സുരക്ഷാ വീഴചയുണ്ടായിട്ടില്ലെന്ന് ചന്നി: ആശയക്കുഴപ്പത്തിന് കാരണം പെട്ടെന്നുള്ള റൂട്ട് മാറ്റം
ദില്ലി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ച സംസ്ഥാന സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചകളോ ആക്രമിക്കാനുള്ള ശ്രമമോ ഉണ്ടായിട്ടില്ല'- പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി കർഷകർ സമാധാനപരമായ സമരം നടത്തുകയാണെന്നും അവർ ആരേയും ആക്രമിക്കാന തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ കർഷകർക്കെതിരെ ലാത്തി വീശാൻ പോകുന്നില്ല. ഞങ്ങൾ ഇന്നലെ രാത്രി മുഴുവൻ കർഷകരുമായി സംസാരിച്ചു, അതിനുശേഷം അവർ സമരം അവസാനിപ്പിച്ചു. ഇന്ന്, പെട്ടെന്ന് ചില പ്രക്ഷോഭകർ ഫിറോസ്പൂർ ജില്ലയിൽ ഒത്തുകൂടി," മുഖ്യമന്ത്രി ചന്നി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ നേരില്‍ ചെന്ന് സ്വീകരിക്കേണ്ടതായിരുന്നുവെന്നും എന്നാൽ തന്റെ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോവാതിരുന്നത്. തന്റെ അഭാവത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനുള്ള ചുമതല ധനമന്ത്രി മൻപ്രീത് ബാദലിനും ഉപമുഖ്യമന്ത്രിക്കും നൽകിയിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"പ്രതിഷേധിക്കുന്ന കർഷകർക്ക് ഞങ്ങൾ ഉറപ്പ് നൽകിയതിന് ശേഷം റാലി നടക്കേണ്ട സ്ഥലങ്ങളെല്ലാം ഞങ്ങൾ ഒഴിപ്പിച്ചു. ബതിന്ഡയിൽ നിന്ന് ഫിറോസ്പൂരിലേക്ക് വിമാനത്തിൽ പോകുക എന്നതായിരുന്നു പ്രധാനമന്ത്രി ആദ്യം തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, മോശം കാലാവസ്ഥയും പ്രതിഷേധവും കണക്കിലെടുത്ത് സന്ദർശനം നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെടുക പോലും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റൂട്ട് മാറ്റത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ലായിരുന്നു" മുഖ്യമന്ത്രി ചന്നി പറഞ്ഞു.
ഫിറോസ്പൂർ ജില്ല സന്ദർശനത്തിനിടെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയെ നമ്മള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് സന്ദർശനത്തിനിടെ കർഷകർ നടത്തിയ പ്രതിഷേധം കാരണം പ്രധാനമന്ത്രി മോദിയുടെ വാഹന വ്യൂഹം 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങിയിരുന്നു. ഇതേ തുടർന്ന സ്വകാര്യവാഹനങ്ങൾ വാഹന വ്യൂഹനത്തന് അടുത്തേക്ക് വരികയും ചെയ്തു. ഇത് വലിയ സുരക്ഷാവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. റോഡ് വഴിയുള്ള സഞ്ചാരം സുരക്ഷിതമാക്കാൻ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടുവെന്നാണ് പ്രധാന ആരോപണം.












Click it and Unblock the Notifications