ഞാനും കശ്മീരി പണ്ഡിതനാണ്..... വൈഷ്‌ണോ ദേവിയെ ദര്‍ശിച്ചപ്പോള്‍ വീട്ടിലെത്തിയ പോലെയെന്ന് രാഹുല്‍
ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തില്‍ ഹിന്ദു കാര്‍ഡിറക്കി രാഹുല്‍ ഗാന്ധി. പ്രസിദ്ധമായ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ദിദ്വിന സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ജമ്മുവിലെത്തിയത്. താനും ഒരു കശ്മീരി പണ്ഡിറ്റാണെന്ന് രാഹുല്‍ പറഞ്ഞു. ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍ തനിക്ക് വീട്ടിലെത്തിയത് പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിന് കശ്മീരില്‍ വേരുകളുണ്ട്. കശ്മീരുമായി വളരെ നീണ്ട ബന്ധമാണ് തനിക്കുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി. ഞാനൊരു കശ്മീരി പണ്ഡിറ്റ്. എന്റെ കുടുംബം കശ്മീരി പണ്ഡിറ്റുകളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ എന്നെ കാണാന്‍ കശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘം വന്നിരുന്നു. കോണ്‍ഗ്രസ് അവര്‍ക്കായി ഒരുപാട് ക്ഷേമ പദ്ധതികള്‍ ചെയ്തിരുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ബിജെപി ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. എന്റെ സഹോദരങ്ങളായ അവരോട് ഞാന്‍ പറഞ്ഞത് എല്ലാ സഹായങ്ങളും അവര്‍ ചെയ്യുമെന്നാണ്. താന്‍ ഈ സന്ദര്‍ശനം കഴിഞ്ഞാല്‍ ലഡാക്കിലും എത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. എന്റെ ഹൃദയത്തില്‍ ജമ്മു കശ്മീരിന് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ വേദനിക്കുന്നു. കശ്മീരില്‍ സാഹോദര്യം ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ആ സാഹോദര്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ആരും ഭയപ്പെടേണ്ട, നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാവും മുന്നില്‍. നിങ്ങളുടെ സംസ്ഥാന പദവി അവര്‍ തട്ടിയെടുത്തിരിക്കുകയാണ്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് രാഹുല്‍ കശ്മീരിലെത്തിയത്. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. 13 കിലോ മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് നേരത്തെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനത്തിനെത്തിയത്. കത്ര ബേസ് ക്യാമ്പില്‍ നിന്ന് ത്രികുത മലനിരകളിലേക്കായിരുന്നു രാഹുലിന്റെ യാത്ര. ആസ്ഥാന പൂജാരിയെയും കണ്ട്, ആരതി പൂജയും രാഹുല്‍ നടത്തിയിരുന്നു. ഇതിനിടയില്‍ പല നേതാക്കളെയും അദ്ദേഹം കണ്ടിരുന്നു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍ കാരണം ടൂറിസവും ബിസിനസുമെല്ലാം കശ്മീരില്‍ തകര്‍ന്നിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കശ്മീരിന്റെ കരുത്താണ് കേന്ദ്ര ഭരണപ്രദേശമാക്കിയപ്പോള്‍ ദുര്‍ബലമായതെന്നും, അതിന് കാരണം ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക നിയമങ്ങള്‍, നോട്ടുനിരോധനം, ജിഎസ്ടി എന്നിവ ആരോടും ചര്‍ച്ച ചെയ്യാതെ നടപ്പാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ നിയമിച്ചു. ഇതെല്ലാം അവരുടെ രീതികളാണ്. കോണ്‍ഗ്രസിന്റെ കാലത്ത് കശ്മീരിന്റെ കരുത്ത് വര്‍ധിക്കുകയാണ് ചെയ്തത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തമായിട്ടാണ് കശ്മീരില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപി നിരക്ക് ഒമ്പത് ശതമാനമായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്ത്. എന്നാല്‍ കേന്ദ്രം തലതിരിഞ്ഞ സാമ്പത്തിക നയത്തിലൂടെ ഇതെല്ലാം തകര്‍ത്തു. ദുര്‍ഗാ ദേവി, ലക്ഷ്മി ദേവി, സരസ്വതി ദേവി എന്നിവരുടെ അനുഗ്രഹങ്ങള്‍ രാജ്യത്ത് നിന്ന് മാഞ്ഞുപോയിരിക്കുകയാണെന്നും രാഹുല്‍ പറയുന്നു. ഒരു മാസത്തിനിടെ കശ്മീരിലേക്കുള്ള എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തകരോട് ജയ് മാതാ ദി എന്ന് ഉച്ചത്തില്‍ വിളിക്കാനും രാഹുല്‍ ആഹ്വാനം ചെയ്തു. താന്‍ ഉയര്‍ത്തി കാണിക്കുന്ന കൈ എല്ലാ മതങ്ങള്‍ക്കുമൊപ്പമാണ്. സത്യം പറയാന്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ
അതേസമയം പ്രവര്‍ത്തകരോട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാഹുല്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടിയില്‍ കരുത്തുറ്റതാക്കാന്‍ സാധിക്കുമ്പോള്‍ 450 സീറ്റ് വരെ കോണ്‍ഗ്രസ് നേടിയിട്ടായിരിക്കും തിരിച്ചുവരികയെന്നും രാഹുല്‍ പറഞ്ഞു. കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ ശ്രമം. ബിജെപിയുടെ നയം കാരണം കശ്മീരി ഹിന്ദു വോട്ടുകള്‍ നഷ്ടമാകരുതെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ജമ്മുവില്‍ കോണ്‍ഗ്രസിന് വേരോട്ടമുണ്ട്. അതാണ് രാഹുലിന്റെ വരവിന് പിന്നിലെ ലക്ഷ്യം.












Click it and Unblock the Notifications