രാജസ്ഥാനിൽ കൈവിട്ട കളിക്ക് കോൺഗ്രസ്; ഹൈക്കോടതി തുണച്ചില്ലെങ്കിൽ തിരുമാനം ഇങ്ങനെ
ദില്ലി; വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹരജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വെള്ളിയാഴ്ച രാവിലെ വിധി പറയും. ഹൈക്കോടതി വിധി പറയുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചതിനെ ചോദ്യം ചെയ്ത കോടതി വെള്ളിയാഴ്ച തന്നെ ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ വിധി പറയാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അവസാന വഴിയും അടഞ്ഞതോടെ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് രാജസ്ഥാനിൽ കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

കോടതി കയറി രാജസ്ഥാൻ
നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ വിപ്പ് നൽകിയിട്ടും സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും അത് ലംഘിച്ചതോടെയാണ് സ്പീക്കർ സിപി ജോഷി എംഎൽഎമാർക്ക് അയോഗ്യത നോട്ടീസ് നൽകിയത്. പുറത്താക്കാതിരിക്കാൻ വിശദീകരണം നൽകിയേങ്കിൽ അയോഗ്യരാക്കും എന്നും സ്പീക്കർ അറിയിച്ചു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സച്ചിൻ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സച്ചിന്റെ വാദം അംഗീകരിച്ച് കോടതി
എന്നാല്‍ അസംബ്ലി സെഷന്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഇത്തരമൊരു നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് സച്ചിൻ പൈലറ്റ് കോടതിയിൽ ചൂണ്ടിക്കാട്ടി. തങ്ങൾ പാർട്ടി വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും നേതൃമാറ്റം മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും പൈലറ്റ് പക്ഷം കോടതിയിൽ വാദിച്ചു. ഇതോടെ വെള്ളിയാഴ്ച വരെ വിമതർക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് നിർദ്ദേശിച്ചു.

സുപ്രീം കോടതിയിൽ
ഹൈക്കോടതിയിൽ നിന്നുള്ള വഴി അടഞ്ഞതോടെ വിമതർക്കെതിരെ സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി പറയുന്നത് സുപ്രീം കോടതി തടയണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. സ്പീക്കറുടെ അധികാര പരിധിയിൽ കൈകടത്താൻ കോടതിക്ക് സാധിക്കില്ലെന്നും സ്പീക്കർ വാദിച്ചു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തളളി. ഹൈക്കോടതിക്ക് വിധി പറയാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

അടുത്ത നീക്കം
അതേസമയം അവസാന ശ്രമവും അടഞ്ഞതോടെ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടു. 'നിയമസഭാ സമ്മേളനം ഉടന്‍ വിളിക്കും. ഇപ്പോള്‍ മാറിനില്‍ക്കുന്ന ചില എംഎല്‍എമാരും സഭയിലെത്തി ഞങ്ങള്‍ക്ക് വോട്ടുചെയ്യും. ഞങ്ങള്‍ക്ക് പൂര്‍ണ ഭൂരിപക്ഷമുണ്ട്. അത് സഭയില്‍ തെളിയിക്കും ഗെഹ്ലോട്ട് പറഞ്ഞു.

101 പേരുടെ പിന്തുണ
200 അംഗ നിയമസഭയിൽ 101 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങൾക്ക് 103 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്. 88 കോൺഗ്രസ് എംഎൽഎമാരും ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്നും സിപിഎമ്മിൽ നിന്നുമുള്ള രണ്ട് എംഎൽഎമാരുടേയും ഒരു ആർഎൽഡി അംഗത്തിന്റേയും പിന്തുണ കോൺഗ്രസിനുണ്ട്.

ഗെഹ്ലോട്ടിനെ പിന്തുണയ്ക്കും
10 സ്വതന്ത്രരും ഗെഹ്ലോട്ട് സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിമത ക്യാമ്പിലെ ചില എംഎൽഎമാരുമായി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 30 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് പൈലറ്റ് പക്ഷം ഇപ്പോഴും അവകാശപ്പെടുന്നത്.

പൈലറ്റ് ക്യാമ്പ് പിളരും
വിശ്വസ വോട്ടെടുപ്പ് നടക്കുന്നതോടെ പൈലറ്റ് ക്യാമ്പ് പിളരുമെന്ന അവകാശവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. അതേസമയം ഹൈക്കോടതി വിധിയെ അനുസരിച്ചാകും രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം ഇനി. സച്ചിൻ പൈലറ്റിന് അനുകൂലമായിട്ടാണ് വിധിയെങ്കിൽ നിയമസഭ വിളിച്ച് വിശ്വാസം തേടുകയെന്ന വഴി തന്നെയാകും കോൺഗ്രസ് തേടുക.
Recommended Video

അയോഗ്യരാക്കും
മറിച്ചാണ് വിധിയെങ്കിൽ വിമതരെ കോടതി അയോഗ്യരാക്കും. ഇതോടെ നിയമസഭയുടെ അംഗബലം കുത്തനെ കുറയും. വിശ്വാസം തെളിയിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമാകും. സച്ചിൻ പൈലറ്റിന്റെയും വിമതരുടേയും രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകും.

രാഷ്ട്രീയം വിടുമെന്ന്
സ്പീക്കറുടെ അയോഗ്യത നോട്ടീസ് അംഗീകരിച്ചാൻ രാഷ്ട്രീയം വിടുമെന്നാണ് സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോടതി നടപടികൾക്ക് ഇടയിലും സച്ചിൻ പൈലറ്റിനെ തിരികെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹൈക്കമാന്റ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖേനയാണ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ശ്രമങ്ങൾ.

ദേശീയ നേതൃത്വം
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും മറന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുള്ള നാളുകളില്‍ ദേശീയ നേതൃത്വം ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്നാണ് ഹൈക്കമാന്റന്റെ വാഗ്ദാനം. അതേസമയം സച്ചിൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഉറ്റുനോക്കി ബിജെപി
അതേസമയം നിലവിലെ സാഹചര്യം സസൂക്ഷ്മം വിലയിരുത്തുകയാണ് ബിജെപി. 72 അംഗങ്ങളാമ് സംസ്ഥാനത്ത് ബിജെപിക്കുള്ളത്. സച്ചിൻ പൈലറ്റും വിതമരും ബിജെപിയിലേക്ക് പോകില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം ബോൾ ബിജെപിയുടെ കോർട്ടിൽ എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications