഭിച്ചാൽ തീർച്ചയായും റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം. റിപ്പോർട്ട് ലഭിച്ചാൽ ഉടനെ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമായ്യ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടുന്നത് ലോക്സഭ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യത്തെ ഇല്ലാതാക്കുമെന്നും പ്രബലസമുദായങ്ങളായ ലിംഗായത്ത് വിഭാഗവും വൊക്കാലിഗ സമുദായവും വലിയ പ്രതിഷേധം തീർക്കുമെന്നുമാണ് നേതൃത്വം ഭയക്കുന്നത്.
ജനസഖ്യയിൽ 20 ശതമാനം ലിംഗായത്തുകളും 17 ശതമാനം വൊക്കാലിഗ വിഭാഗക്കാരുമാണെന്നാണ് നിലവിലെ കണക്കുകൾ. എന്നാൽ സെൻസസ് പ്രകാരം ഇവരുടെ ശതമാനം 14 ഉം 11 ഉം ആണ്. റിപ്പോർട്ടിൽ പറയുന്നതിനെക്കാൾ കൂടുതലാണ് തങ്ങളുടെ സംഖ്യയെന്നാണ് രണ്ട് സമുദായങ്ങളും അവകാശപ്പെടുന്നത്. സെൻസസിൽ എസ്‌സി - എസ്ടി വിഭാഗത്തിനാണ് ഭൂരിപക്ഷമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മുസ്‌ലിം വിഭാഗമാണ് രണ്ടാമത്. ലിംഗായത്ത് വിഭാഗം മൂന്നാം സ്ഥാനത്തെന്നും വൊക്കലിംഗ സമുദായം നാലാം സ്ഥാനത്തും മാത്രമാണ് സർവ്വേയിൽ വരുന്നതത്രേ.
റിപ്പോർട്ട് പുറത്തുവിടുന്നതോടെ മന്ത്രിസഭയിലടക്കം വലിയ സ്വാധീനമുളള ഇരുവിഭാഗങ്ങൾക്കും തങ്ങളുടെ അധികാരങ്ങളും സ്വാധീനങ്ങളുമെല്ലാം നഷ്ടപ്പെടുമോയെന്നാണ് ഭയം. ഇതിനോടകം തന്നെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ആവശ്യം സമുദായാംഗങ്ങളായ മന്ത്രിമാർ ഉയർത്തിക്കഴിഞ്ഞു.












Click it and Unblock the Notifications