ജെയ്‌ഷെയുടെ കമാന്‍ഡര്‍മാര്‍ക്കായി തിരച്ചില്‍, സൂത്രധാരന്‍മാര്‍ ഗാസി റഷീദും കമ്രാനും
ശ്രീനഗര്‍: ജെയ്‌ഷെ മുഹമ്മദിന്റെ കൊടുംഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കശ്മീരില്‍ ഇനിയും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ചാവേറായെത്തിയ ആദില്‍ അഹമ്മദ് ധറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്ക് പരിശീലനം നല്‍കിയവര്‍ കശ്മീരില്‍ ഉണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇവര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. കശ്മീരില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് സൈന്യത്തിന് തെളിവുണ്ട്. പാകിസ്താന് തെളിവുകള്‍ കൈമാറാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. അതേസമയം ഭീകരരെ പിടിക്കാന്‍ കഴിഞ്ഞാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് വലിയ നേട്ടമാകും.
സ്‌ഫോടനത്തിന്റെ പിന്നില്‍
രണ്ട് കൊടുംഭീകരരാണ് സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സൈന്യത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഗാസി റാഷിദ്, കമ്രാന്‍ എന്നിവര്‍ ജെയ്‌ഷെ കമാന്‍ഡര്‍മാരാണ്. ഇവരാണ് വീര്യം കൂടിയ സ്‌ഫോടക വസ്തുക്കളും മറ്റ് ഉപകരണങ്ങളും കശ്മീരില്‍ എത്തിക്കുന്നത്. പുല്‍വാമയില്‍ സ്‌ഫോടനത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചത് ഗാസി റാഷിദാണ്.
15 പേര്‍ അതിര്‍ത്തിയില്‍
15 ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പൂഞ്ചിലെ അതിര്‍ത്തി വഴി കശ്മീരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവര്‍ക്കായിട്ടാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിലൊരാളാണ് കമ്രാന്‍. ഇയാളാണ് കശ്മീരിലെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. സ്‌ഫോടക വസ്തുക്കള്‍ നേരിട്ടെത്തിക്കുന്നതും കമ്രാനാണ്. അതേസമയം റാഷിദ് രണ്ട് മാസം മുമ്പ് കുപ്‌വാര അതിര്‍ത്തിയിലൂടെയാണ് കശ്മീരിലെത്തിയത്.
അഫ്ഗാനിലെ പരിചയസമ്പത്ത്
അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ പങ്കെടുത്ത പരിചയസമ്പത്തുണ്ട് റാഷിദിന്. പാകിസ്താന്‍ സൈന്യത്തിലെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് ഇയാള്‍ക്ക് പരിശീലനം നല്‍കിയത്. അതിര്‍ത്തിയിലെ പോരാട്ടങ്ങളും നിയന്ത്രണ രേഖയിലെ ഭീകരവാദവും സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് വളര്‍ത്തുന്നത്. പാകിസ്താനിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചത്. ഗാസി റാഷിദിനെ പിടികൂടുക വളരെ കഠിനമേറിയതാണ്.
നിര്‍ദേശം ഇങ്ങനെ
ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ആവശ്യപ്പെട്ടത് സൈന്യത്തിനെതിരെ ആക്രമണം നടത്താനായിരുന്നു. എന്നാല്‍ കശ്മീരി യുവാക്കളെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഗാസി റാഷിദാണ് തീരുമാനിച്ചത്. കശ്മീരി യുവാക്കള്‍ക്കിടയില്‍ തീവ്ര നിലപാടുകള്‍ പ്രചരിപ്പിച്ചത് ഗാസിയായിരുന്നു. കശ്മീരില്‍ നിന്ന് ഒരാള്‍ ചാവേറായാല്‍ അത് മൊത്തം യുവാക്കളെയും ആഴത്തില്‍ സ്വാധീനിക്കുമെന്ന് ഗാസി മനസ്സിലാക്കിയിരുന്നു. അതാണ് വിജയകരമായി നടപ്പാക്കിയത്.
ആദിലിനെ തിരഞ്ഞെടുത്തു
ആദില്‍ യുവാക്കള്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്തിയിരുന്നു. 2018 മാര്‍ച്ച് 19നാണ് ജെയ്‌ഷെയിലേക്ക് ആദിലിനെ കൊണ്ടുവരുന്നത്. ചാവേറാവുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു പരിശീലനം നല്‍കിയത്. 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിലിനെ ഗാസി ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം പോലീസിനെ ജാഗ്രതാ പട്ടികയില്‍ ആദിലിനെ പേരുമുണ്ടായിരുന്നു എന്നതാണ്. പക്ഷേ അപകടകരമായ രീതിയിലേക്ക് ആദിലിന്റെ പ്രവര്‍ത്തനം പോയില്ലെന്നാണ് വിശദീകരണം.
സൈന്യത്തിനെതിരെ കല്ലേറ്
കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനെതിരെ കല്ലേറ് നടന്നപ്പോള്‍ അതിന് മുന്നിലുണ്ടായിരുന്നത് ആദിലാണ്. ജെയ്‌ഷെയുടെ പ്രോത്സാഹനമാണ് കല്ലേറിന് കാരണം. ആദില്‍ പഠനം പോലും അവസാനിപ്പിച്ചാണ് ജെയ്‌ഷെയില്‍ ചേര്‍ന്നത്. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വാതന്ത്ര്യമില്ലെന്നാണ് ആദില്‍ വിശ്വസിച്ചിരുന്നത്. ആദിലിനെ ഗാസി വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. ജെയ്‌ഷെയുടെ ആക്രമണ രീതിയും സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കണെന്നും ഇയാള്‍ പഠിച്ചിരുന്നു.
കൂടുതല്‍ യുവാക്കള്‍
ആദിലിന്റെ രക്തസാക്ഷിത്വം പോസിറ്റീവായി യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഗാസി റാഷിദിനെയും കമ്രാനെയും പിടികൂടാന്‍ നീക്കം ശക്തമാക്കിയത്. കശ്മീര്‍ പോലീസ് ഇവര്‍ രണ്ടുപേരും അതിര്‍ത്തി കടന്നതായി അറിയില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കശ്മീരില്‍ യുവാക്കളില്‍ പ്രകടമായ മാറ്റമുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം ആക്രമണങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വേണ്ടെന്ന് നിര്‍ദേശമുണ്ട്. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും.
പാക് കലാകാരന്‍മാരെ ഇന്ത്യയില്‍ വേണ്ടെന്ന് രാജ് താക്കറെ....പ്രതികാരം ചെയ്യണമെന്ന് വിക്കികൗശല്‍