വെടിക്കെട്ട് പ്രതീക്ഷിച്ചു..ബജറ്റ് വെറും പൊട്ടാസ്..വാചകക്കസർത്ത്..നിരാശാജനകമെന്ന് രാഹുല്‍
കേന്ദ്രബജറ്റിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.
ദില്ലി: മോദി സര്‍ക്കാരിന്റെ നാലാം ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടിസ്ഥാന വിഷയങ്ങളെ പരിഗണിക്കാതെയുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ നിരാശാജനകമായ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
കര്‍ഷകരുടെ ഉന്നമനത്തിന് ബജറ്റില്‍ വലുതായി ഒന്നുമില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ബജറ്റ്. ബജറ്റ് വഴി അനുകൂല തരംഗം സൃഷ്ടിക്കാം എന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് നിയന്ത്രിക്കാനുള്ള നടപടികളെ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗം വളരെ മികച്ചതായിരുന്നുവെന്നാണ് രാഹുല്‍ പരിഹസിച്ചത്. എന്നാല്‍ യുവാക്കള്‍ക്കായി യാതൊന്നും ബജറ്റില്‍ ഇല്ലെന്നും രാഹുല്‍ ആരോപിച്ചു. റെയില്‍വേസുരക്ഷയേയും സര്‍ക്കാര്‍ അവഗണിച്ചുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബജറ്റിന് മുന്‍പ് നരേന്ദ്ര മോദി ബുള്ളറ്റ് ട്രെയിനുകളെപ്പറ്റി സംസാരിച്ചിരുന്നു. അത് ബജറ്റില്‍ എവിടെയെന്നും രാഹുല്‍ ചോദിച്ചു.