ചിലര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് സ്വയം വിലയിരുത്തണം: സെന്‍ട്രല്‍ ഹാള്‍ യോഗത്തില്‍ മോദി
ദില്ലി: നമ്മുടെ ഭരണഘടന വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ഭരണഘടന തയ്യാറാക്കിയത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനും വലിയ പരിശ്രമം ഉണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന ദിനത്തില്‍ പാര്‍ലമെന്റിന്റെ സെല്‍ട്രല്‍ ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പല ഉന്നത നേതാക്കളും നമുക്ക് ഈ ഭരണഘടന നൽകുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

1950 ന് ശേഷം എല്ലാ വർഷവും ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടനയുടേയും അതിന്റെ നിര്‍മ്മാണത്തിന്റെയും മഹത്വത്തേയും കുറിച്ച് എല്ലാവരേയും ബോധവത്കരിക്കാനാണ്. എന്നാൽ ചിലർ അങ്ങനെ ചെയ്തില്ല. ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താനും ഈ ദിനം തിരഞ്ഞെടുക്കണമെന്നും മോദി പറഞ്ഞു. ഇന്ന് മുംബൈയിലെ 26/11 ഭീകരാക്രമണത്തിന്റെ വാർഷികആചരണ ദിനം കൂടിയാണ്. തീവ്രവാദികളോട് പോരാടി വീരമൃത്യു വരിച്ച രാജ്യത്തെ എല്ലാ ധീര ജവാന്മാർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Recommended Video
നമ്മുടെ ഭരണഘടന അനേകം അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല, സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യമാണ് നമ്മുടെ ഭരണഘടനയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ അഖണ്ഡ പ്രവാഹത്തിന്റെ ആധുനിക ആവിഷ്കാരമാണിത്. നമ്മുടെ പാത ശരിയാണോ അല്ലയോ എന്ന് നിരന്തരം വിലയിരുത്തപ്പെടേണ്ടതിനാൽ ഭരണഘടനാ ദിനം അഭംഗുരം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബാബാസാഹേബ് അംബേദ്കറുടെ 125-ാം ജന്മവാർഷിക വേളയിലാണ് 'ഭരണഘടനാ ദിനം' ആചരിക്കുന്നതിന് പിന്നിലെ പൊരുളിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കവെ , ബാബാസാഹേബ് അംബേദ്കർ ഈ രാജ്യത്തിന് നൽകിയ സമ്മാനത്തേക്കാൾ മഹത്തായ മറ്റൊരവസരം ഇല്ലെന്നു ഞങ്ങൾക്കെല്ലാം തോന്നി. ഒരു സ്മൃതി ഗ്രന്ഥത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നാം എപ്പോഴും ഓർക്കണം. ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനൊപ്പം നവംബർ 26ന് ഭരണഘടനാ ദിനവും ആ സമയത്ത് തന്നെ നിശ്ചയിച്ചിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാധിഷ്ഠിത പാർട്ടികളുടെ രൂപത്തിൽ, ഇന്ത്യ ഒരുതരം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ഇത് ഭരണഘടനയിൽ അർപ്പിതമായ ജനങ്ങളുടെ ആശങ്കയാണെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ യോഗ്യതയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേരുന്നത് പാർട്ടിയെ കുടുംബവാഴ്ച്ചയാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തലമുറതലമുറകാളായി ഒരേ കുടുംബം ഒരു പാർട്ടി നടത്തുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോൾ ഭരണഘടനയുടെ ആത്മാവിനും മുറിവേറ്റിരിക്കുന്നു, ഭരണഘടനയുടെ എല്ലാ വിഭാഗങ്ങൾക്കും മുറിവേറ്റതായി പ്രധാനമന്ത്രി വിലപിച്ചു. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾക്ക് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കാനാവുക യെന്നും അദ്ദേഹം ചോദിച്ചു.
ശിക്ഷിക്കപ്പെട്ട അഴിമതിക്കാരെ മറക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെയും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നവീകരണത്തിന് അവസരം നൽകുമ്പോൾ തന്നെ പൊതുജീവിതത്തിൽ ഇത്തരക്കാരെ മഹത്വവത്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ അവകാശങ്ങൾക്കായി പോരാടുമ്പോഴും കടമകൾക്കായി രാജ്യത്തെ സജ്ജമാക്കാൻ മഹാത്മാഗാന്ധി ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കടമയ്ക്ക് ഊന്നൽ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ, നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് കടമയുടെ പാതയിൽ മുന്നേറേണ്ടത് ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, ഭരണഘടനാ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ളു 14 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുമിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ ഭരണഘടനയെ തന്നെ ബഹുമാനിക്കാത്തവരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ശൈത്യകാല സമ്മേളത്തില്‍ ഈ 14 പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ നേരിടുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും വ്യക്തമാക്കി.












Click it and Unblock the Notifications