പഞ്ചാബില്‍ തൂക്കുമന്ത്രിസഭ, ബിജെപി എങ്ങുമെത്തില്ല; സര്‍ക്കാരുണ്ടാക്കാന്‍ നാല് വഴികള്‍
അമൃത്സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയോ സഖ്യകക്ഷി ഭരണമോ പ്രവചിച്ച് സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്ഡ് സര്‍വേ. ബി ജെ പി വലിയ നേട്ടമുണ്ടാക്കാത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വോട്ട് ചോര്‍ച്ച നേരിടുമെന്നാണ് പ്രവചനം. ആം ആദ്മി മികച്ച മുന്നേറ്റം നടത്തുമെങ്കിലും ഏതെങ്കിലും മുന്നണിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 33 ശതമാനം വോട്ടും കോണ്‍ഗ്രസിന് 30 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. ശിരോമണി അകാലിദള്‍ സഖ്യത്തിന് 26 ശതമാനമാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ബി ജെ പി സഖ്യത്തിന് ആറ് ശതമാനം മാത്രമാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനം വോട്ടും ലഭിക്കും.
ഇത് പ്രകാരം 36 മുതല്‍ 39 സീറ്റ് ആം ആദ്മിയ്ക്ക് ലഭിക്കും. 35 മുതല്‍ 38 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുക. ശിരോമണി അകാലിദളിന് 35 മുതല്‍ 35 വരെ സീറ്റ് ലഭിക്കും. നാല് മുതല്‍ ഏഴ് സീറ്റ് വരെയാണ് ബി ജെ പി- അമരീന്ദര്‍ സിംഗ് സഖ്യത്തിന് ലഭിക്കുക. മറ്റുള്ളവര്‍ രണ്ട് മുതല്‍ നാല് വരെ സീറ്റിലും ജയിക്കും. 59 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അഭിപ്രായ വോട്ടെടുപ്പുകള്‍ ശരിയായാല്‍ നാല് ബദല്‍ സര്‍ക്കാര്‍ രൂപീകരണങ്ങളിലൊന്നിലേക്ക് പഞ്ചാബിനെ നയിക്കുമെന്നാണ് പ്രവചനങ്ങള്‍. ആം ആദ്മിയും (39), കോണ്‍ഗ്രസും (38) തമ്മിലുള്ള സഖ്യമായിരിക്കും ഒരു സാധ്യത. അങ്ങനെയാണെങ്കില്‍ ഇരുകൂട്ടര്‍ക്കും 77 സീറ്റ് ഉണ്ടാകും.

ആം ആദ്മിയും (39) ശിരോമണി അകാലിദളും (35) ഒന്നിച്ചാല്‍ 74 സീറ്റ് നേടി ഭൂരിപക്ഷം മറികടക്കാം. മൂന്നാമത്തെ സാധ്യത ശിരോമണി അകാലിദളും (35), കോണ്‍ഗ്രസും (38) ഉള്ള സഖ്യമാണ്. ഇത് പ്രകാരം 73 സീറ്റുകള്‍ നേടാം. എന്നാല്‍ സഖ്യത്തിന് ഒരു കക്ഷികളും തയ്യാറാകുന്നില്ലെങ്കില്‍ നാലാമത്തെ ഓപ്ഷന്‍ രാഷ്ട്രപതി ഭരണമാണ്. ഭരണ വിരുദ്ധ വികാരം, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംിഗിന്റെ പാര്‍ട്ടി വിടല്‍, മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന തമ്മിലടി തുടങ്ങിയവയാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുക.

2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പി മൂന്ന് സീറ്റും നേടി. പഞ്ചാബിലെ 117 മണ്ഡലങ്ങളില്‍ നിന്നായി 1 ലക്ഷത്തി 5,000 പേരില്‍ നിന്നാണ് സര്‍വേ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരണ്‍ജിത് സിംഗ് ചന്നിയും ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാനും തമ്മിലാണ് മത്സരം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ ഇഷ്ടപ്രകാരം ഭാഗവന്ത് മന്നിനെ പ്രഖ്യാപിച്ച ആം ആദ്മി പ്രചരണത്തില്‍ സജീവമാണ്. സര്‍വേ ഫലങ്ങളെല്ലാം അനുകൂലമാണെങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ആം ആദ്മിയെ പിന്നോട്ട് വലിക്കുന്ന ഘടകം. അതേസമയം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയാകുന്ന കാര്‍ഷിക സമരവം ആം ആദ്മിയ്ക്ക് വേണ്ട വിധത്തില്‍ പ്രചരണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

ശിരോമണി അകാലിദളാണ് കാര്‍ഷിക നിയമത്തില്‍ ഏറ്റവും സജീവമായ പ്രചരണം നടത്തുന്നത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബി ജെ പി സഖ്യം ഉപേക്ഷിച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചെന്നും പറഞ്ഞുള്ള പ്രചരണത്തിലൂന്നിയാണ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തിക്കുന്നത്. ബി എസ് പിയും ഇടത് പാര്‍ട്ടികളും ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിലുണ്ട്.

2017 ല്‍ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ബി ജെ പിയ്‌ക്കൊപ്പം സഖ്യം ചേര്‍ന്നിരിക്കുന്നത്. അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി 117 സീറ്റിലും സഖ്യമുണ്ടാക്കിയതാണ് ബി ജെ പി വലിയ നേട്ടമായി കാണുന്നത്. പല മേഖലകളലും അമരീന്ദറിനുള്ള സ്വാധീനും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
Recommended Video

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബ് ഇക്കുറി ജനവിധിയെഴുതുക. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 10 നാണ് ഫലമറിയുക.












Click it and Unblock the Notifications