ബാദൽ, ക്യാപ്‌റ്റൻ, ചന്നി, സിദ്ദു... പഞ്ചാബിൽ വീണത് വൻ മരങ്ങൾ
അമൃത്‌സർ : പഞ്ചാബിൽ ആംആദ്‌മി പാർട്ടി വിജയത്തിലേറുമ്പോൾ കാലിടറിയവരിൽ കോൺഗ്രസിന്‍റെയും ശിരോമണി അകാലിദളിന്‍റെയും മുതിർന്ന നേതാക്കൾ. ആറ് മാസങ്ങൾക്ക് മുമ്പ് വരെ പഞ്ചാബിൽ കോൺഗ്രസിന് തുടർ ഭരണം പ്രവചിച്ചിരുന്നെങ്കിലും കോൺഗ്രസിലുള്ള ഗ്രൂപ്പു തർക്കങ്ങൾ മറനീക്കി പുറത്തുവരികയായിരുന്നു.
കർഷക സമരവും വിജയവും പഞ്ചാബിൽ കോൺഗ്രസ് അനുകൂല തരംഗം സൃഷ്‌ടിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് ഈ സാഹചര്യത്തെ മുതലെടുക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പാർട്ടിക്കുള്ളിലെ കലഹങ്ങൾ മറനീക്കി പുറത്തുവരികയും ഒടുവിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് പാർട്ടി വിട്ട് പുതിയ പാർട്ടി വരെ രൂപീകരിക്കുന്ന സ്ഥിതി വിശേഷങ്ങളിലേക്ക് വളർന്നു. കർഷക നിയമങ്ങൾ പാസാക്കിയതിനെ തുടർന്ന് എൻ.ഡി.എ സഖ്യം വിട്ട ശിരോമണി അകാലിദളിന്‍റെ പ്രധാന നേതാക്കളും പരാജയപ്പെട്ടു.

പട്യാല മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പരാജയപ്പെട്ടു. മണ്ഡലത്തിൽ നിന്ന് ആംആദ്‌മി സ്ഥാനാർഥി അജിത് പാൽ സിങ് കോഹ്‌ലി വിജയിച്ചപ്പോൾ ക്യാപ്‌റ്റൻ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. കോൺഗ്രസിൽ നിന്ന് പുറത്തു വന്ന് സ്വന്തമായി പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപികരിച്ചുകൊണ്ടായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയാണ്. ജനങ്ങളുടെ വിധിയെ ഞാൻ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ലംബി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശിരോമണി അകാലിദൾ നേതാവായ പർകാശ് സിങ് ബാദൽ പരാജയപ്പെട്ടു. മുതിർന്ന നേതാവായ അദ്ദേഹം അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. എഎപി സ്ഥാനാർഥിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 9600ലേറെ വോട്ടുകൾക്ക് പിന്നിലായിരുന്നു പർകാശ് സിങ് ബാദൽ.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ചംകൂർ സഹേബിലും ബദൌറിലും മത്സരിച്ച അദ്ദേഹം പരാജയപ്പെടുകയായിരുന്നു. കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് അദ്ദേഹം ഇന്ന് രാജി സമർപ്പിച്ചേക്കും. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കണ്ട് രാജിസമർപ്പിക്കുമെന്നാണ് വിവരം

അമരീന്ദർ സിങ്ങുമായുള്ള പ്രശ്‌നങ്ങൾക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ പിന്തുണയോടെ പിസിസി അധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവും പരാജയം രുചിച്ചു. അമൃത്‌സർ ഈസ്റ്റിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ആംആദ്‌മി പാർട്ടി സ്ഥാനാർഥിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. എഎപി സ്ഥാനാർഥിയായി മത്സരിച്ച ജീവൻ ജ്യോത് കൗർ 5999 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചു.












Click it and Unblock the Notifications