വിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫും
ദില്ലി; കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഏപ്രിൽ 5 ന് രാത്രി ലൈറ്റുകൾ അണച്ച് വിളക്ക് തെളിയിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി വീടിന്റെ വാതിൽപടിയ്ക്കലോ ബാൽക്കണിയിലോ നിന്ന് ചെറു വിളക്കുകൾ തെളിയിക്കണം. ഈ വെളിച്ചം രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും, എന്നായിരുന്നു പ്രധാനന്ത്രി പറഞ്ഞത്.
അതേസമയം രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടാതെ വിളക്ക് കത്തിക്കാൻ പറഞ്ഞ മോദിയുടെ ആഹ്വാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഇരുട്ട് അകറ്റാൻ വിളക്ക് കൊളുത്തണം
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഏപ്രിൽ അഞ്ചിന് വിളക്ക് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ലോക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പല നിർണായക തിരുമാനങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അതിനിടെയാണ് രാജ്യത്തെ 130 കോടി ജനങ്ങളും ഞായറാഴ്ച കൊറോണയെന്ന ഇരുട്ടിനെ തുരത്താൻ വിളക്ക് കത്തിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്.
രാഹുലിന്റെ പ്രതികരണം
ഇതിനെതിരെ ശക്തമായ വിമർശനമായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉയർത്തിയത്. ഇത്തരം ഗിമ്മിക്കുകൾ എല്ലാം അവസാനിപ്പിച്ച് രാജ്യത്തെ യഥാർത്ഥി വിഷയങ്ങളെ അഭിസംബോധന ചെയ്യൂവെന്ന് പ്രതിപക്ഷ കക്ഷികൾ ആഞ്ഞടിച്ചു. രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധിയും ഉയർത്തിയത്. കൈയ്യടിച്ചത് കൊണ്ടോ ആകാശത്തേക്ക് ടോർച്ച് അടിച്ചത് കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാഫ് പങ്കുവെച്ച് രാഹുൽ
# കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് പരിശോധനകളെ സംബന്ധിച്ചുള്ള ഒരു ഗ്രാഫും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ 10 ലക്ഷം ആളുകളിൽ 7,622 ടെസ്റ്റുകൾ നടത്തുമ്പോൾ ഇന്ത്യയിൽ വെറും 29 ടെസ്റ്റുകൾ മാത്രമേ നടത്തുന്നുള്ളൂവെന്ന് ഗ്രാഫിൽ പറയുന്നു.
Recommended Video
പരിശോധനകൾ നടത്തണം
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലി 7,122 ടെസ്റ്റുകളും ജർമ്മനി 5,822 ടെസ്റ്റുകളും നടത്തുന്നുണ്ട്. പാകിസ്താനിൽ 67 ടെസ്റ്റുകളും ശ്രീലങ്കയിൽ 97 ടെസ്റ്റുകളും നടത്തുന്നുണ്ടെന്ന് ഗ്രാഫിൽ പറയുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
കേന്ദ്രത്തിന്റെ തന്ത്രം
രോഗം സംശയിക്കുന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും റാന്‍ഡമായി പരിശോധന നടത്തണം. കുറഞ്ഞ പരിശോധന നടത്തുന്നത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
നേരത്തേയും
നേരത്തേ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ കൈയ്യടിച്ചോ പാത്രം കൂട്ടിയിടിച്ചോ ശബ്ദമുണ്ടാക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെയും രാഹുൽ രംഗത്തെത്തിയിരുന്നു. കൈയ്യടിക്കുകയല്ല കൊവിഡിനെ നേരിടാൻ ആവശ്യമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്.