എന്തുകൊണ്ട് ദുർബലരായ സ്ഥാനാർത്ഥികൾ; ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല തന്ത്രം, വിശദീകരിച്ച് പ്രിയങ്ക
ലക്നോ: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നില്ലെന്ന് വ്യക്തമായതിന് പിന്നാലെ തുടങ്ങിയതാണ് ചോദ്യങ്ങളും പരിഹാസങ്ങളും നുണ പ്രചാരണങ്ങളും. വാരണാസിയിൽ എന്തുകൊണ്ട് മത്സരിക്കുന്നില്ലെന്ന എന്ന ചോദ്യത്തിന് പ്രിയങ്കാ ഗാന്ധി ആവർത്തിച്ച് മറുപടി പറഞ്ഞെങ്കിലും മറുപക്ഷം വെറുതെ ഇരിക്കുന്നില്ല. തോൽവി ഭയന്നാണ് പിന്മാറ്റമെന്നാണ് പ്രചാരണം. പ്രിയങ്കയെത്തുമെന്ന പ്രചരിപ്പിച്ച ശേഷം അവസാന നിമിഷം നടത്തിയ പിന്മാറ്റം കോൺഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളുമുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായ് തന്നെയാണ് ഇത്തവണയും വാരണാസിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. വിജയ പ്രതീക്ഷയില്ലാത്ത സ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കിയതിന് പിന്നിലും കോൺഗ്രസിന് ഒരു ലക്ഷ്യമുണ്ടെന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾ ദില്ലിക്ക്; തിരക്കിട്ട യോഗങ്ങൾ, ലക്ഷ്യം ഇതാണ്, 4 ദിവസങ്ങൾ...
വോട്ട് കുറയ്ക്കും
ഉത്തർ പ്രദേശിൽ ബിജെപിക്ക് ദയനീയ പരാജയം ഉണ്ടാകുമെന്നാണ് പ്രിയങ്കാ ഗാന്ധി അവകാശപ്പെടുന്നത്. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കും. ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്തുക മാത്രമല്ല ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.
ജയ സാധ്യതയില്ലാത്തവർ
ജയ സാധ്യതയില്ലാത്ത സീറ്റുകളിൽ കൃത്യമായ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. വലിയ വിഭാഗം ബിജെപി വോട്ടുകൾ സ്വന്തമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം വലിയ രീതിയിൽ കുറയ്ക്കാൻ ഇവർക്കാകുമെന്ന് പ്രിയങ്ക പറയുന്നു.
സഖ്യത്തെ ബാധിക്കില്ല
എസ്പി-ബിഎസ്പി സഖ്യത്തിൽ നിന്നും പുറത്ത് നിർത്തിയതോടെ ഉത്തർ പ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസിന്റെയും എസ്പി-ബിഎസ്പി സഖ്യത്തിന്റെയും വോട്ട് ബാങ്കുകൾ ഏറെക്കുറെ സമാനമാണ്. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നും ഇത് ബിജെപിയുടെ വിജയത്തിന് വഴിതെളിയ്ക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. കോൺഗ്രസിന് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വം എസ്പി-ബിഎസ്പി സഖ്യത്തിന്റെ വോട്ട് വിഹിതത്തെ ബാധിക്കില്ലെന്ന് പ്രിയങ്ക പറയുന്നു.
എസ്പി-ബിഎസ്പി പ്രതീക്ഷ
അതേ സമയം കോൺഗ്രസ് സ്ഥാനാർത്ഥികൾ എസ്പി-ബിഎസ്പി സഖ്യത്തിന്റെ വോട്ട് കുറയ്ക്കില്ലെന്നാണ് മായാവതിയും അഖിലേഷ് യാദവും പറയുന്നത്. കോൺഗ്രസിന് ന്യൂനപക്ഷ വോട്ടുകൾ ലഭിക്കില്ലെന്നും. ബിജെപിക്കും കോൺഗ്രസിനുമായി സവർണ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തപ്പെടുന്നത്.
വിമർശനം
വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാത്തതിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. വാരണാസിയിൽ മത്സരിച്ചാൽ ഒരു സീറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. കിഴക്കൻ യുപിയിലെ 41 സീറ്റുകളുടെ ചുമതല കൂടി തനിക്ക് നോക്കേണ്ടതുണ്ടെന്നാണ് പ്രിയങ്കാ ഗാന്ധി നൽകുന്ന വിശദീകരണം. മുതിർന്ന നേതാക്കളുമായി താൻ സംസാരിച്ചെന്നും അവരുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരുന്നു അന്തിമ തീരുമാനം എടുത്തതെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
എസ്പി-ബിഎസ്പി സ്ഥാനാർത്ഥി
അതേ സമയം പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തിയ മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവിന് എസ്പി-ബിഎസ്പി സഖ്യം പിന്നീട് അവരുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എസ്പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശാലനി യാദവിനെ പിൻവലിക്കുകയും ചെയ്തു. എന്നാൽ മഹാസഖ്യത്തിന് തിരിച്ചടി നൽകി തേജ് ബഹദൂറിന്റെ നാമനിർദ്ദേശ പത്രിക തള്ളി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ