രണ്ടും കല്‍പ്പിച്ച് പ്രിയങ്ക; ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍
ലഖ്നൗ; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പഴയ പ്രതാപമില്ല. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന്‍റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിയോഗിച്ചെങ്കിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.
എന്നാല്‍ അതുകൊണ്ടൊന്നും കീഴടങ്ങാന്‍ ഒരുക്കമല്ല പ്രിയങ്ക. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനായി മികച്ച പോരാട്ടത്തിനൊരുങ്ങുകയാണ് അവര്‍. ന്യൂനപക്ഷ വോട്ടുകള്‍ തൂത്തുവാരാന്‍ വമ്പനൊരു മാസ്റ്റര്‍ പ്ലാനാണ് പ്രിയങ്ക ഗാന്ധി ഒരുക്കുന്നതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
2017 ല്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 7 സീറ്റുകള്‍ മാത്രമായിരുന്നു. വോട്ട് 7 ശതമാനത്തോളമാണ് കുറഞ്ഞത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തണമെങ്കില്‍ കോണ്‍ഗ്രസ് തങ്ങളുടെ പഴയ വോട്ട് ബാങ്കായ മുസ്ലിം വിഭാഗത്തേയും ദളിത് ,ഒബിസി വിഭാഗങ്ങളേയും തങ്ങളോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായി വന്‍ പദ്ധതികളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുതലെടുക്കാന്‍ കോണ്‍ഗ്രസ്
എസ്പിയുടേയും ബിഎസ്പിയുടേയും പ്രധാന വോട്ട് ബാങ്കായ മുസ്ലീം, ദളിത് വിഭാഗങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് പ്രിയങ്കയുടെ പ്രഥമ ലക്ഷ്യം. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ബിഎസ്പിയും എസ്പിയും സജീവമായിരുന്നില്ല. ഇത് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ കനത്ത നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
മുസ്ലീം ദളിത് വിഭാഗം
യുപിയുടെ ജനസംഖ്യയുടെ 21% ദളിത് വിഭാഗമാണ്, ബിഎസ്‌പിയുടെ പ്രധാന വോട്ട് ബാങ്കാണ് ഇവര്‍. സമാജ്വാദി പാര്‍ട്ടിയാകട്ടെ ഒബിസി യാദവ് വിഭാഗത്തിന്‍റേയും മുസ്‌ലിംകളുടെയും പാർട്ടിയാണ്. സംസ്ഥാന ജനസഖ്യയുടെ 18 ശതമാനം വരും യുപിയിലെ മുസ്ലിം വിഭാഗം.
കൈയ്യിലെടുത്ത് പ്രിയങ്ക
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ബിഎസ്പിയും എസ്പിയും പിന്‍വലിയുമ്പോള്‍ പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ മുന്‍നിരയില്‍ തന്നെയുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു.
21 പേര്‍ മരിച്ചു
പൗരത്വ പ്രതിഷേധങ്ങളില്‍ യുപിയില്‍ മാത്രം 21 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങളാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. യുപി സര്‍ക്കാരിനെതിരായ വികാരം സൃഷ്ടിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നു.
എസ്പിയുമായി സഖ്യം
അതിനിടെ 2017 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായുള്ള കോൺഗ്രസിന്റെ സഖ്യം ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും പ്രിയങ്ക തേടിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്പി സഖ്യത്തില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.
പിന്തുണ ഉറപ്പാക്കട്ടെ
അതേസമയം പ്രിയങ്കയ്ക്കെതിരെ പ്രതികരിച്ച് സമാജ്വാദി നേതാവ് രംഗത്തെത്തി.കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്,പ്രിയങ്ക അതിന്‍റെ നേതാവും തീര്‍ച്ചയായും അവര്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എന്നാല്‍ കോണ്‍ഗ്രസും പ്രിയങ്കയും ആദ്യം ചെയ്യേണ്ടത് അതൃപ്തരായ തങ്ങളുടെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കുകയാണെന്ന് സമാജ്വാദി നേതാവ് പ്രതികരിച്ചു.
മുഖ്യമന്ത്രിയാവും
മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി അത് കേള്‍ക്കാന്‍ തയ്യാറായില്ല. മറിച്ച് അവരെ പുറത്താക്കുകയാണ് ഉണ്ടായത്. ബിജെപിയെ പുറത്താക്കാന്‍ അടുത്ത തിരഞ്ഞെടുപ്പിനായി ജനം കാത്തിരിക്കുകയാണ്. അഖിലേഷ് യാദവ് അടുത്ത മുഖ്യമന്ത്രിയാകുമെന്നും സമാജ്വാദി നേതാവ് പ്രതികരിച്ചു.