രാഹുല്‍ ഗാന്ധിയെ വലിച്ച് കീറി ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ വെടിക്കെട്ടിന് തിരി കൊളുത്തി പടിയിറക്കം
ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുന്നത് ഒരു വമ്പന്‍ വെടിക്കെട്ടിന് തിരി കൊളുത്തിക്കൊണ്ടാണ്. ഏറെ നാളുകളായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുകയുന്ന അതൃപ്തിയുടെ തീയില്‍ എണ്ണയൊഴിച്ച് കൊണ്ടുളള ഒരു പടിയിറക്കം.
കോണ്‍ഗ്രസിലെ വില്ലന്‍ മറ്റാരുമല്ല രാഹുല്‍ ഗാന്ധി തന്നെയാണ് എന്ന് തുറന്നടിച്ചിരിക്കുകയാണ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍. അക്ഷരാർത്ഥത്തിൽ രാഹുൽ ഗാന്ധിക്കെതിരെയുളള കുറ്റപത്രമാണ് ഗുലാം നബിയുടെ രാജിക്കത്ത്.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ പ്രശംസിക്കുന്ന ഗുലാം നബി ആസാദ് രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതോടെയാണ് കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത് എന്ന് അടിവരയിട്ട് പറയുന്നു. ഒന്ന്, രണ്ട് യുപിഎ സര്‍ക്കാര്‍ രൂപീകരണം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയകരമായത് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചത് കൊണ്ടാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നതാണ് പ്രധാന ആരോപണം. രാജിക്കത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ.
2013 ജനുവരിയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നിയമിക്കപ്പെട്ടതിന് ശേഷം കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങളെടുക്കുന്ന രീതി പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളെല്ലാം തഴയപ്പെട്ടു. പാര്‍ട്ടി ഭരിക്കുന്നത് പരിചയ സമ്പത്ത് ഇല്ലാത്ത ഉപജാപകവൃന്ദമാണ്. രാഹുല്‍ ഗാന്ധിയുടെ പക്വത ഇല്ലായ്മയ്ക്ക് ഏറ്റവും വലിയ തെളിവാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മീഡിയയ്ക്ക് മുന്നില്‍ കീറി എറിഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വം രൂപം കൊടുത്ത് മന്ത്രിസഭയും പ്രധാനമന്ത്രിയും രാഷ്ട്രപതിയും അംഗീകരിച്ചതായിരുന്നു ആ ഓര്‍ഡിനന്‍സ്. രാഹുലിന്റെ പക്വത ഇല്ലാത്ത പെരുമാറ്റം പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും അധികാരത്തെ തകിടം മറിക്കുന്ന തരത്തിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ ഒരൊറ്റ പ്രവര്‍ത്തി കൊണ്ട് വലതുപക്ഷത്തിന് അപവാദ പ്രചാരണം നടത്താനും 2014ല്‍ യുപിഎ സര്‍ക്കാരിന്റെ തോല്‍വിക്ക് വഴിയൊരുക്കാനും കാരണമായി.
സോണിയാ ഗാന്ധി അധ്യക്ഷയായതിന് ശേഷം 1998ലും 2003ലും 2013ലും കോണ്‍ഗ്രസ് നേതൃത്വം നിര്‍ണായക യോഗങ്ങള്‍ ചേരുകയുണ്ടായി. അതിന് ശേഷം ദൗര്‍ഭാഗ്യവശാല്‍ ഒരു തീരുമാനം പോലും പാര്‍ട്ടിയില്‍ നടപ്പാക്കപ്പെട്ടില്ല. 2013ല്‍ ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കേണ്ട ആക്ഷന്‍ പ്ലാന്‍ താന്‍ സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാലത് കഴിഞ്ഞ 9 വര്‍ഷമായി എഐസിസി ഓഫീസിലെ സ്റ്റോര്‍ റൂമില്‍ പൊടി പിടിച്ച് കിടക്കുന്നു.
രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നാണം കെട്ട് തോറ്റു. 2014നും 2022നും ഇടയില്‍ 49 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 39ലും തോറ്റു. ഇന്ന് കോണ്‍ഗ്രസ് ഭരണത്തിലുളളത് രണ്ടിടത്ത് മാത്രമാണ്. രണ്ടിടത്ത് സഖ്യസര്‍ക്കാരില്‍ അംഗവും. 2019ന് ശേഷം പാര്‍ട്ടിയില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ അപമാനിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയിലെ രാജി. തുടര്‍ന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ ആയെങ്കിലും രാഹുലിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം നടക്കുന്നു.
സോണിയാ ഗാന്ധിയുടെ പദവി പേരിന് മാത്രമാണ്. സുപ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോ പിഎമാരോ ആണ്. ഇന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആ ഉപജാപക വൃന്ദമാണ് ജമ്മു കശ്മീരില്‍ തന്റെ മോക്ക് ശവസംസ്‌ക്കാരം നടത്തിയതിന് പിന്നിലും കപില്‍ സിബലിന്റെ വീട് ആക്രമിച്ചതിന്റെ പിന്നിലും. പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു എന്നത് മാത്രമാണ് തങ്ങള്‍ 23 പേര്‍ ചെയ്ത കുറ്റം.
സിന്ധ്യ, ഹർദ്ദിക്, പ്രസാദ.. ഒടുവില്‍ ഗുലാംനബിയും; കോണ്‍ഗ്രസിനോട് ബൈ പറയുന്നവരുടെ പട്ടിക നീളുന്നു
തിരിച്ച് വരവ് സാധ്യമല്ലാത്ത വിധം പാര്‍ട്ടി തകര്‍ന്നിരിക്കുന്നു. പുതിയ അധ്യക്ഷന്‍ ചരടില്‍ കോര്‍ത്ത് ആടുന്ന ഒരു പാവ മാത്രമായിരിക്കും. ദേശീയ തലത്തില്‍ ബിജെപിക്കും സംസ്ഥാനങ്ങളില്‍ ചെറു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയം കോണ്‍ഗ്രസ് അടിയറവ് വെച്ചിരിക്കുന്നു. ഇതെല്ലാം സംഭവിച്ചത് 8 വര്‍ഷമായി പക്വത ഇല്ലാത്ത ഒരാളെ നേതൃത്വത്തിലിരുത്താന്‍ ശ്രമിച്ചത് കൊണ്ടാണ്. സംഘടനാ തെരഞ്ഞെടുപ്പ് വെറും പ്രഹസനം മാത്രമാണ്, ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറയുന്നു.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്