സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക അറിയിച്ചു; 2 പേർ ഇക്‌ണോമിക് അഡ്വൈസറി കൗണ്‍സിലിൽ നിന്ന് പുറത്ത്
ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഘടനാപരമായ ഒരു വളർച്ചാ പ്രതിസന്ധിയുടെ (structural slowdown) വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ ഒരു ബ്രസീലോ ദക്ഷിണാഫിക്കയോ ആയി മാറുമെന്നും പ്രധാനമന്ത്രിയുടെ സമ്പത്തികോപദേശക സമിതിയംഗം രതിൻ റോയ് തന്നെ കഴിഞ്ഞ മെയ് മാസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ യുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്ന് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍സിങും വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവും എന്നാല്‍ മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ല. മാനുഫാക്ചറിങ് രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനവും , ജിഎസ്ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗ്രാമ, നഗരങ്ങളെ സാമ്പത്തികമാന്ദ്യം പൂർണമായും വിഴുങ്ങി. അഞ്ചുരൂപമാത്രം വിലയുള്ള പാർലെ ബിസ്‌കറ്റുപോലും വിറ്റഴിയാത്ത, വാങ്ങാനാളില്ലാത്ത സാഹചര്യം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞു. ഒടുവിൽ, സെപ്തംബർ രണ്ടിന് കേന്ദ്ര സ്ഥിതിവിവര കണക്ക് മന്ത്രാലയം പറയുന്ന കണക്കനുസരിച്ചുതന്നെ അടിസ്ഥാനവ്യവസായങ്ങളുടെ വളർച്ച വെറും 2.1 ശതമാനമായി കുത്തനെ താഴോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് പേർ പുറത്ത്
എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ ആശങ്കാ പരമായ ഒന്നും തന്നെയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ രണ്ട് സാമ്പത്തിക വിദഗ്ധരെ പ്രധാനമന്ത്രിയുടെ ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബുധാഴ്ചയാണ് ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സില്‍ പുനസംഘടിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കാലാവധി രണ്ട് വർഷം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി മെമ്പര്‍ റാതിന്‍ റോയ്, ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ മെമ്പര്‍ ഷാമിക രവി എന്നിവരെയാണ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.വ്യാഴാഴ്ച മുതലാണ് പുതിയ കൗണ്‍സില്‍ നിലവില്‍ വരിക. രണ്ടുവര്‍ഷത്തേക്കാണ് കൗണ്‍സിലിന്റെ കാലാവധി.

അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലായി
ബിബേക് ഡെബ്രോയിയും രതന്‍ വാതലും കൗണ്‍സില്‍ ചെയര്‍പേഴ്‌സണും മെമ്പര്‍ സെക്രട്ടറിയുമായി തുടരുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. ഇവര്‍ക്കു പുറമേ ജെപി മോര്‍ഗനിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാജിത് ഷെനോയിയും മറ്റൊരു സാമ്പത്തിക വിദഗ്ധയായ അഷിമ ഗോളും പാര്‍ട്ട് ടൈം മെമ്പറായി തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. പുനഃസംഘടനയിലൂടെ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലായി കുറഞ്ഞു.

നിശബ്ദ സാമ്പത്തിക പ്രതിസന്ധി
നികുതി വരുമാനത്തിലെ ഇടിവ് കാരണം ‘ഇന്ത്യ നിശബ്ദ സാമ്പത്തിക പ്രതിസന്ധി' യെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ജൂലൈയില്‍ റോയി പറഞ്ഞിരുന്നത്. ‘സമയബന്ധിതമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ വളര്‍ച്ചാ തന്ത്രം' പല മന്ത്രാലയങ്ങളും പിന്തുടരേണ്ടതുണ്ടെന്നും, ‘സുപ്രധാന പരിഷ്‌കാരങ്ങളാണ് ആവശ്യം, വെറും വെള്ളപൂശലല്ലെന്നും രവി ആഗസ്റ്റില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സിലിന്റെ പുനഃസംഘടന.

അടിത്തറ ഭദ്രമെന്ന് കേന്ദ്രമന്ത്രി
ആഗോളതലത്തിലുള്ള ചലനങ്ങളുടെ പ്രതിഫലനമുണ്ടായാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. ആഗോളതലത്തിലുണ്ടാകുന്ന അസ്വസ്ഥതകളെല്ലാമുണ്ടെങ്കിലും ധനക്കമ്മി, പണപ്പെരുപ്പം, നേരിട്ടുള്ള വിദേശ നിക്ഷേപം, വിദേശ നാണ്യ കരുതൽ ശേഖരം എന്നിവയുടെ കാര്യത്തിലെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നയപരമായ ഇടപെടലുകൾ ഇന്ത്യയെ നിക്ഷേപ സൗഹൃദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications