രാഹുൽ ഗാന്ധി ഭയമില്ലാത്ത നേതാവ്, പുകഴ്ത്തി കനയ്യ കുമാർ, കോൺഗ്രസ് നേതൃത്വത്തിന് പിന്തുണ
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി അടുത്തിടെ പാര്‍ട്ടിയില്‍ എത്തിയ കനയ്യ കുമാര്‍. സത്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കനയ്യ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കനയ്യ കുമാര്‍ തള്ളി.
''നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ ദ സ്റ്റേജ് പ്ലീസ്..''; അൻവറിനേയും കെടി ജലീലിനേയും ട്രോളി പികെ ഫിറോസ്
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബിജെപിയെ സഹായിക്കലാകുമെന്ന് കനയ്യ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നിരിക്കെ, കോണ്‍ഗ്രസ് എത്രമാത്രം വിജയിക്കുന്നുമോ അത്രമാത്രം ബിജെപി പരാജയപ്പെടും എന്നും കനയ്യ കുമാര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനയ്യയുടെ പ്രതികരണം. ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായിരിക്കെ മുതൽ രാജ്യശ്രദ്ധ നേടിയ തീപ്പൊരി യുവനേതാവ് ആണ് കനയ്യ കുമാർ. കനയ്യ എത്തുന്നത് പാർട്ടിക്ക് കരുത്ത് കൂട്ടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
കനയ്യയുടെ വാക്കുകള്‍ ഇങ്ങനെ: ബിജെപി തന്നെ ടുക്‌ഡെ ടുക്‌ഡെ ഗ്യാംഗ് എന്നാണ് വിളിക്കുന്നത്. താന്‍ ബിജെപിയെ ടുക്‌ഡെ ടുക്‌ഡെ (കഷണം കഷണം) ആക്കും. ഗാന്ധിയെ അല്ല, ഗോഡ്‌സെയെ ആണ് ആ പാര്‍ട്ടി രാഷ്ട്രപിതാവായി കാണുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് മുന്നില്‍ മാത്രമാണ് അവര്‍ ഗാന്ധിയെ പുകഴ്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നാഥുറാം ബനായി ജോഡി ആണെന്ന് കനയ്യ പരിഹസിച്ചു
രാജ്യത്തെ നിരവധി യുവാക്കളെ പോലെ തന്നെ താനും കരുതുന്നത് വളരെ വൈകി എന്നാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി പൊരുതിയ പാര്‍ട്ടി തന്നെ വേണം ആ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍. ആ പാര്‍ട്ടി ആയിരിക്കണം ഏറ്റവും കരുത്തുളളത്. രാഷ്ട്രീയ കരിയര്‍ മാത്രം ശ്രദ്ധിക്കുന്ന ആളുകള്‍ ഇപ്പോള്‍ ബിജെപിയില്‍ ചേരുകയാണ് എന്നും കനയ്യ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ പ്രാദേശിക പാര്‍ട്ടികളാണ്. ദേശീയ മുഖമുളള ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടി എന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന് എപ്പോഴും ബിജെപിയെ തകര്‍ക്കാനുളള കഴിവുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നാണ് താന്‍ കരുതുന്നത് എങ്കില്‍ താന്‍ ഈ പോരാട്ടം അവസാനിപ്പിച്ചേനെ എന്നും കനയ്യ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുമായുളള തന്റെ കൂടിക്കാഴ്ചയിലൂടെ തനിക്ക് മനസ്സിലായത് അദ്ദേഹം ഹൃദയാലുവായ ഒരു വ്യക്തിയാണ് എന്നാണ്. തന്റെ അമ്മയെ കുറിച്ചും അച്ഛന്റെ ആരോഗ്യത്തെ കുറിച്ചുമെല്ലാം രാഹുല്‍ ഗാന്ധി എപ്പോഴും ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ഗുണങ്ങളാണ് തന്നെ ആകര്‍ഷിച്ചത്. താന്‍ അതിനെ അഭിനന്ദിക്കുന്നു. രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥതയുളള നേതാവാണ്. അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ ആ സത്യസന്ധത ഉണ്ട്. സത്യം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുല്‍ എന്നും കനയ്യ പറഞ്ഞു
Recommended Video
രണ്ട് ദശാബ്ദ കാലത്തോളം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച കനയ്യ കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ഇടതിന് വേഗം പോരെന്നാണ് കനയ്യയുടെ അഭിപ്രായം.. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇഴഞ്ഞാല്‍ പോരെന്ന് കനയ്യ പറയുന്നു. ബീഹാറിലെ സിപിഐ നേതൃത്വവുമായുളള പ്രശ്‌നങ്ങളാണ് കനയ്യ പാര്‍ട്ടി വിടാനുളള കാരണം എന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കനയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബീഹാറില്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കനയ്യയ്ക്ക് സാധിക്കും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.