ആർഎസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി, പാണ്ഡവർ പരസ്യമായി ചുംബിക്കില്ലെന്ന് ബിജെപി
ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്‍എസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസുകാരെ കാണുമ്പോള്‍ ജയ് സീതാ റാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഹരിയാനയിലെ നാലാം ദിവസത്തെ പര്യടനം അവസാനിപ്പിച്ച് കൊണ്ടുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കൗരവരും പാണ്ഡവരും തമ്മിലുളള മഹാഭാരത യുദ്ധം നടന്ന സ്ഥലം ഹരിയാനയില്‍ ആണെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. ''ആരായിരുന്നു കൗരവര്‍? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയാം. അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, കയ്യില്‍ ലാത്തി കൊണ്ട് നടക്കുന്നു, ശാഖ നടത്തുന്നു. അവര്‍ക്കൊപ്പമാണ് രാജ്യത്തെ 2-3 ബില്യണയര്‍മാര്‍'', രാഹുല്‍ ഗാന്ധി പറഞ്ഞു.
''കോണ്‍ഗ്രസിനെ പാണ്ഡവരായും രാഹുല്‍ ഗാന്ധി ഉപമിച്ചു. പാണ്ഡവര്‍ എപ്പോഴെങ്കിലും പാവങ്ങളെ ഉപദ്രവിച്ചതായി കേട്ടിട്ടുണ്ടോ. പാണ്ഡവര്‍ നോട്ട് നിരോധിക്കുകയോ ജിഎസ്ടി നടപ്പിലാക്കുകയോ ചെയ്‌തോ. എപ്പോഴെങ്കിലും അവര്‍ അത്തരത്തിലെന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരിക്കലുമില്ല. എന്തുകൊണ്ടാണ്. കാരണം അവര്‍ക്ക് അറിയാമായിരുന്നു നോട്ട് നിരോധനവും തെറ്റായ ജിഎസ്ടി നിയമവും കാര്‍ഷിക നിയമങ്ങളും എല്ലാം ഈ നാട്ടിലെ മനുഷ്യരെ കൊള്ളയടിക്കാനുളളതാണ് എന്ന്'', രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'ആര് എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുക പാർട്ടി'; തരൂരിനെതിരെ പടയൊരുക്കവുമായി നേതാക്കൾ
നോട്ട് നിരോധനത്തിലും ജിഎസ്ടി നിയമത്തിലും ഒപ്പ് വെച്ചത് പ്രധാനമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ കൈ ചലിപ്പിച്ചത് രാജ്യത്തെ 2-3 കോടീശ്വരന്മാരാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ''പാണ്ഡവരും കൗരവരും തമ്മിലുളളത് പോലെയാണ് ഇന്നത്തെ യുദ്ധവും. ഒരു വശത്ത് അഞ്ച് തപസ്വികളും മറുവശത്ത് സംഘവും. പാണ്ഡവരുടെ കൂട്ടത്തില്‍ എല്ലാ മതത്തിലും പെട്ട ആളുകളുണ്ട്. ആര് എവിടെ നിന്ന് വന്നു എന്ന് ചോദിക്കാത്ത ഈ യാത്രയിലേത് പോലെ. അനീതിക്കെതിരെ നിലകൊണ്ടവരാണ് പാണ്ഡവര്‍. അവര്‍ വെറുപ്പിന്റെ കച്ചവടകേന്ദ്രത്തില്‍ സ്‌നേഹത്തിന്റെ കട തുറന്നവരാണ്''. ആര്‍എസുഎസുകാര്‍ ഒരിക്കലും ഹര ഹര മഹാദേവ് എന്ന് പറയില്ലെന്നും കാരണം ശിവഭഗവാന്‍ തപസ്വിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''ആര്‍എസ്എസ് ഒരിക്കലും ജയ് സീതാ റാം എന്ന് പറയില്ല. സീതയെ അവര്‍ ഒഴിവാക്കി. അത് ചരിത്ര വിരുദ്ധമാണ്. ആര്‍എസ്എസുകാരെ കാണുമ്പോള്‍ ജയ് സീതാ റാം എന്ന് വിളിപ്പിക്കണം. കാരണം രാമന്‍ എത്ര പ്രധാനമാണോ അത്രയും പ്രധാന്യമുണ്ട് സീതയ്ക്കും. തിങ്കളാഴ്ചത്തെ ഭാരത് ജോഡോ യാത്ര സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചതാണെന്നും ബിജെപി ഒരിക്കലും ചെയ്യാത്തത് ആണ് കോണ്‍ഗ്രസ് ചെയ്യുന്നത്'' എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രിയായ ദിനേഷ് പ്രതാപ് സിംഗ് രംഗത്ത് വന്നു. ''ആര്‍എസ്എസ് കൗരവരെന്ന് പറയുമ്പോള്‍ താന്‍ പാണ്ഡവനാണ് എന്നാണോ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത്. അദ്ദേഹം പാണ്ഡവനാണെങ്കില്‍, ഏത് പാണ്ഡവനാണ് അന്‍പതാമത്തെ വയസ്സില്‍ പൊതുമധ്യത്തില്‍ വെച്ച് സഹോദരിയെ ചുംബിക്കുന്നത്. അത് നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല. ഇന്ത്യന്‍ സംസ്‌ക്കാരം അത്തരം പ്രവര്‍ത്തികള്‍ അനുവദിക്കുന്നില്ല. ആര്‍എസ്എസുകാര്‍ പ്രതിജ്ഞയെടുത്ത് അവിവാഹിതരായി രാജ്യത്തെ സേവിക്കുന്നവരാണ്'', ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു.