അർധ രാത്രിയിൽ ലോറിയിൽ രാഹുൽ ഗാന്ധി, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് യാത്ര
അർധരാത്രിയിൽ ലോറിയിൽ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വൈറൽ. ദില്ലിയിൽ നിന്നും ഛണ്ഡീഗഢ് വരെയാണ് രാഹുൽ യാത്ര നടത്തിയത്. ഡ്രൈവർമാരുടെ പ്രശ്നങ്ങൾ അദ്ദേഹം യാത്രയിൽ ചോദിച്ചറിഞ്ഞതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു.
'ജനനായകൻ രാഹുൽ ഗാന്ധി ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് ഒപ്പം യാത്ര നടത്തി. ദില്ലിയിൽ നിന്നും ഛണ്ഡീഗഢ് വരെയായിരുന്നു യാത്ര. രാജ്യത്ത് ഏകദേശം 90 ലക്ഷത്തോളം ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നാണ് കണക്കുകൾ. അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. അദ്ദേഹം അവർക്ക് പറയാനുള്ളതെല്ലാം കേട്ടു', രാഹുലിന്റെ യാത്ര ചിത്രങ്ങളും വീഡിയോയും പങ്കിട്ട് കൊണ്ട് കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

അംബാലയിൽ നിന്നും രാഹുൽ വാഹനത്തിൽ കയറുന്നതാണ് വീഡിയോ. ഔദ്യോഗിക പരിപാടിയല്ലെന്നും പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം കഴിയുന്ന ഷിംലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ലോറിയിൽ യാത്ര ചെയ്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഇത്തരത്തിൽ പല അപ്രതീക്ഷിത യാത്രകളും രാഹുൽ ഗാന്ധി നടത്തിയിരുന്നു. കർണാടക നിയമസഭ തിരഞ്ഞെടുപ്പിനിടെ ബസുകളിൽ കയറി സ്ത്രീ യാത്രക്കാരോട് സംവദിക്കുന്ന രാഹുലിന്റെ വീഡിയോകൾ നേരത്തേ പുറത്ത് വന്നിരുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കോളേജ് വിദ്യാർത്ഥികളുമായും രാഹുൽ സംസാരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചും രാഹുൽ കൈയ്യടി നേടിയിരുന്നു. ഡെലിവറി ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കൊപ്പം രാഹുല്‍ ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും അന്ന് വൈറലായിരുന്നു. ജി എസ് ടി അടക്കമുള്ളവ വിഷയങ്ങള്‍ ആയിരുന്നു രാഹുൽ അവരുമായി ചർച്ച നടത്തിയത്.
ഏപ്രിൽ അവസാനം ദില്ലിയിലെ മുഖർജി നഗറിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുമായും രാഹുൽ സംവദിച്ചു.മാത്രമല്ല ബംഗാളി മാര്‍ക്കറ്റ്, ജമാ മസ്ജിദ് പരിസരങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications