ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം
കൊച്ചി: കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിനും കര്‍ണാടകയ്ക്കും സുപ്രധാന ദിനമെന്ന് പദ്ധതി കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. ഇരു സംസ്ഥാനങ്ങളിലേയും സാമ്പത്തിക പുരോഗതിക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണ്ണര്‍ വാജുഭായി വാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.
പദ്ധതി നടപ്പിലാവുന്നതോടെ സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ ഇന്ധനം ലഭിക്കും. 7200 കോടി ചിലവിട്ട പദ്ധതി ഇന്ധന വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിക്കാന്‍ പോവുന്നത്. 12 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടുതല്‍ ലഭിക്കുന്നതിനോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സംയുക്ത സംരംഭം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പല പ്രതിബദ്ധങ്ങളും നേരിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം നേരിട്ട പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധിതി പൂര്‍ത്തീകരിക്കാന്‍ പ്രയ്തിനിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
2010 ൽ ആരംഭിക്കുകയും, സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് 2014ൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പദ്ധതിയ്ക്ക് വീണ്ടും ജീവൻ ലഭിച്ചത് 2016ൽ ആണ്. കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൈപ്പ് ഇടേണ്ടിയിരുന്നത്. അതിൽ വെറും 40 കിലോ മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത്. ബാക്കി ദൂരം മുഴുവൻ ഇടത് സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്.
മതിയായ നഷ്ട പരിഹാരം നൽകി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരുടെ സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ഊർജജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഊർജ്ജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകും. ഈ പദ്ധതി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video