ഉത്തർപ്രദേശിൽ പ്രിയങ്കയുടെ കടുംവെട്ട്; 40 കഴിഞ്ഞവർ വേണ്ട, സുപ്രധാന നീക്കം
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്നും കരകയറാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തിയെങ്കിൽ സംസ്ഥാനത്ത് ഒരേയൊരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ പോലും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയുടെ പുതിയ നീക്കങ്ങൾ. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടിരുന്നു. പുതിയ ഡിസിസികൾ രൂപികരിക്കുമ്പോൾ കർശനമായ നിർദ്ദേശങ്ങളാണ് പ്രിയങ്കാ മുന്നോട്ട് വയ്ക്കുന്നത്.

പുതിയ ടീം
ഉത്തർപ്രദേശിൽ കോൺഗ്രസിനുള്ളിൽ വൻ അഴിച്ചുപണിയാണ് പ്രിയങ്കാ ഗാന്ധി ലക്ഷ്യം വയ്ക്കുന്നത്. പലയിടത്തും സംഘടനാ സംവിധാനം നിർജ്ജീവമാണ്. താഴെത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് കമ്മിറ്റികളും പിരിച്ചു വിടാൻ എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി നിർദ്ദേശം നൽകിയത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ രണ്ടംഗ സമിതിയേയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.

നേതൃത്വത്തിലേക്ക് ആര്
എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് പ്രത്യേക ടീമുകളെയും പ്രിയങ്കാ ഗാന്ധി സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട നേതാക്കളെ ഈ ടീമാകും തീരുമാനിക്കുക. പാർട്ടിയെ ശക്തിപ്പെടുത്താൻ യാതൊന്നും ചെയ്യാതെ അധികാരത്തിൽ തുടരുന്നവരെ മാറ്റി പകരം പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് പ്രിയങ്കാ ഗാന്ധിയുടെ ഉദ്ദേശം. കോണ്‍ഗ്രസ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിർന്ന നേതാവ് അജയ് കുമാര്‍ ലല്ലുവിനെയാണ് പ്രിയങ്കാ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുള്ളത്.

40 കഴിഞ്ഞവർ വേണ്ട
ഉത്തർപ്രദേശിൽ ഇനി പാർട്ടിയെ നയിക്കാൻ യുവനിര മതിയെന്ന വിലയിരുത്തലിലാണ് പ്രിയങ്കാ ഗാന്ധി. ഇതിനായി 40 വയസിന് മുകളിൽ പ്രായമുള്ളവർ ജില്ലാ കമ്മിറ്റിയുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തേണ്ടെന്നാണ് പ്രിയങ്കാ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. നാൽപ്പതിന് താഴെ പ്രായമുള്ള ചെറുപ്പക്കാരായിരിക്കും ഇനി മുതൽ ഉത്തർപ്രദേശിൽ ഡിഡിസി അധ്യക്ഷ സ്ഥാനത്ത് എത്തുക. മാത്രമല്ല ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളിൽ പകുതി പേരെങ്കിലും 40ന് താഴെ പ്രായമുള്ളവരായിരിക്കണമെന്നും പ്രിയങ്കാ ഗാന്ധി നിർദ്ദേശിക്കുന്നു.

സ്ത്രീകൾക്കും പ്രാതിനിധ്യം
ജില്ലാ കമ്മിറ്റികളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താനും പ്രിയങ്ക നിർദ്ദേശം നൽകിയിട്ടുണ്ട്. നേതാക്കളുടെ ബന്ധുക്കൾ അല്ലാത്ത 33 ശതമാനം സ്ത്രീകൾ ജില്ലാ ഘടകങ്ങളിൽ അംഗമായിരിക്കണമെന്നാണ് പ്രിയങ്കാ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന് മറുപടി നൽകുക കൂടിയാണ് പ്രിയങ്കാ ഗാന്ധിയുടെ ലക്ഷ്യം. മാത്രമല്ല ദളിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെയും പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് ഉയർത്തിക്കൊണ്ടു വരണമെന്നാണ് പ്രിയങ്കാ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രിയങ്ക നേരിട്ടെത്തും
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. എല്ലാ ജില്ലകളും സഞ്ചരിച്ച് പ്രവർത്തകരെ നേരിൽ കണ്ട് കാര്യങ്ങൾ വിലയിരുത്താൻ ഒരുങ്ങുകയാണ് പ്രിയങ്കാ ഗാന്ധി. ജൂലൈ ആദ്യവാരം മുതൽ സന്ദർശനം ആരംഭിക്കും. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് തയാറാക്കാൻ പ്രിയങ്കാ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഓരോ ജില്ലയിലും നാലംഗ സംഘത്തെ നിയോഗിച്ചു. പ്രിയങ്കയുടെ സന്ദർശനത്തിനിടെ ഈ റിപ്പോർട്ട് കൈമാറും. അതിന്റെ അടിസ്ഥാനത്തിലാകും തുടർ പ്രവർത്തനങ്ങൾ.












Click it and Unblock the Notifications