മോദിയുടെ സ്വപ്നം പൂവണിയുന്നു! കോൺഗ്രസ് മുക്തമാകുന്ന ഇന്ത്യ! ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനം പോലുമില്ല!
ദില്ലി: ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അന്ന് ഉറച്ച കോട്ടയായ റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് വീണു. അന്നത്തേതിന് സമാനമായ ദുരന്തത്തിലൂടെ കടന്ന് പോവുകയാണിന്ന് രാജ്യമെങ്ങും കോണ്‍ഗ്രസ്. ഒരുപക്ഷേ അതിലും ദയനീയാവസ്ഥ എന്നും വേണമെങ്കില്‍ പറയാം.
കര്‍ണാടകത്തില്‍ ജെഡിഎസിനെ ഏച്ച് കെട്ടിയുണ്ടാക്കിയ സര്‍ക്കാര്‍ നാളുകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ നിലം പൊത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് പുറത്ത് കടക്കാത്ത കോണ്‍ഗ്രസിന് വന്‍ അടിയായിരിക്കുകയാണ് കര്‍ണാടകത്തിലെ വീഴ്ച. കോൺഗ്രസ് മുക്ത ഭാരതം എന്ന മോദിയുടേയും ബിജെപിയുടേയും സ്വപ്നം വിദൂര ഭാവിയിൽ തന്നെ പൂവണിയുമോ എന്നാണിനി കണ്ടറിയേണ്ടത്. കർണാടക പോയതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ഇനി ഒരു സംസ്ഥാനത്ത് പോലും ഭരണമില്ല. അവശേഷിക്കുന്നത് ഒരേയൊരു തുരുത്ത് മാത്രമാണ്!
തകർന്നടിഞ്ഞ് കോൺഗ്രസ്
ദശാബ്ദങ്ങള്‍ രാജ്യം ഭരിച്ച, വന്‍ പാരമ്പര്യത്തിന്റെ ചരിത്രം അവകാശപ്പെടാനുളള കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിധം തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുകയാണ്. തനിച്ച് ബിജെപിയെ തോല്‍പ്പിക്കാനാവില്ല എന്ന ബോധ്യമുളള കോണ്‍ഗ്രസ് പ്രതിക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തി ഭരണം പിടിക്കാമെന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നു. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ സഖ്യം പോലും അതിനായി ഉണ്ടാക്കി.
നയിക്കാനാളില്ലാത്ത ദേശീയ പാർട്ടി
എന്നാല്‍ ഫലം വന്നപ്പോള്‍ വെറും 52 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒതുങ്ങി. തന്റെ നേതൃത്വത്തില്‍ നേരിട്ട തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായത് രാഹുല്‍ ഗാന്ധിയെ രാജി തീരുമാനത്തിലേക്ക് എത്തിച്ചു. പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ദേശീയ തലത്തില്‍ നയിക്കാനൊരു നായകനില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. അതിനിടെയാണ് കര്‍ണാടകത്തില്‍ നിന്നും കോണ്‍ഗ്രസിന് വന്‍ ഇരുട്ടടി തന്നെ ലഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനുളള അപായമണി
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഒരു മുഴം മുന്‍പേ എറിഞ്ഞാണ് ജെഡിഎസിന് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്ത് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ ഭരണം പിടിച്ചത്. 14 മാസം തികയുമ്പോള്‍ ഭരണകക്ഷി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി മറുപടി നല്‍കിയിരിക്കുകയാണ്. യെദ്യൂരപ്പ സര്‍ക്കാര്‍ സര്‍ക്കാരുണ്ടാക്കാനുളള നീക്കങ്ങള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസിനുളള അപായമണി ഉച്ചത്തില്‍ മുഴുങ്ങുകയാണ്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണമുളള ഏക സംസ്ഥാനമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ഒരു തുരുത്ത്
ഇനി ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുളളത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മാത്രമാണ്. 2016ലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്തി കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. തമിഴ്‌നാട്ടില്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടില്ല. ഡിഎംകെയും എഐഎഡിഎംകെയുമാണ് തമിഴ്‌നാട്ടിലെ ശക്തികള്‍. 1963-67 കാലത്ത് ആണ് കോണ്‍ഗ്രസ് അവസാനമായി തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നത്.
രാജ്യത്ത് അഞ്ചിടത്ത് മാത്രം
ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് അവസാനമായി അധികാരത്തിലുണ്ടായിരുന്നത് 2014ലാണ്. കിരണ്‍ കുമാര്‍ റെഡ്ഡിയാണ് ആന്ധ്രയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. കര്‍ണാടകത്തില്‍ ഇതിന് മുന്‍പ് 2014ലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇപ്പോള്‍ സഖ്യസര്‍ക്കാര്‍ വീണതോടെ ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് ഭരണമില്ലാതായിരിക്കുന്നു. പുതുച്ചേരി അടക്കം രാജ്യത്ത് ഇനി അഞ്ചിടത്താണ് കോണ്‍ഗ്രസിന് സര്‍ക്കാരുളളത്. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണവ.
കയ്യിലുളളതും അപകടത്തിൽ
പുതുച്ചേരി ഭരിക്കുന്നത് വി നാരായണ സ്വാമി മുഖ്യമന്ത്രിയായിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. 2016ലാണ് നാരായണസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 33 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 14 അംഗങ്ങളുടെ പിന്തുണയാണുളളത്. ഡിഎംകെ അടക്കമുളള കക്ഷികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുടരുന്നു. കര്‍ണാടകത്തില്‍ സര്‍ക്കാരിനെ വീഴ്ത്തിയ കുതിരക്കച്ചവടം ബിജെപി മധ്യപ്രദേശും രാജസ്ഥാനും അടക്കമുളള കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണിപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലുളളത്.
ബിജെപിക്ക് ബീഹാർ പോകും! ആർഎസിഎസിനെ പൂട്ടാൻ നീതീഷ് കുമാർ, പൊട്ടിത്തെറിച്ച് ബിജെപി