രാജസ്ഥാനിൽ വിമതർ തിരികെയെത്തും; ആക്ഷൻ ഫോമിലേക്ക് കടന്ന് കോൺഗ്രസ് !! തുറുപ്പുകൾ ഇങ്ങനെ!
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനേയും മറ്റ് രണ്ട് മന്ത്രിമാരേയും കോൺഗ്രസ് പുറത്താക്കിയിരുന്നു. ബിജെപിയുമായി വിമതർ ഗൂഡാലോചന നടത്തിയെന്നാണ് കോൺഗ്രസ് വിമർശനം. അതേസമയം ഇനി എന്ത് എന്ന ചോദ്യമാണ് സംസ്ഥാനത്ത് ഉയരുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തെങ്കിലും താൻ ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിൻ പൈലറ്റ് ആവർത്തിക്കുന്നുണ്ട്.
ബിജെപിയിലേക്ക് പോയില്ലേങ്കിൽ പുതിയ പാർട്ടിയെന്ന സാധ്യത പൈലറ്റ് തേടുമെയെന്നാണ് മറ്റൊരു ചർച്ച. അതിനിടെ പൈലറ്റ് ക്യാമ്പിനെ പൊളിക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ക്യാമ്പിൽ ഒരുക്കുന്നത്.
കോൺഗ്രസ് തുടങ്ങി
രണ്ട് മന്ത്രിമാർ ഉൾപ്പെടെ 17 എംഎൽഎമാർക്കൊപ്പമാണ് സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പ് വിട്ടിരിക്കുന്നത്. പൈലറ്റിനെ മടക്കി കൊണ്ടുവരാൻ ഹൈക്കമാന്റ് ഉൾപ്പെടെ ഇടപെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു സമവായത്തിന് ഇല്ലെന്നാണ് അദ്ദേഹം ആവർത്തിച്ചത്. ഇതോടെയാണ് നേതൃത്വം പുറത്താക്കൽ നടപടിയിലേക്ക് കടന്നത്.
എംഎൽഎമാരെ ചാടിക്കും
അതേസമയം പൈലറ്റിന്റേയും എംഎൽഎമാരുടേയും നീക്കത്തോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ട് തന്നെ ഉടൻ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമത ക്യാമ്പിൽ പരമാവധി പേരെ തിരിച്ചെത്തിക്കാനാണ് കോൺഗ്രസ് നീക്കം.
വരുതിയിലാക്കാൻ
സച്ചിൻ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഗെഹ്ലോട്ട് ഗവർണറെ സന്ദർശിച്ചത് വിമതരെ വരുത്തിയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവർണറെ കണ്ട് സർക്കാരിന് 104 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് വ്യക്തമാക്കിയത്. കേവല ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്.
വാതിൽ തുറന്നിടുന്നു
മന്ത്രിമാരേയും സച്ചിൻ പൈലറ്റിനേയും പുറത്താക്കിയത് എംഎൽഎമാർക്കും എംഎൽഎമാർക്കുള്ള മുന്നറിയിപ്പാണെന്ന് കണക്കാക്കപ്പെടുന്നത്. പൈലറ്റിന്റെ വിശ്വസ്തരായ വിശ്വേന്ദ്ര സിംഗ്, റമേശ് മീണ എന്നിവരെയാണ് പുറത്താക്കിയിത്. നടപടിക്ക് പിന്നാലെയും കോൺഗ്രസ് ആവർത്തിച്ചത് വിമതർക്ക് മുന്നിൽ കോൺഗ്രസിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നാണ്.
Recommended Video
പൈലറ്റ് ക്യാമ്പ് പിളരും
സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡേയും ഇന്ന് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പൈലറ്റ് ക്യാമ്പ് പിളരുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. മൂന്ന് എംഎൽഎമാരെ പുറത്താക്കിയതോടെ മന്ത്രിസഭ വികസനം ഉടന് ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 16 ന് തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
മന്ത്രി സ്ഥാനം നൽകുമോ?
വിമതരെ മടക്കിയെത്തിക്കാനുള തുറുപ്പായിരിക്കാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിമോഹം ലക്ഷ്യം വെയ്ക്കുന്ന നിരവധി പേർ പൈലറ്റ് ക്യാമ്പിലും ഉണ്ട്. മടങ്ങി വരവിനാൻ പൈലറ്റ് മു്നനോട്ട് വെച്ച ഉപാധികളിൽ ഒന്ന് തന്റെ വിശ്വസ്തർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യമാണെന്നായിരുന്നു റിപ്പോർട്ടുകൾ.
സമ്മർദ്ദ തന്ത്രം
വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും കോൺഗര്സിന്റെ സമ്മർദ്ദ തന്ത്രമാണ്. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള 18 എംഎൽഎമാർക്കാണ് സ്പീക്കർ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ചതിനും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ചതിനും സച്ചിൻ പൈലറ്റിനോടും മന്ത്രിമാരോടും കോൺഗ്രസ് വിശദീകരണം തേടി.
കാരണം വ്യക്തമാക്കണം
പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാത്ത സാഹചര്യത്തിൽ അയോഗ്യത നോട്ടീസുകൾ അസാധുവാണെന്നാണ് വിമതർ ഇതിനോട് പ്രതികരിച്ചത്.
അയോഗ്യരാക്കും
പരാമവധി എംഎൽഎമാരെ തിരിച്ചെത്തിക്കുക അല്ലേങ്കിൽ വിമതരെ അയോഗ്യരാക്കുക. ഇതാണ് കോൺഗ്രസ് ആലോചിക്കുന്നതെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എംഎൽഎമാരെ അയോഗ്യരാക്കിയാൽ സഭയുടെ അംഗബലം 200 ൽ നിന്ന് 180 ആകും. ഇതോടെ കേവല ഭൂരിപക്ഷം നേടാൻ 90 പേരുടെ പിന്തുണ മതിയാകും.
30 പേരുടെ പിന്തുണ
പൈലറ്റ് ക്യാമ്പിൽ 30 പേരുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. 18 കോൺഗ്രസ് എംഎൽഎമാരെ കൂടാതെ പ്രാദേശിക പാർട്ടികളിൽ നിന്നുള്ളവരുടെ പിന്തുണയും പൈലറ്റിന് ഉണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കിത്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 72 എംഎൽഎമാരും.
കലങ്ങി തെളിയുമോ?
ഇതുവരേയും വിമതരെ കോൺഗ്രസ് പാർട്ടിയിൽ നി്നന് പുറത്താക്കിയിട്ടില്ല. സച്ചിൻ പൈലറ്റും നേതാക്കളും പരസ്യമായും രഹസ്യമായും ആവർത്തിക്കുന്നത് തങ്ങൾ കോൺഗ്രസിനൊപ്പം തന്നെയാണെന്നാണ്. മാത്രമല്ല ബിജെപിയിലേക്ക് പൈലറ്റ് ഉൾപ്പെടെ പോകുമെന്നുള്ളത് വെറും പ്രചരണം മാത്രമാണെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ ഉടൻ കലങ്ങിത്തെളിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.