പുൽവാമയിലെ ചോരയ്ക്ക് കണക്ക് ചോദിക്കാൻ ഇന്ത്യ, മിന്നലാക്രമണത്തിന് സമാനമായ തിരിച്ചടി
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ച് കഴിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂര്‍ അസര്‍ പാകിസ്താനില്‍ ഇരുന്ന് കൊണ്ടാണ് പുല്‍വാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് എന്നടക്കമുളള വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു.
തിരിച്ചടിക്കാനുളള നീക്കത്തിലാണ് ഇന്ത്യ. ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നു. വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് പാകിസ്താന് എതിരെ ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായേക്കില്ല എന്നാണ് സൂചന.
തിരിച്ചടിക്കാൻ ഇന്ത്യ
പുല്‍വാമ ഭീകരാക്രമണത്തോടെ തിരിച്ചടിക്കുമെന്ന ശക്തമായ സൂചനയാണ് ഇന്ത്യ പാകിസ്താന് നല്‍കുന്നത്. കഴിഞ്ഞ ദിവസം പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ കരുത്ത് കാട്ടി വ്യോമ സേന യുദ്ധപരിശീനം നടക്കുകയുണ്ടായി. ഏത് സാഹചര്യത്തേയും നേരിടാന്‍ വ്യോമ സേന തയ്യാറാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയായി മാറി ഈ യുദ്ധപരിശീലന പ്രകടനം.
പാക് നെഞ്ചിലേക്ക് മിന്നലാക്രമണം
ഉറിയിലെ ഭീകരാക്രമണത്തിന് നല്‍കിയത് പോലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ വേണം പാകിസ്താന് മറുപടി നല്‍കാന്‍ എന്നാണ് പൊതുവികാരം ഉയരുന്നത്. 2016 സെപ്റ്റംബര്‍ 28ന് ആയിരുന്നു പാകിസ്താന്റെ നെഞ്ചിലേക്ക് ഇന്ത്യയുടെ മിന്നലാക്രമണം. 17 ജവാന്മാരാണ് ഉറിയിലെ സൈനിക ക്യാംപിന് നേരെ നടന്ന പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കൊന്നത് 45 ഭീകരരെ
ദിവസങ്ങള്‍ക്കകം ഇന്ത്യ ചുട്ട മറുപടി നല്‍കി. അര്‍ധരാത്രി പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി. ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. വാഹനങ്ങളും ആയുധപ്പുരകളും തകര്‍ത്തു. 45 ഭീകരരെ ആണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയത്.
രണ്ടാം സർജിക്കൽ സ്ട്രൈക്ക്
ഇതേ രീതിയില്‍ ശക്തമായ മറുപടി ഇത്തവണയും നല്‍കണം എന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ജവാന്മാരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്.
പുതിയ മിന്നലാക്രമണം
പകരം ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തിന് ആണ് കൂടുതല്‍ സാധ്യത എന്ന് സൂചനയുണ്ട്. സേനയ്ക്ക് തിരിച്ചടിക്കാനുളള പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സേനയിലെ ഉന്നത വൃത്തങ്ങള്‍ തിരിച്ചടിക്കുളള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ് എന്നാണ് സൂചന.
ആളില്ലാ വിമാനങ്ങൾ
കരസേനയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ സേനകളേയും ഏകോപിപ്പിച്ച് കൊണ്ടായിരിക്കും തിരിച്ച് ആക്രമണം നടത്തുക. അതും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചടിക്കുക. ഇത് മിന്നലാക്രമണത്തിന് സമാനമായ ആക്രമണം തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരക്കിട്ട കൂടിയാലോചനകൾ
അതേസമയം ഈ ആക്രമണം ഇന്ത്യന്‍ സേനയെ സംബന്ധിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ സുരക്ഷിതമായിരിക്കും. ഏത് സമയത്ത് എവിടെ ആക്രമിക്കും എന്ന കാര്യം അതീവ രഹസ്യമായിക്കും. കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം പെട്ടന്നുണ്ടാകുന്ന ഡ്രോണ്‍ ആക്രമണം നേരിടാന്‍ പാകിസ്താന്‍ പാടുപെടും. തിരിച്ചടി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലും ശ്രീനഗറിലും തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്.
തിരിക്കിട്ട ആലോചനനകൾ
ദില്ലിയില്‍ നടന്ന ഉന്നത തല യോഗത്തില്‍ ആഭ്യന്തരമ്ര്രന്തി രാജ്‌നാഥ് സിംഗ്, അജിത് ഡോവല്‍, റോ മേധാവി എകെ ദാസമന അടക്കമുളളവര്‍ പങ്കെടുത്തു. കരസേനയില്‍ അവധിയില്‍ പോയ സൈനികരെ തിരിച്ച് വിളിച്ച് കൊണ്ടിരിക്കുകയാണ്. മറ്റ് സൈനിക വിഭാഗങ്ങളിലേയും അര്‍ധ സൈനിക വിഭാഗങ്ങളിലേയും അവധിയില്‍ പോയവരെ ഉടനെ തന്നെ തിരിച്ച് വിളിച്ച് തുടങ്ങിയേക്കും.
ഭീകരവാദ ക്യാംപുകള്‍ ഒഴിപ്പിച്ച് പാകിസ്താന്‍
ശ്രീനഗറയില്‍ സേനാമേധാവികള്‍ രാത്രി വൈകും വരെ സേനയുടെ നീക്കങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. അതേസമയം തിരിച്ചടി ലഭിക്കും എന്നുറപ്പുളളത് കൊണ്ട് പാകിസ്താനും കനത്ത ജാഗ്രതയിലാണ് ഉളളത്. തിരിച്ചടി മുന്നില്‍ കണ്ട് കൊണ്ട് അതിര്‍ത്തിയിലെ ഭീകരവാദ ക്യാംപുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.