കശ്മീരിനെ വലിച്ച് കീറിക്കൊണ്ടല്ല രാജ്യത്തെ ഒന്നിപ്പിക്കേണ്ടത്.. മൗനത്തിനൊടുവില്‍ തുറന്നടിച്ച് രാഹുൽ
Recommended Video
ദില്ലി: 24 മണിക്കൂറിന്റെ മൗനത്തിനൊടുവില്‍ കശ്മീര്‍ വിഷയത്തില്‍ ആദ്യപ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കശ്മീര്‍ ബില്ലുകളുടെ അവതരണവും ചര്‍ച്ചയും കത്തിപ്പടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സഭയില്‍ രാഹുല്‍ ഗാന്ധി കശ്മീര്‍ വിഷയത്തില്‍ സംസാരിച്ചിരുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' ഭരണഘടനയെ ലംഘിച്ച് കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലിലടച്ച് കൊണ്ടും ഏകപക്ഷീയമായി ജമ്മു കശ്മീരിനെ വലിച്ച് കീറിക്കൊണ്ടുമല്ല രാജ്യത്തെ ഒരുമിപ്പിക്കേണ്ടത്. ഈ രാജ്യം ഭൂമിയുടെ തുണ്ടുകള്‍ കൊണ്ടല്ല ജനങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. ഈ അധികാര ദുര്‍വിനിയോഗം രാജ്യ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.''
ഇന്നലെയാണ് രാജ്യസഭയില്‍ അമിത് ഷാ കശ്മീരിനെ വിഭജിക്കുന്നതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചത്. രാജ്യസഭയില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ കശ്മീര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി അടക്കമുളള നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തതുണച്ച് രംഗത്ത് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മുന്‍ എംപി ജ്യോതി മിര്‍ദ, റായ്ബറേലി എംഎല്‍എ അദിതി സിംഗ് അടക്കമുളളവര്‍ ബില്ലിനൊപ്പമാണ്. മാത്രമല്ല കോണ്‍ഗ്രസിനോട് വിയോജിച്ച് പാര്‍ട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത രാജി വെക്കുകയും ചെയ്തിരിക്കുകയാണ്.
National integration isn’t furthered by unilaterally tearing apart J&K, imprisoning elected representatives and violating our Constitution. This nation is made by its people, not plots of land.
— Rahul Gandhi (@RahulGandhi) August 6, 2019
This abuse of executive power has grave implications for our national security.