ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!
Recommended Video
ദില്ലി: കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഗത്യന്തരമില്ലാതെ നിരുപാധികം മാപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍. റാഫേല്‍ കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ ചൗക്കീദാര്‍ കളളനാണ് എന്ന് കോടതി കണ്ടെത്തി എന്ന പ്രസ്താവന നടത്തിയതിനാണ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞിരിക്കുന്നത്.
നിരുപാധികം മാപ്പ് പറഞ്ഞ് കൊണ്ടുളള പുതിയ സത്യവാങ്മൂലം രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നിരുപാധികം മാപ്പ്
ചൗക്കീദാര്‍ കളളനാണ് എന്ന് സുപ്രീം കോടതിയും സമ്മതിച്ചു എന്നാണ് ഏപ്രില്‍ പത്തിന് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. എന്നാല്‍ സുപ്രീം കോടതി വാക്കാലെയോ അല്ലാതെയോ നരേന്ദ്ര മോദിക്കെതിരെ അത്തരമൊരു പരാമര്‍ശം നടത്തിയിരുന്നില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധിക്ക് മാപ്പ് പറയേണ്ടി വന്നത്.

മൂന്ന് പേജുളള പുതിയ മാപ്പ്
നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഇതോടെയാണ് മൂന്ന് പേജുളള പുതിയ മാപ്പ് സത്യവാങ്മൂലം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചിരിക്കുന്നത്.

മനപ്പൂര്‍വ്വം സംഭവിച്ചതല്ല
കോടതിയുടെ പേര് വലിച്ചിഴച്ചതില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നും മനപ്പൂര്‍വ്വം സംഭവിച്ചതല്ല ആ പരാമര്‍ശമെന്നും രാഹുല്‍ ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. നിരുപാധികമുളള മാപ്പ് സ്വീകരിക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ബിജെപിയുടെ നീക്കം
ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ബിജെപി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുചിതമായിപ്പോയി എന്നും പ്രധാനമന്ത്രി കളളനാണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

എതിരാളികൾ ദുരുപയോഗിച്ചു
തുടർന്ന് രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ താന്‍ പറഞ്ഞ് പോയതാണ് എന്നും സുപ്രീം കോടതിയെ വലിച്ചിഴച്ചതില്‍ ഖേദമുണ്ടെന്നും ആദ്യത്തെ സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗപ്പെടുത്തിയതാണെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി.

പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു
വിധി പൂര്‍ണമായും കാണാതെ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം എന്നും രാഹുല്‍ ഗാന്ധി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതിയെ വലിച്ചഴച്ചതിൽ ഖേദപ്രകടനം നടത്തിയതിനൊപ്പം ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വാക്കാലുളള ഖേദം വേണ്ട
എന്നാൽ ഈ സത്യവാങ്മൂലം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. മാത്രമല്ല ഖേദപ്രകടനത്തിന് പകരം രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. തുടർന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ വീണ്ടും ഖേദപ്രകടനം നടത്തുകയുണ്ടായി. എന്നാൽ വാക്കാലുളള ഖേദം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തു.

ബിജെപിക്ക് വിജയം
കോടതിയെ ഉൾപ്പെടുത്തിക്കൊണ്ടുളള പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ രാഹുൽ ഗാന്ധിക്ക് നിരുപാധികം മാപ്പ് പറയേണ്ടതായി വന്നത്. ബിജെപിക്കിത് വലിയ വിജയം കൂടിയാണ്.

ബിജെപിക്ക് കിട്ടിയ വടി
ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യമാണ് ബിജെപിയേയും നരേന്ദ്ര മോദിയേയും ആക്രമിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നിരന്തരം ഉപയോഗിക്കുന്നത്. അശ്രദ്ധമായി നടത്തിയ ഒരു പരാമർശം കോൺഗ്രസിനെ അടിക്കാൻ ബിജെപിക്ക് കിട്ടിയ ഒരു വടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ. രാഹുൽ ഗാന്ധിക്ക് മാപ്പ് പറയേണ്ടി വന്നത് കോൺഗ്രസിനും വലിയ ക്ഷീണമായിരിക്കുന്നു.

സർക്കാരിനേറ്റ തിരിച്ചടി
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ 'ദ ഹിന്ദു' അടക്കമുളള മാധ്യമങ്ങള്‍ പുറത്ത് വിട്ട രേഖകള്‍കൂടി പരിശോധിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചതായി രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications