ലാത്തിയാണ് ആയുധമെങ്കിൽ അതിർത്തിയിലേക്ക് ആർഎസ്എസുകാരെ അയക്കൂ! കേന്ദ്രത്തിനെതിരെ അമരീന്ദർ സിംഗ്
ദില്ലി: അതിര്‍ത്തിയില്‍ 20 പട്ടാളക്കാരുടെ ജീവന്‍ ഇന്ത്യയ്ക്ക് നഷ്ടമായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായി കടന്നാക്രമക്കുകയാണ് കോണ്‍ഗ്രസ്. പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ കേന്ദ്രം ഉറക്കത്തിലായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി തുറന്നടിച്ചത്. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ സൈനികനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ലാത്തി കൊണ്ടുളള അടിയാണ് വേണ്ടത് എങ്കില്‍ ചൈനയുമായി ഏറ്റുമുട്ടാന്‍ ആര്‍എസ്എസിന് അതിര്‍ത്തിയിലേക്ക് അയച്ചാല്‍ മതിയെന്ന് അമരീന്ദര്‍ സിംഗ് പരിഹസിച്ചു. എന്തുകൊണ്ട് ചൈനയുടെ പട്ടാളക്കാര്‍ക്ക് നേരെ വെടിവെയ്ക്കാനുളള ഉത്തരവ് നമ്മുടെ പട്ടാളക്കാര്‍ക്ക് നല്‍കാതിരുന്നത് എന്ന് അമരീന്ദര്‍ സിംഗ് ചോദിച്ചു.
Recommended Video
നമ്മുടെ സൈനികരെ കൊല്ലപ്പെടുത്തിയതിന് ചൈനയോട് പകരം ചോദിക്കണം. നമ്മുടെ ഒരു സൈനികനെ കൊലപ്പെടുത്തിയാല്‍ ചൈനയുടെ മൂന്ന് പേരെ കൊല്ലാന്‍ പട്ടാളത്തോട് പറയണം. ചൈനയ്ക്ക് ശക്തമായ മറുപടിയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. കമാന്‍ഡിംഗ് ഓഫീസര്‍ വീണാല്‍ ഉടനെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഓഫീസര്‍ വെടിവെക്കാന്‍ ഉത്തരവിടണമായിരുന്നു. എന്തുകൊണ്ട് അതുണ്ടായില്ല. സ്വന്തം കടമ നിര്‍വ്വഹിക്കുന്നതില്‍ ആരോ വീഴ്ച വരുത്തിയിരിക്കുന്നു. അത് ആരാണെന്ന് കണ്ടെത്തണം എന്നും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് കമാന്‍ഡിംഗ് ഓഫീസര്‍ വീണപ്പോള്‍ തിരിച്ചടിച്ചില്ല. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ എന്ത് ചെയ്യുകയായിരുന്നു എന്നും ഇന്ത്യ ടുഡെ ചാനല്‍ ചര്‍ച്ചയില്‍ അമരീന്ദര്‍ സിംഗ് ചോദിച്ചു. എന്താണ് സംഭവിച്ചത് എന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും അറിയണം. ഓരോ ഇന്ത്യന്‍ പൗരനും അപമാനം തോന്നേണ്ടുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഒരിക്കലും തമാശ അല്ല.
ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ചൈനയ്ക്ക് കാണിച്ച് കൊടുക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് ഒഴിഞ്ഞ് കളയാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. 60 വര്‍ഷത്തെ നയന്ത്രം പരാജയപ്പെട്ടിരിക്കുന്നു. ചൈന മാത്രമല്ല ഇന്ത്യയും ലോകശക്തിയാണ്. ശത്രുവിനെ കൈകാര്യം ചെയ്യാന്‍ അറിയുന്ന പ്രൊഫഷണല്‍ സേനയാണ് ഇന്ത്യന്‍ ആര്‍മി. 1962ലെ യുദ്ധത്തില്‍ പല പ്രദേശങ്ങളും പിടിച്ചെടുത്ത ഇപ്പോള്‍ കൂടുതല്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഇരുരാജ്യത്തേയും സൈനികര്‍ ഇരുമ്പ് വടിയും ബാറ്റണും മറ്റും കൊണ്ടാണ് ആക്രമിച്ചത്. ലാത്തി ഉപയോഗിക്കാനാണ് സര്‍ക്കാരിന് താല്‍പര്യമെങ്കില്‍ ആര്‍എസ്എസുകാരെ വിട്ടാല്‍ മതി അതിര്‍ത്തിയിലേക്ക് എന്നും അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.
സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധി