രാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വം
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന് രാഹുല്‍ ഗാന്ധി തീര്‍ത്ത് പറഞ്ഞു കഴിഞ്ഞു. ഇതോടെ ഇനി ആരെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷനാകുന്നതിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് തന്നെ സോണിയ ഗാന്ധി വീണ്ടും അധ്യക്ഷയാകണമെന്നാണ് നേതാക്കളുടെ ആവശ്യം. സോണിയ ഗാന്ധി ഇക്കാര്യം അംഗീകരിക്കുമോയെന്നത് കണ്ടറിയാം.
'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!
സോണിയ അല്ലെങ്കില്‍ മറ്റാരെന്ന ചര്‍ച്ച നേതാക്കള്‍ തകൃതിയാക്കുന്നതിനിടെ വീണ്ടും തന്‍റെ ഉത്തരവാദിത്തങ്ങളില്‍ വ്യാപൃതനാകുകയാണ് രാഹുല്‍ ഗാന്ധി. വിഭാഗീയത കൊണ്ട് പൊറുതുമുട്ടിയ ഹരിയാനയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഒന്നില്‍ നിന്ന് തുടങ്ങുന്നത്.
ചര്‍ച്ച കൊഴുക്കുന്നു
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഇരുട്ടടിയാണ്. രാഹുല്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് രാജ്യത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് 17 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് രാജ്യത്ത് ബിജെപി കൂറ്റന്‍ വിജയം നേടിയത്. ഇതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഒന്നില്‍ നിന്ന്
നേതാക്കളെ കണ്ടെത്താന്‍ നേതൃത്വം തല പുകയ്ക്കുന്നതിനിടെ വീണ്ടും പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുകയാണ് രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ വ്യാഴ്ച അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തി. വിഭാഗീത കൊണ്ട് തകര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനത്ത് ഒരു തിരിച്ചുവരവിനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത് ആകെയുള്ള 10 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.
ബിജെപിക്കെതിരെ
ഹരിയാന അടക്കിവാണിരുന്ന കോണ്‍ഗ്രസിനെ ചുഴറ്റിയെറിഞ്ഞാണ് 2014 ല്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്. ആകെയുള്ള 90 സീറ്റില്‍ 20 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങുയപ്പോള്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു.
നേതാക്കളോട്
വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഹരിയാന സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും തമ്മിലുള്ള ചേരിപ്പോരാണ് ഹരിയാന കോണ്‍ഗ്രസിലെ പ്രധാന തലവേദന. സംസ്ഥാനത്ത് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ വലിയ അഴിച്ചുപണികള്‍ തന്നെ നടത്തണമെന്ന് നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. പുതിയ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.
പങ്കെടുത്തില്ല
മുതിര്‍ന്ന നേതാക്കളായ കിരണ്‍ ചൗധരി, കുല്‍ദീപ് ഭിഷണോയ്, നവീന്‍ ജിന്താല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വ്യക്തി വൈരാഗ്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുതെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രത്യക സംവിധാനങ്ങള്‍ ഒരുക്കാനും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം രാജിവെയ്ക്കാനുള്ള രാഹുലിന്‍റെ തിരുമാനം ഉപേക്ഷിക്കണമെന്ന് യോഗ അവസാനം നേതാക്കള്‍ ആവശ്യപ്പെട്ടു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടേയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. താന്‍ ഇനി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്നത്. രാജിക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുമ്പോഴും ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ചര്‍ച്ച തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
'അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല'
ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ