രാഹുൽ അല്ലെങ്കിൽ പിന്നെ ആര് പ്രധാനമന്ത്രി? മമതയും മായാവതിയും മാത്രമോ...യെച്ചൂരിയിൽ ഷുവർ ബെറ്റ്!!!
ദില്ലി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിന് ഒറ്റക്ക് പോരാടാന്‍ ആവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഒരു വിശാല പ്രതിപക്ഷത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത്തരം ഒരു പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെട്ടാല്‍ മോദി സര്‍ക്കാരിനെ തൂത്തെറിയാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്.
തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം തുടങ്ങിയ കക്ഷികളെ എല്ലാം കൂടെ കൂട്ടുവാനാണ് കോണ്‍ഗ്രസ്സിന്റെ പദ്ധതി. തിരഞ്ഞെടുപ്പിന് ശേഷം ഉള്ള ഒരു സഖ്യത്തിനായിരിക്കും സാധ്യത. അല്ലാത്ത ഒരു സഖ്യം ഓരോ പാര്‍ട്ടിയെ സംബന്ധിച്ചും ഭാവിയില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കും എന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ട്.
തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സഖ്യം ബിജെപിയെ തോല്‍പിച്ചു എന്നിരിക്കട്ടെ... ആരായിരിക്കും പ്രധാനമന്ത്രിയാവുക? ഓരോ പാര്‍ട്ടിക്കും വേണമെങ്കില്‍ അവകാശവാദം ഉന്നയിക്കാവുന്നതാണ്. എന്തായാലും അത്തരം ഒരു സാഹചര്യത്തില്‍ തമ്മില്‍ത്തല്ലി ഭരണം കളയാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകണം എന്ന് കോണ്‍ഗ്രസ് വാശിപിടിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഭരണം ഉറപ്പിച്ചു?
പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തിയാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാനാവും എന്ന ഉറച്ച വിശ്വാസം ഉണ്ട് കോണ്‍ഗ്രസ്സിന്. രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ട്രെന്‍ഡും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഭരണം ഉറപ്പിക്കാം എന്നതാണ് കോണ്‍ഗ്രസ്സിന്റെ വിശ്വാസം.
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
കഴിഞ്ഞ ദിവസം നടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ തന്നെ ആയിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ തീരുമാനിച്ചത്. സമാനമനസ്‌കരരുമായി സഖ്യമുണ്ടാക്കാനും രാഹുല്‍ ഗാന്ധിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ആണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
രാഹുലിന് ഇനിയും സമയം
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഇനിയും സമയമുണ്ട്. അതുകൊണ്ട് തന്നെ കോണ്ഡഗ്രസ്സിന് പുറത്ത് നിന്ന് ഒരാള്‍ പ്രധാനമന്ത്രി ആകുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലെന്നാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നിലപാട്. അത് ആരാകും എന്നതിന് ഉത്തരം കിട്ടാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിയും വരും.
ഒരു വനിത സ്ഥാനാര്‍ത്ഥി
ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് പേരാണ് മായാവതിയും മമത ബാനര്‍ജിയും. യുപിയില്‍ ബിജെപിയെ തറപറ്റിക്കണമെങ്കില്‍ മായാവതി ഇല്ലാതെ പറ്റില്ലെന്ന് ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ ആണെങ്കില്‍ ഇപ്പോള്‍ മമത ബാനര്‍ജി തന്നെ ആണ് അവസാന വാക്ക്. ഈ രണ്ട് പേരില്‍ ഒരാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സീതാറാം യെച്ചൂരി
പ്രധാനമന്ത്രി പദത്തിലേക്ക് അധികം ആരും പ്രതീക്ഷിക്കാത്ത ഒരു പേരാണ് സീതാറാം യെച്ചൂരിയുടേത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടെ പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ സ്ഥിതി പരുങ്ങലില്‍ ആണ്. പശ്ചിമ ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സിപിഎം ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു.
പക്ഷേ, യെച്ചൂരി അങ്ങനെയല്ല
സിപിഎം പരുങ്ങലില്‍ ആണെങ്കിലും സീതാറാം യെച്ചൂരിയുടെ കാര്യം അങ്ങനെയല്ല. പ്രതിപക്ഷ നിരയിലെ ഒട്ടുമിക്ക പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സീതാറാം യെച്ചൂരി. ഒരു ദേശീയ നേതാവായിത്തന്നെയാണ് യെച്ചൂരിയെ വിലയിരുത്തുന്നതും.
എന്തുകൊണ്ട് യെച്ചൂരി...
സൗമ്യനും കൃത്യമായ നിലപാടുള്ള ആളും ആണ് സീതാറാം യെച്ചൂരി. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഐതിഹാസികപരവും ആണ്. ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിയുടെ ആളെന്ന ദോഷവും അദ്ദേഹത്തിനില്ല- ജയ്പ്രകാശ് ഓഝ ദി ക്വിന്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. സീതാറാം യെച്ചൂരി ആയിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ ആണ് ഓഝയുടെ വിലയിരുത്തലുകള്‍.
ഭയക്കേണ്ടതില്ലെന്ന സത്യം
പ്രധാനമന്ത്രി പദവിയിലേക്ക് എത്തുമ്പോള്‍ അതി ശക്തരായി മറ്റുള്ളവരെ നിഷ്‌കാസിതരാക്കും എന്ന ഭയവും യെച്ചൂരിയേയും സിപിഎമ്മിനേയും സംബന്ധിച്ച് വേണ്ട. ഇക്കാര്യത്തില്‍ മായാവതിക്കോ, ശരദ് പവാറിനോ, അഖിലേഷ് യാദവിനോ, എന്തിന് മമത ബാനര്‍ജിക്ക് പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്നും ഓഝ വിലയിരുത്തുന്നുണ്ട്.
ജാതിരാഷ്ട്രീയത്തിന് അതീതം
ജാതി, മത രാഷ്ട്രീയത്തിന് അതീതമായ ഒരു രാഷ്ട്രീയ നിലപാടുള്ള ആളാണ് സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ അതും അദ്ദേഹത്തിന് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, എന്തൊക്കെ സംഭവിച്ചാലും സിപിഎം എടുക്കുന്ന തീരുമാനം തന്നെ ആയിരിക്കും ഇതില്‍ നിര്‍ണായകമാവുക. മുമ്പ് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നപ്പോള്‍, സിപിഎം തന്നെ ആയിരുന്നു അത് നിരാകരിച്ചത്. ചരിത്രപരമായ വിഡ്ഢിത്തം എന്നായിരുന്നു പിന്നീട് ജ്യോതി ബസു ഇതിനോട് പ്രതികരിച്ചത്.