'ഞാൻ മൂക്ക് തുടയ്ക്കുകയാണെന്ന് പറയും'; അയോഗ്യത ഭീഷണിക്കിടെ കോൺഗ്രസ് യോഗത്തിനെത്തി രാഹുൽ
ദില്ലി: 'മോദി'പരാമർശവുമായി ബന്ധപെട്ട അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനിടെ കോൺഗ്രസ് യോഗത്തിനെത്തി രാഹുൽ ഗാന്ധി. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച ചേർത്ത പാർട്ടി യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു.
കോൺഗ്രസ് പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, സംസ്ഥാന അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുടെ യോഗമാണ് പാർട്ടി നേതൃത്വം വിളിച്ച് ചേർത്തത്. പാർട്ടി അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തു. യോഗം കഴിഞ്ഞ് മടങ്ങവേ ഖാർഗെയെ ഓഫീസിന്റെ പടി ഇറങ്ങാൻ സഹായിക്കവെ രാഹുൽ ബിജെപിക്കെതിരെ പരിഹാസം ഉയർത്തി. അവർ ഇത് കണ്ടാല്ഡ താൻ അങ്ങയുടെ ദേഹത്ത് മൂക്ക് തുടയ്ക്കുകയായിരുന്നുവെന്ന് പറയുമെന്നായിരുന്നു രാഹുൽ പറഞ്ഞത്.

'ഞാൻ ഇപ്പോൾ നിങ്ങളെ തൊട്ട് കഴിഞ്ഞാൽ നിങ്ങളുടെ ദേഹത്ത് ഞാൻ മൂക്ക് തുടയ്ക്കുകയായിരുന്നുവെന്ന് അവർ പറയും. നിങ്ങൾ അത് കേട്ടിട്ടില്ലേ?' രാഹുൽ ഗാന്ധി പറഞ്ഞു. അടുത്തിടെ മല്ലികാർജ്ജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവിട്ട സമയത്ത് ഖാർഗെയുടെ പുറകിൽ രാഹുൽ കൈവെച്ചിരുന്നു. ഖാർഗെ രാഹുലിന്റെ ടിഷ്യൂ പേപ്പറാണെന്നായിരുന്നു ബി ജെ പി ഇതിനെ പരിഹസിച്ചത്.ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം.
അതിനിടെ ഇന്ന് രാഹുൽ ഗാന്ധി പാർലമെന്റിലും എത്തിയിരുന്നു. എന്നാൽ ലോക്സഭയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സഭാ നടപടികൾ നിർത്തിവെയ്ക്കുകയായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതിനെ തുടർന്നായിരുന്നു ലോക്സഭ 12 മണി വരെ നിർത്തിവെച്ചത്.
അതേസമയം വരും ദിവസങ്ങളിൽ വിധിക്കെതിരെ വലിയ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് ആലോചന. കോടതിവിധിക്കെതിരായ പ്രതിഷേധത്തില്‍ സഹകരണം തേടി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ്, ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് എന്നിവർ സഹകരിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് അറിയിച്ചത്. അതേസമയം ആം ആദ്മി അടക്കമുള്ള 12 പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിധി സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തും.
മോദി എന്ന പേരിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിനാണ് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ രാഹുൽ നടത്തിയ പരാമർശമായിരുന്നു വിവാദമായത്.രാഹുൽ ഗാന്ധിയുടെ പരാമർശം താനടക്കമുള്ളവർക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവായ പൂർണേഷ് മോദിയായിരുന്നു പരാതി നൽകിയത്.












Click it and Unblock the Notifications