രാഹുൽ ഗാന്ധി ഗുജറാത്തിൽ; ഹാർദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയേക്കും
ദില്ലി; ഗുജറാത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഹാർദ്ദികിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ നീക്കം. നേരത്തേ തന്നെ ഹാർദിക്കിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
ജിം ചിത്രങ്ങളിൽ സ്റ്റൈലിഷ് ആയി നടി മീരാ ജാസ്മിൻ..ഫോട്ടോകൾ വൈറൽ

സംസ്ഥാന നേതൃത്വവുമായി കടുത്ത അതൃപ്തിയിൽ കഴിയുകയാണ് ഹാർദിക് പട്ടേൽ. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായ തന്നോട് യാതൊരു അഭിപ്രായങ്ങളും നേതൃത്വം തേടുന്നില്ലെന്നാണ് ഹാർദിക്കിന്റെ ആരോപണം. വിഷയത്തിൽ പരസ്യമായി തന്നെ ഹാർദിക് രംഗത്തെത്തുകയായിരുന്നു. തനിക്ക് സംസ്ഥാന നേതൃത്വത്തോടാണ് അതൃപ്തിയെന്നും രാഹുൽ ഗാന്ധിയുമായോ പ്രിയങ്ക ഗാന്ധിയുമോ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ഹാർദിക് തുറന്നടിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിട്ടും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്നും ഹാർദിക് വിമർശിച്ചിരുന്നു.
എന്നാൽ ദേശീയ നേതൃത്വം ഹാർദ്ദിക്കിന്റെ വിമർശനോട് പ്രതികരിച്ചിരുന്നില്ല.

അതിനിടയിൽ ബി ജെ പി നേതൃത്വത്തെ ഹാർദിക് പുകഴ്ത്താൻ ആരംഭിച്ചതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. ഹാർദിക് ബി ജെ പിയിലേക്ക് പോകുമോയെന്ന അഭ്യൂഹങ്ങളും ഇതിനിടയിൽ ശക്തമായിരുന്നു. തുടർന്നാണ് ഹാർദിക്കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാന്റ് നടത്തിയത്. അതേസമയം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിക്കുകയാണ് ഹാർദിക്. ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ആദിവാസി സത്യാഗ്രഹ റാലിയിലും ഹാർദിക് സജീവമായി പങ്കെടുത്തു. ദേശീയ നേതൃത്വം പങ്കെടുക്കുന്ന പരിപാടിയിൽ തീർച്ചയായും ഞാൻ പങ്കെടുക്കും. ഇപ്പോഴും ഞാൻ കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്, എന്നായിരുന്നു ഹാർദ്ദിക്കിന്റെ പ്രതികരണം.

സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹാർദ്ദിക്കിന്റെ മറുപടി ഇങ്ങനെ ആയിരുന്നു-ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തുമ്പോൾ തീർച്ചയായും സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും, ഞാനുമായി മാത്രമല്ല, മറ്റ് വിഷയങ്ങളിലും അവർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഹാർദിക് പറഞ്ഞു. നേരത്തേ സോഷ്യൽ മീഡിയയിൽ നിന്നും 'കോൺഗ്രസ്' ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനും ഹാർദിക് മറുപടി നൽകി. 'എല്ലാവരും വാട്സ് ആപ് ഡിപികൾ മാറ്റാറുണ്ട്. ചിലർ ഭാര്യക്കൊപ്പവും അമ്മക്കൊപ്പവുമൊക്കെയുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വർക്കിംഗ് പ്രസിഡന്റ് എന്ന് ഒഴിവാക്കി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ എന്ന് കൊടുത്തതിൽ എന്ത് തെറ്റാണ് ഉള്ളത്? താൻ കോൺഗ്രസിനൊപ്പം തന്നെയാണ്', ഹാർദിക് പറഞ്ഞു.

അതിനിടെ ഗുജറാത്തിലെ ദവോദിൽ നടക്കുന്ന കോൺഗ്രസിന്റെ ആദിവാസി സത്യാഗ്രഹ റാലിയിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കും. തിരഞ്ഞെടുപ്പിന് മുൻപ് ആദിവാസി വിഭാഗത്തിന്റെ വോട്ടുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ പരിപാടി. നേരത്തേ ആദിവാസി വിഭാഗങ്ങൾക്ക് 20,000 കോടിയുടെ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി നേതൃത്വവും ആദിവാസി വോട്ടിൽ കണ്ണുവെച്ച് പ്രത്യേക പരിപാടികൾ നടത്തുന്നുണ്ട്. അതിനിടയിലാണ് കോൺഗ്രസ് നീക്കം. ആദിവാസി സത്യാഗ്രഹ റാലിയെ അഭിസംബോധന ചെയ്ത ശേഷം സമുദായാംഗങ്ങളായ 500 ഓളം നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
182 മണ്ഡലങ്ങളിൽ 80 സീറ്റുകളിൽ ഒ ബി സിക്ക് സ്വാധീനമുള്ളവയാണ്. 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിനും. 12 ശതമാനമാണ് പട്ടേൽ വിഭാഗത്തിന്റെ സ്വാധീനം. 2017 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സംവരണ എസ്ടി സീറ്റുകൾ നേടിയപ്പോൾ ബി ജെ പിക്ക് 10 ഉം ബി ടി പിക്ക് 2 സീറ്റുകളുമാണ് ലഭിച്ചത്.












Click it and Unblock the Notifications