സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!
ലഖ്‌നൗ: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കിയത് കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതുവരെ സര്‍ക്കാരിനെ കടന്നാക്രമിക്കാതെ മാറി നിന്ന കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ദ്രുതഗതിയില്‍ ഏറ്റെടുത്തു.
സോണിയാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരെ ഉളളവര്‍ തൊഴിലാളി പ്രശ്‌നം ശക്തമായി ഉന്നയിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കുന്നത് അടക്കമുളള സോണിയാ ഗാന്ധിയുടെ നീക്കങ്ങള്‍ വിജയം കണ്ടു. ഉത്തര്‍ പ്രദേശില്‍ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി യോഗി സര്‍ക്കാര്‍ വിവാദത്തിലായിരിക്കുമ്പോള്‍ തൊഴിലാളി പ്രശ്‌നം ഉയര്‍ത്തി കളത്തില്‍ സജീവമായിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.
പാവങ്ങൾക്കൊപ്പം കോൺഗ്രസ്
വായ്പയെടുത്ത് മുങ്ങിയ കോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിത്തളളുന്ന സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുളള പാവപ്പെട്ടവരെ കാണുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. പാവങ്ങളുടെ നേതാവ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജിന് കാര്യമായി തന്നെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ ഇടത്തേക്കാണ് കോണ്‍ഗ്രസ് മിടുക്കോടെ കയറി വരുന്നത്.
സജീവമായി പ്രിയങ്ക
കുടിയേറ്റ തൊഴിലാളികളില്‍ നിന്നും സര്‍ക്കാര്‍ ട്രെയിന്‍ നിരക്ക് വാങ്ങിയപ്പോള്‍ ആ പണം തങ്ങള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കയ്യടി നേടി. തനിക്ക് ചുമതലയുളള ഉത്തര്‍ പ്രദേശില്‍ ഇതേ നീക്കം തന്നെയാണ് പ്രിയങ്ക ഗാന്ധിയും നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഒരു ലക്ഷം മാസ്‌കുകളാണ് ലഖ്‌നൗവിലേക്ക് പ്രിയങ്ക അയച്ച് നല്‍കിയിരിക്കുന്നത്.
ഒരു ലക്ഷം മാസ്ക്
പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഖ്‌നൗവില്‍ മാസ്‌ക് വിതരണം തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല ഉത്തര്‍ പ്രദേശിലെ 47 ലക്ഷം പേര്‍ക്ക് റേഷനും ഭക്ഷണവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ കോര്‍ഡിനേറ്ററായ ലലന്‍ കുമാര്‍ വ്യക്തമാക്കുന്നത്. തീര്‍ന്നില്ല, ഉത്തര്‍ പ്രദേശില്‍ കൊവിഡ് പ്രതിരോധത്തിന് പ്രിയങ്കയുടെ ഇടപെടലുകള്‍ ഇനിയുമുണ്ട്.
തീവണ്ടി ടിക്കറ്റിന്റെ പണം താന്‍ നല്‍കും
രാഹുല്‍ ഗാന്ധിയുടെ മുന്‍ മണ്ഡലമായ അമേഠിയിലേക്കും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്കും തിരികെ എത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ തീവണ്ടി ടിക്കറ്റിന്റെ പണം താന്‍ നല്‍കും എന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമേഠിയിലേക്കും റായ്ബറേലിയിലേക്കും തിരികെ എത്തുന്ന തൊഴിലാളികളുടെ പേര് വിവരങ്ങള്‍ പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്.
വിവരങ്ങള്‍ തേടി
അമേഠിയിലേയും റായ്ബറേലിയിലേയും സര്‍ക്കാര്‍ അധികൃതരോടാണ് പ്രിയങ്ക ഗാന്ധി വിവരങ്ങള്‍ തേടിയിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ജില്ലാ വക്താവ് അനില്‍ സിംഗ് അറിയിക്കുന്നു. 1212 കുടിയേറ്റ തൊഴിലാളികളാണ് അമേഠി റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച വന്നിറങ്ങിയത്. ഇതില്‍ 282 പേര്‍ അമേഠി മണ്ഡലത്തില്‍ ഉളളവരാണ് എന്നാണ് വിവരം.
Recommended Video
ഹെല്‍പ് ലൈന്‍ നമ്പറും
മാത്രമല്ല ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. യുപി മിത്ര എന്ന പേരിലാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ കോണ്‍ഗ്രസ് സഹായിക്കണം എന്നുളള സോണിയാ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്താണ് പ്രിയങ്കയും പ്രവര്‍ത്തകരും യുപിയില്‍ സജീവമായിരിക്കുന്നത്.