'കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുന്നു'; രാജിവെച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌർ ബാദൽ!
കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി രാജി വെച്ചു. ശിരോമണി അകാലിദളിൽ നിന്നുള്ള മന്ത്രിയായ ഹർസിമ്രത്ത് കൌർ ബാദലാണ് മോദി സർക്കാരിൽ നിന്ന് രാജി വെച്ചിട്ടുള്ളത്. ലോക്സഭയിൽ കാർഷിക ബില്ലിന്മേലുള്ള ചർച്ചയിൽ എതിർത്ത് സംസാരിച്ച ശേഷം അകാലിദൾ തലവനും ഹർസിമ്രത് കൌറിന്റെ ഭർത്താവുമായ സുഖ്ബീർ സിംഗ് ബാദലാണ് ഹർസിമ്രത് കൌറിന്റെ രാജിയെക്കുറിച്ച് പ്രഖ്യാപിച്ചത്. പിന്നാലെ ഹർസിമ്രത് കൌർ രാജിവെക്കുകയും ചെയ്തു. കാർഷിക ബില്ല് സംബന്ധിച്ച് ലോക്സഭയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് രാജി സമർപ്പിച്ചിട്ടുള്ളത്. പാർലമെന്റിലാണ് രാജി പ്രഖ്യാപിച്ചത്.
ബിജെപിയെയും സർക്കാരിനെയും പിന്തുണയ്ക്കുന്നത് തുടരുമെന്നും കർഷക വിരുദ്ധ രാഷ്ട്രീയത്തെ അകാലിദൾ എതിർക്കുമെന്നും അദ്ദേഹം സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കി. കാർഷിക മേഖലയിൽ വലിയ പരിഷ്കാരമെന്ന് ബിജെപി അവകാശപ്പെടുന്നതാണ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള മൂന്ന് ബില്ലുകൾ. ഇതിനെച്ചൊല്ലിയാണ് കേന്ദ്രമന്ത്രി രാജിവെച്ചിട്ടുള്ളത്. അതേ സമയം കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ഹരിയാണയിലെയും പഞ്ചാബിലേയും കർഷകർ സമരവും ആരംഭിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ നിയമങ്ങളെ തുടക്കത്തിൽ ശിരോമണി അകാലിദൾ പിന്തുണച്ചെങ്കിലും ഇത് മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന നഷ്ടത്തെക്കുറിച്ചോർത്താണ് കേന്ദ്ര മന്ത്രി സഭയിൽ നിന്ന് മാറിനിൽക്കാൻ തീരുാമാനിച്ചിട്ടുള്ളത്. ബില്ലിലുള്ള എതിർപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചെങ്കിലും സർക്കാർ നിലപാട് മാറ്റാൻ തയ്യാറാവാത്തതോടെയാണ് എതിർത്ത് വോട്ട് ചെയ്യാനുള്ള തീരുമാനത്തിൽ ശിരോമണി അകാലിദൾ എത്തിച്ചേരുന്നത്. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊരാളായ ശിരോമണി അകാലിദളിന്റെ നിലപാട് ബിജെപിക്കും തിരിച്ചടിയാവും.












Click it and Unblock the Notifications