അന്ന് ആറാം നിരയിൽ, ഇന്ന് മുൻ നിരയിലേക്ക് രാഹുൽ ഗാന്ധിയുടെ മുന്നേറ്റം, അവഗണിച്ചവർ അംഗീകരിച്ചു
ദില്ലി: കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയ സമ്മാനമാണ് രാഹുൽ ഗാന്ധി കരുതിവെച്ചത്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റം. പപ്പുവെന്ന് വിളിച്ച് അപമാനിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു അത്. ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുൽ ഗാന്ധി മാറിക്കഴിഞ്ഞു.
അവഗണിച്ചവർ തന്നെ രാഹുൽ ഗാന്ധിയെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനായിരിക്കെ കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ആറാം നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം നൽകിയത്. യാതൊരു വിമർശനവും ഉന്നയിക്കാതെ ചടങ്ങ് കണ്ട് മടങ്ങിയ രാഹുൽ ഗാന്ധിക്ക് ഇത്തവണ ഒന്നാം നിരയിൽ തന്നെ സർക്കാർ ഇരിപ്പിടം നൽകി. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ ഉയർച്ചയെ ബിജെപിയും അംഗീകരിച്ചു തുടങ്ങിയെന്ന് വ്യക്തം.

ആറാം നിരയിൽ രാഹുൽ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി ഒരു മാസം മാത്രം പിന്നിട്ടപ്പോഴായിരുന്നു റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നപ്പോൾ മുൻനിരയിൽ തന്നെയിരുന്നാണ് ചടങ്ങ് വീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം രാഹുലിന് സീറ്റ് നൽകിയതാകട്ടെ ആറാം നിരയിൽ. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ സമീപമിരുന്ന് രാഹുൽ ഗാന്ധി ചടങ്ങ് വീക്ഷിച്ചു.

ബിജെപി നേതാക്കൾ മുൻനിരയിൽ
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, എൽ കെ അധ്വാനി എന്നിവർക്ക് ഒന്നാം നിരയിൽ തന്നെ ഇരിപ്പിടം നൽകിയപ്പോഴാണ് രാഹുലിനെ ആറാം നിരയിലേക്ക് തഴഞ്ഞത്. കോൺഗ്രസ് കേന്ദ്രങ്ങൾ ഇതിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. അഹങ്കാരികളായ ഭരണാധികാരികൾ രാഹുൽ ഗാന്ധിയെ അപമാനിച്ചുവെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം വിവാദമാക്കാൻ രാഹുൽ ഗാന്ധി തയാറായിരുന്നില്ല. എവിടെയിരിക്കുന്നുവെന്നതല്ല ചടങ്ങിൽ പങ്കെടുക്കുന്നു എന്നാതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

അംഗീകരിച്ച് ബിജെപിയും
പക്വതയുള്ള തികഞ്ഞ നേതാവായി രാഹുൽ ഗാന്ധി മാറിക്കഴിഞ്ഞുവെന്ന് ബിജെപിയും അംഗീകരിച്ചതിന്റെ തെളിവാണ് അദ്ദേഹത്തിന് മുൻനിരയിൽ ഒരുക്കിയ ഇരിപ്പിടം. ഒന്നാം നിരയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമീപിരുന്നായിരുന്നു രാഹുൽ ഇത്തവണ ചടങ്ങ് വീക്ഷിച്ചത്. മൂന്ന് സീറ്റുകൾക്കപ്പുറം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉണ്ടായിരുന്നു.

ഇത് കോൺഗ്രസ് മാതൃക
രാഹുൽ ഗാന്ധിയെ ആറാം നിരയിലേക്ക് പിന്തള്ളിയ ബിജെപിക്ക് മറുപടി അവസരം ലഭിച്ചിട്ടും തികഞ്ഞ രാഷ്ട്രീയ മര്യാദകൾ പാലിച്ച് മധുര പ്രതികാരം ചെയ്യുകയായിരുന്നു കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾക്ക് മികച്ച സ്വീകരണമാണ് കോൺഗ്രസ് നൽകിയത്. രാജസ്ഥാനിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വസുന്ധര രാജെ സിന്ധെയ്ക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ജനപ്രീതിയും ഉയരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശക്തനായ എതിരാളിയായി രാഹുൽ മാറിയിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014ൽ അടിതെറ്റിയ കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഒരു വർഷത്തിനുള്ളിൽ രാഹുൽ ഗാന്ധിയുടെ ജനപ്രീതി മോദിയേക്കാൾ ഉയർന്നുവെന്നാണ് സർവ്വേ റിപ്പോർട്ടുകൾ പറയുന്നത്.

ഗഡ്കരിയുമായി കുശലം
റിപ്പബ്ലിക് ചടങ്ങ് പുരോഗമിക്കുന്നതിനിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും രാഹുൽ ഗാന്ധിയും സൗഹൃദ സംഭാഷണത്തിലായിരുന്നു. ചടങ്ങ് തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ സംസാരമായിരുന്നു. അടുത്തിടെ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന തരത്തിൽ ഗഡ്കരി ചില പരാമർശങ്ങൾ നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നിതിൻ ഗഡ്കരിക്കെതിരെ വിമർശനം ഉയരുന്നുണ്ട്.

നിതിൽ ഗഡ്കരി പ്രധാനമന്ത്രി
മോദിക്ക് പകരം നിതിൻ ഗഡ്കരിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന പ്രസ്താവനയും ഇന്ദിരാ ഗാന്ധിയേയും ജവർഹർലാൽ നെഹ്റുവിനെയും പ്രശംസിച്ച നടത്തിയ പ്രസംഗങ്ങളും ഗഡ്കരിക്കെതിരായ പാർട്ടി നേതാക്കളുടെ വിമർശനങ്ങൾക്ക് വഴിവെച്ചു.

അഭിനന്ദിച്ച് രാഹുൽ ഗാന്ധി
അടുത്തിടെ മറാത്ത സംവരണ വിഷയത്തിൽ സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് ഗഡ്കരി രംഗത്തെത്തിയിരുന്നു. മറാത്ത സംവരണം നടപ്പിലാക്കിയാലും അവർക്ക് നൽകാൻ തൊഴിലെവിടെ എന്നായിരുന്നു ഗഡ്കരിയുടെ ചോദ്യം. രാജ്യത്ത് തൊഴിലവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. ഗഡ്കരിയുടെ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങൾ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യമാണിതെന്നും ബിജെപി മന്ത്രിയായിരിക്കെ സത്യം തുറന്ന് പറഞ്ഞതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications