'അയാള്‍ക്ക് തലയ്ക്ക് സുഖമില്ലാതായിരിക്കുന്നു'! അർണബ് ഗോസ്വാമിക്കെതിരെ ആഞ്ഞടിച്ച് അശോക് ഗെഹ്ലോട്ട്!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുളള അധിക്ഷേപത്തില്‍ റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര്‍ണബിന് എതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭത്തില്‍ അര്‍ണബിന് എതിരെ ആഞ്ഞടിച്ചു. ട്വിറ്ററിലാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ: '' സോണിയാ ഗാന്ധിക്ക് നേരെയുളള അര്‍ണബ് ഗോസ്വാമിയുടെ ആക്രമണം അത്യന്തം അപലപനീയമാണ്. അയാള്‍ക്ക് തലയ്ക്ക് സുഖമില്ലാതായിരിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. സ്വയം ലജ്ജം തോന്നണം അയാള്‍ക്ക്. എനിക്ക് ചോദിക്കാനുളളത് എഡിറ്റേഴ്‌സ് ഡില്‍ഡിനോടാണ്. ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ എക്കാലത്തേയും താഴ്ന്ന നിലവാരമാണോ. രാജീവ് ചന്ദ്രശേഖര്‍ ഉടനെ തന്നെ ഇയാളെ പുറത്താക്കണം. ''
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ഭാരത് ടിവിയില്‍ തന്റെ പ്രൈം ടൈം ചര്‍ച്ചാ പരിപാടിയില്‍ ആണ് സോണിയാ ഗാന്ധിയെ അര്‍ണബ് അധിക്ഷേപിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം ആയിരുന്നു ചര്‍ച്ചാ വിഷയം. സന്യാസിമാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സോണിയ പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ചാണ് അര്‍ണബ് അധിക്ഷേപം ചൊരിഞ്ഞത്.
തുടര്‍ച്ചയായി ഇറ്റലിക്കാരി എന്ന് വിളിച്ച് അര്‍ണബ് സോണിയയെ പരിഹസിക്കുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത് ഹിന്ദുക്കളെ തല്ലിക്കൊല്ലാനാണ് എന്നും അര്‍ണബ് അധിക്ഷേപിച്ചു. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അര്‍ണബ് ആവര്‍ത്തിച്ച് നടത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും അര്‍ണബിന് എതിരെ രംഗത്തുണ്ട്.
''മാധ്യമപ്രവര്‍ത്തനം ഒരു മാന്യമായ തൊഴിലാണ്. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെ വിലയിരുത്താന്‍ സഹായിക്കുന്നത്. എന്നാല്‍ അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും മാധ്യമപ്രവര്‍ത്തനം എങ്ങനെ ആകരുത് എന്നതിനുളള ഉദാഹരണങ്ങളാണ്. ഒരു ബന്ധവും ഇല്ലാത്ത വിഷയത്തില്‍ സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് അപകീര്‍ത്തികരമാണ്. തന്നിലെ സ്ത്രീ വിരുദ്ധനെ കൂടി അര്‍ണബ് തുറന്ന് കാണിച്ചിരിക്കുകയാണ്'' എന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.