മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐയുടെ പുതിയ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫർസോൺ വിഷയം ചർച്ചയായില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
രാവിലെ പതിനൊന്നിനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിൻറെ സാന്നിധ്യത്തിൽ സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന ചർച്ചയിൽ മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്.
മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഉടൻ ഇക്കാര്യത്തിൽ കേന്ദ്രം നടപടി എടുത്തില്ലെങ്കിൽ അടുത്ത വർഷം സന്ദർശനം ഉണ്ടാകില്ലെന്നാണ് ക്രിസ്ത്യൻ സഭ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. വത്തിക്കാനിൽ വെച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്നും മാർപ്പാപ്പ പ്രതികരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചിരുന്നു.
വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ വച്ചായിരുന്നു മോദിയും മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂർ സമയം നീണ്ടു നിന്നിരുന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു.
രണ്ട് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു . അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2000 ജൂണിൽ അവസാനമായി വത്തിക്കാൻ സന്ദർശിച്ചപ്പോൾ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനെ കണ്ടിരുന്നു. ഇന്ത്യയും വത്തിക്കാനും തമ്മിൽ 1948-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ സൗഹൃദബന്ധമുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.