കോണ്‍ഗ്രസ് തലമുറ മാറ്റത്തിന്, തിരിച്ചെത്തുന്നത് ഇവര്‍, 5 സംസ്ഥാനങ്ങള്‍, രാഹുലിന്റെ ഫോര്‍മുല ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ അവസാനമെത്തി എന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. വിഷയങ്ങള്‍ മുന്നില്‍ നിരത്തി ബിജെപിയെ നേരിടാന്‍ കഴിവുള്ള സീനിയര്‍ നേതാക്കളെ മാത്രം കൂടെ നിര്‍ത്തിയാല്‍ മതിയെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് പൊളിച്ചെഴുത്ത് തുടരുമെന്നാണ് സൂചന. രാഹുല്‍ ഇതിന് സജ്ജമായി കഴിഞ്ഞു. സീനിയര്‍ നേതാക്കളുടെ അതിപ്രസരം സംസ്ഥാനങ്ങളിലുണ്ട്. ഇതിനെ പൊളിക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിര്‍ജീവമായ യുവനേതാക്കളുടെ മടങ്ങിവരവാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.
Recommended Video

കോണ്‍ഗ്രസിലെ പുന:സംഘടന
ദീര്‍ഘനാളായി കോണ്‍ഗ്രസിലെ യുവനേതാക്കളും ശശി തരൂരും പുന:സംഘടനയെ കുറിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. ഇതോടെ അടിമുടി കോണ്‍ഗ്രസില്‍ അഴിച്ചുപണിയുണ്ടാവും. അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിച്ച് ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. തരൂര്‍ അടക്കമുള്ളവര്‍ ഇത്തവണ കമ്മിറ്റിയിലുണ്ടായേക്കും. അതല്ലെങ്കില്‍ ദേശീയ വക്താവായോ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള നേതാവായോ അദ്ദേഹത്തെ നിയമിച്ചേക്കും. ഭൂരിഭാഗം സീനിയര്‍ നേതാക്കളെയും അഡൈ്വസര്‍ കമ്മിറ്റിയിലേക്കാണ് മാറ്റുക.

ഇനി ലക്ഷ്യം അവര്‍
അഞ്ച് നേതാക്കള്‍ രാഹുലിന്റെ തോളോട് തോള്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രവര്‍ത്തിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ അടക്കം ആറുപേരുണ്ടായിരുന്നു. സിന്ധ്യ ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. മറ്റൊന്ന് സച്ചിന്‍ പൈലറ്റാണ്. അദ്ദേഹത്തിന്റെ പിണക്കം രാഹുല്‍ മാറ്റി കഴിഞ്ഞു. പിന്നെയുള്ളത് നാല് നേതാക്കളാണ് ഇവരുടെ മടങ്ങി വരവ്. സെപ്റ്റംബറോടെ ഉണ്ടാവും. മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ്, ദീപേന്ദര്‍ ഹൂഡ, സന്ദീപ് ദീക്ഷിത് എന്നിവരെയാണ് പരിഗണിക്കുന്നത്. ഇവരെല്ലാം രാഹുല്‍ പോയതോടെ ഒതുക്കപ്പെട്ടിരുന്നു. പാര്‍ട്ടി നിലപാടിനെ പല ഘട്ടങ്ങളിലായി തള്ളി പറയുകയും ചെയ്തിരുന്നു.

മുംബൈയില്‍ ചവാന്‍ തെറിക്കും
പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവര്‍ക്ക് വന്‍ ആധിപത്യമാണ് സോണിയക്ക് കീഴില്‍ ലഭിച്ചത്. ഭരണം കിട്ടിയെങ്കിലും ഇവര്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ സാധ്യതയുള്ളവരാണ്. മിലിന്ദ് ദേവ്‌റയെയും സഞ്ജയ് നിരുപമിനെയും രാഹുല്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവരും. ദേവ്‌റയെ ദേശീയ തലത്തിലേക്കും നിരുപത്തിനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കുമാണ് രാഹുല്‍ നോട്ടമിടുന്നത്. ദേവ്‌റയ്ക്ക് സംഘടനാ തലത്തില്‍ വലിയ കരുത്തില്ലാത്തത് കൊണ്ടാണ് ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാവ് കൂടിയാണ് മിലിന്ദ് ദേവ്‌റ. മുകേഷ് അംബാനി പോലുള്ള കോര്‍പ്പറേറ്റുകളുമായി വ്യക്തി ബന്ധമുണ്ട്.

യുവാക്കള്‍ തിരിച്ചെത്തും
ഹരിയാനയില്‍ രാഹുലിന്റെ മനസ്സറിയുന്ന നേതാവായിരുന്നു അശോക് തന്‍വര്‍. സോണിയ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് മാറ്റിയത്. രാഹുല്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു ഇത്. ഭൂപീന്ദര്‍ ഹൂഡയുടെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ടായിരുന്നു. തന്‍വറിന് വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതില്‍ വലിയ മിടുക്കുണ്ട്. എസ്‌സി, എസ്ടി, ദളിത് വിഭാഗങ്ങളിലും തന്‍വറിന് വന്‍ സ്വാധീനമുണ്ട്. തന്‍വറിനെ രാഹുലിന്റെ ദളിത് ക്ഷേമ വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിക്കും. മറ്റൊരാള്‍ അതിഥി സിംഗാണ്. ഇവര്‍ പാര്‍ട്ടിക്കെതിരെ വിമത ഭീഷണി ഉയര്‍ത്തിയാണ്. യുപിയില്‍ ഇവരെ തീര്‍ത്തും അവഗണിച്ച സാഹചര്യത്തിലായിരുന്നു. രാഹുലും പ്രിയങ്കാ ഗാന്ധിയുമായി ഇവര്‍ക്ക് ആത്മബന്ധമുണ്ട്. അതിഥിയെ യുപി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാണ്.

സീനിയേഴ്‌സിന്റെ ഭാവി
സീനിയേഴ്‌സിനെ പുറത്താക്കണമെന്ന അഭിപ്രായം രാഹുലിനില്ല. പക്ഷേ ഇവര്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയ്ക്ക് വലിയ തോതില്‍ കോട്ടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയെ പോലുള്ള നേതാക്കളെ ഒഴിവാക്കില്ല. ജാട്ടുകള്‍ക്കിടയില്‍ ഹൂഡയ്ക്ക് വലിയ സ്വാധീനമുണ്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് നല്ല പ്രകടനവും നടത്തിയിരുന്നു. ഹൂഡയുമായി നല്ല ബന്ധമില്ലെങ്കിലും, അദ്ദേഹത്തെ മാറ്റില്ലെന്ന് രാഹുല്‍ വിഭാഗം പറയുന്നു. ഇത്തരത്തില്‍ പെര്‍ഫോം ചെയ്യുന്ന സീനിയര്‍ നേതാക്കള്‍ മതിയെന്ന് രാഹുല്‍ പറയുന്നു. സീനിയര്‍ നേതാക്കളില്‍ 50 ശതമാനത്തിലധികം പാര്‍ട്ടിയുടെ അധികാരം ഉപയോഗപ്പെടുത്താനായി മാത്രം നില്‍ക്കുന്നവരാണ്.

തിരഞ്ഞെടുപ്പ് വിജയം
രാഹുലിന്റെ ടീമിനോട് തിരഞ്ഞെടുപ്പ് വിജയത്തില്‍ മാത്രം കേന്ദ്രീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാറിലെ തിരഞ്ഞെടുപ്പാണ് സുപ്രധാനം. അവിടെ ആടിയുലഞ്ഞ് നില്‍ക്കുകയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ബിജെപിയുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലാണ് നിതീഷ്. ആര്‍ജെഡിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങും. കൂടുതല്‍ സീറ്റെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഉപേക്ഷിക്കാനാണ് സാധ്യത. 2015ല്‍ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സഖ്യമുണ്ടാക്കിയപ്പോള്‍ അതിന്റെ നടുവില്‍ നിന്ന് ചര്‍ച്ചകള്‍ നടത്താന്‍ രാഹുലിന് സാധിച്ചിരുന്നു. ഇത്തവണ തേജസ്വിയുമായി ചേര്‍ന്ന് രാഹുല്‍ ആ പോരായ്മ പരിഹരിക്കും.

സോഷ്യല്‍ മീഡിയ ടീം
രാഹുലിന്റെ സോഷ്യല്‍ മീഡിയ ടീം ഒരിടവേളയ്ക്ക് ശേഷം സജ്ജമാകും. പ്രവീണ്‍ ചക്രവര്‍ത്തി തന്നെ അതിനെ നയിക്കും. സീനിയേഴ്‌സ് അദ്ദേഹത്തെ പൂട്ടിക്കെട്ടാന്‍ നോക്കിയപ്പോള്‍ രാഹുലായിരുന്നു സംരക്ഷിച്ചത്. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഓരോ വിഷയത്തിലും ജനപ്രീതി എത്രത്തോളം കിട്ടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ചക്രവര്‍ത്തി ഇനി രാഹുലിന് നല്‍കും. അതാണ് കോണ്‍ഗ്രസിന് ഇനി മുന്നോട്ടുള്ള പാഠപുസ്തകം. ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹന്‍ ഗുപ്ത എന്നിവരുമുണ്ടാകും. ഇവര്‍ ജനങ്ങളില്‍ നടത്തുന്ന സര്‍വേ പ്രകാരം ലഭിക്കുന്ന റിപ്പോര്‍ട്ടിലൂടെയായിരിക്കും ഓരോ സംസ്ഥാനങ്ങളിലും മാറ്റമുണ്ടാകുക.

അഞ്ച് സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര, ബീഹാര്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇനി രാഹുല്‍ നേരിട്ട് ഇടപെടും. കര്‍ണാടക, ദില്ലി എന്നിവിടങ്ങളില്‍ ഏറ്റവും ശക്തമായ മുന്നൊരുക്കമാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ദില്ലിയില്‍ അടിയന്തരമായി ഒരു പൊളിച്ചെഴുത്താണ് രാഹുല്‍ ലക്ഷ്യമിടുന്നത്. തോല്‍വി അത്രയേറെ രാഹുലിനെ അലട്ടുന്നുണ്ട്. കര്‍ണാടക ഡികെ ശിവകുമാറിനെ നിയമിക്കുന്നതിന് കാരണം രാഹുലായിരുന്നു. അദ്ദേഹം എല്ലാ മാസത്തിലും രാഹുലിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തേണ്ടെന്ന നിര്‍ദേശവും രാഹുല്‍ നല്‍കിയിരുന്നു.

അവസാന ഗെയിം
സീനിയേഴ്‌സിനെ ഒതുക്കുന്നുണ്ടെങ്കിലും കമല്‍നാഥിനെയും അശോക് ഗെലോട്ടിനെയും രാഹുല്‍ സംരക്ഷിക്കും. ഈ സംസ്ഥാനങ്ങളില്‍ ഇവരുടെ മക്കള്‍ക്ക് രാഹുലിന്റെ ടീമിലേക്ക് വരാന്‍ സമ്മര്‍ദമുണ്ട്. അവര്‍ അതിന് തയ്യാറുമാണ്. സീനിയര്‍ നേതാക്കളില്‍ പലരെയും കോണ്‍ഗ്രസ് വക്താക്കളാക്കാനും ശ്രമമുണ്ട്. സംഘടനാ അടിത്തറ ശക്തിപ്പെടുത്തുന്നതിലൂടെ ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അവസാന ഗെയിം. നവജ്യോത് സിദ്ദു, പ്രദ്യുത് ദേബര്‍മന്‍, എന്നിവരുടെ തിരിച്ചുവരവും ഇതോടെ സാധ്യമാകും.
.












Click it and Unblock the Notifications