അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!
Recommended Video
ദില്ലി: രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലും പാര്‍ലമെന്റിന്റെ പടി കടക്കാതെ പോകുമായിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠി രാഹുല്‍ ഗാന്ധിക്ക് നഷ്ടപ്പെട്ടു. വയനാട് കൂടി മത്സരിച്ചത് കൊണ്ട് മാത്രം രാഹുല്‍ ഗാന്ധി എംപിയായി തുടരുകയാണ്.
അതിനിടെ എംപിയായ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയുടെ കാര്യം അവതാളത്തിലായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ ബംഗ്ലാവുകളുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ വീടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട് രാഹുലിനെ കാത്തു
സാധാരണയായി എംപിമാര്‍ മത്സരിച്ച് തോല്‍ക്കുമ്പോള്‍ ഒഴിവ് വരുന്ന ബംഗ്ലാവുകളാണ് സര്‍ക്കാര്‍ ഒഴിഞ്ഞ് കിടക്കുന്നവയായി പട്ടികപ്പെടുത്തുക പതിവ്. തന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് അരലക്ഷത്തിന് മേലെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി തോറ്റത്. എന്നാല്‍ വയനാട്ടില്‍ നിന്ന് നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടി ജയിച്ച രാഹുല്‍ എംപി സ്ഥാനം നിലനിര്‍ത്തി.
2004 മുതൽ ഈ വീട്ടിൽ
2004ല്‍ ആദ്യമായി അമേഠിയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് ദില്ലിയിലെ തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വീട്ടിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഔദ്യോഗിക വസതി എന്ന നിലയ്ക്ക് ദില്ലിയില്‍ പ്രശസ്തമണ് തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ ബംഗ്ലാവ്.
ഒഴിഞ്ഞ് കിടക്കുന്ന ബംഗ്ലാവ്
രാഹുല്‍ ഗാന്ധി ഇപ്പോഴും താമസിക്കുന്ന ഈ ബംഗ്ലാവാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്ത് വിട്ട ഒഴിഞ്ഞ് കിടക്കുന്ന ബംഗ്ലാവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് വേണ്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത്തരത്തില്‍ വീടുകളുടെ പട്ടിക പുറത്തിറക്കാറ്.
പുതിയവർക്ക് തിരഞ്ഞെടുക്കാം
517 ഔദ്യോഗിക വസതികളുടെ പേരു വിവരങ്ങളാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്ത് ഇറക്കിയ സര്‍ക്കുലറിലുളളത്. ഇവയില്‍ നിന്നും എംപിമാര്‍ക്ക് വീടുകള്‍ തിരഞ്ഞെടുക്കുകയും അതിന് വേണ്ടി അപേക്ഷിക്കുകയും ചെയ്യാം. സിറ്റിംഗ് എംപിമാര്‍ അവര്‍ താമസിക്കുന്ന ബംഗ്ലാവുകളില്‍ തന്നെ തുടരുകയാണ് പതിവ്.
വീട് പോകുമോ
അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്ന ചോദ്യം ബാക്കിയാവുകയാണ്. സ്മൃതി ഇറാനിയോടുളള തോല്‍വി രാഹുല്‍ ഗാന്ധിക്ക് ഈ വീട് തന്നെ നഷ്ടപ്പെടുത്തിയേക്കുമോ എന്ന സംശയമാണ് ഉയരുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ വീട് ഏറ്റവും ഉയര്‍ന്ന കാറ്റഗറിയില്‍ വരുന്ന് ടൈപ്പ് 8ല്‍ ഉള്‍പ്പെടുന്നതാണ്.
അറിയില്ലെന്ന് പ്രതികരണം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുകയും അമേഠി നഷ്ടപ്പെടുകയും ചെയ്ത രാഹുല്‍ ഗാന്ധി താഴ്ന്ന കാറ്റഗറിയിലുളള വീട്ടിലേക്ക് മാറേണ്ടി വരുമോ എന്നാണ് അറിയേണ്ടത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വീട് ഉള്‍പ്പെടുത്തിയ സര്‍ക്കുലറിനെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതൊഴികെ മറ്റെന്തും സംസാരിക്കാം! 'ദൗത്യ'വുമായി ചെന്ന ചെന്നിത്തലയോടും മുല്ലപ്പളളിയോടും രാഹുൽ ഗാന്ധി