ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം
ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് തുടങ്ങി വെച്ച വിമത നീക്കം രാജസ്ഥാനില്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹാരമാകാതെ തുടരുകയാണ്. സച്ചിന്‍ പൈലറ്റിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ പ്രശ്‌നങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രാജസ്ഥാന്‍ പ്രശ്‌നത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു. ആദ്യമായാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇതോടെ രാജസ്ഥാനില്‍ പുതിയ നീക്കങ്ങളുമായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
ബിജെപിയുടെ അട്ടിമറി നീക്കം
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം ബിജെപി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപിയുടെ ഈ അട്ടിമറി നീക്കങ്ങള്‍ക്ക് സച്ചിന്‍ പൈലറ്റ് കൂട്ട് നില്‍ക്കുന്നു എന്നതാണ് ഗെഹ്ലോട്ട് പക്ഷത്തിന്റെ ആക്ഷേപം. ആദ്യഘട്ടത്തില്‍ ഒപ്പം നിന്ന ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ അടക്കം സച്ചിന്‍ പൈലറ്റിനെ കൈവിട്ട് കഴിഞ്ഞു.
അയോഗ്യരാക്കാനുളള നീക്കം
കോണ്‍ഗ്രസിലേക്ക് തിരികെ വരാനുളള പഴുതുകള്‍ സച്ചിന്‍ പൈലറ്റിന് മുന്നില്‍ ഏറെക്കുറേ അടഞ്ഞിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് തിരികെ എത്തുന്നതിനോട് ഗെഹ്ലോട്ടിന് തീരെ താല്‍പര്യവും ഇല്ല. ബിജെപിയില്‍ ചേരുന്നില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരാണെന്നുമാണ് വിമതര്‍ അവകാശപ്പെടുന്നത്. ഈ ഘട്ടത്തിലാണ് അയോഗ്യരാക്കാനുളള നീക്കം ഗെഹ്ലോട്ട് ക്യാംപ് ശക്തമാക്കിയത്.
വിമതരെ കുടുക്കിലാക്കാൻ
സ്പീക്കര്‍ വിമതര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇതോടെ നിയമസഭാ സമ്മേളനം വിളിച്ച് വിമതരെ കുടുക്കിലാക്കാനാണ് ഗെഹ്ലോട്ട് ശ്രമിക്കുന്നത്. എന്നാല്‍ ആ നീക്കത്തിന് മുന്നില്‍ തടസ്സമായി നില്‍ക്കുകയാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ഫോണ്‍ വഴിയും കത്തയച്ചും ഗെഹ്ലോട്ട് നിയമസഭാ സമ്മേളനം എന്ന ആവശ്യം ഗവര്‍ണര്‍ക്ക് മുന്നില്‍ പലവട്ടം ഉന്നയിച്ചു.
രാജ്ഭവനിൽ ധർണ
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എമാരുമായി രാജ്ഭവനിലേക്കും ഗെഹ്ലോട്ട് ചെന്നിരുന്നു. രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. എന്നാല്‍ നിയമസഭാ സമ്മേളനം വിളിക്കണം എന്ന ആവശ്യത്തോട് വഴങ്ങാന്‍ ഗവര്‍ണര്‍ ഇതുവരെ തയ്യാറായിട്ടില്ല. മുകളില്‍ നിന്നുളള സമ്മര്‍ദ്ദം കാരണമാണ് ഗവര്‍ണറുടെ ഈ നിലപാട് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Recommended Video
എംഎല്‍എമാരെ സഭയില്‍ എത്തിക്കുക
തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്നും സഭയില്‍ തെളിയിക്കാന്‍ തയ്യാറാണെന്നും ഗെഹ്ലോട്ട് ക്യാംപ് അവകാശപ്പെടുന്നു. ഭൂരിപക്ഷമുളള സര്‍ക്കാര്‍ ആണെങ്കില്‍ പിന്നെ എന്തിനാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുന്നത് എന്നാണ ഗവര്‍ണര്‍ ഉയര്‍ത്തുന്ന ചോദ്യം. ഹരിയാനയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരെ സഭയില്‍ എത്തിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഗെഹ്ലോട്ട് ലക്ഷ്യമിടുന്നത്.
പ്രത്യേക യോഗം
രാജ്ഭവനില്‍ നടത്തിയ ധര്‍ണയ്ക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രി ഗെഹ്ലോട്ട് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തിരുന്നു. നിയമസഭാ സമ്മേളനം വിളിക്കണം എന്ന പ്രമേയം ഈ മന്ത്രിസഭാ യോഗത്തില്‍ പാസ്സാക്കി. ഇതുമായി ഗെഹ്ലോട്ട് വീണ്ടും ഗവര്‍ണറെ കാണാനാണ് നീക്കം. ഭരണഘടനയ്ക്ക് അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഗെഹ്ലോട്ട് പറയുന്നു.
കടുത്ത തീരുമാനങ്ങളിലേക്ക്
ഇന്ന് ഉച്ചയ്ക്ക് ജയ്പൂരിലെ ഫെയര്‍മൗണ്ട് ഹോട്ടലില്‍ വെച്ചും ഗെഹ്ലോട്ട് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ നിലപാട് മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കും എന്നാണ് യോഗത്തില്‍ വെച്ച് എംഎല്‍എമാരോട് ഗെഹ്ലോട്ട് സൂചിപ്പിച്ചത്. ആവശ്യം വന്നാല്‍ സര്‍ക്കാര്‍ ദില്ലിക്ക് പോകുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും
ഗവര്‍ണര്‍ നിലപാടില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ആവശ്യം വന്നാല്‍ രാഷ്ട്രപതി ഭവന് മുന്നില്‍ വരെ ധര്‍ണ നടത്തും. എന്നാലും സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ഗൂഢാലോചന വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഗെഹ്ലോട്ട് തുറന്നടിച്ചു. വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും ധര്‍ണ നടത്തുമെന്നും ഗെഹ്ലോട്ട് യോഗത്തില്‍ വ്യക്തമാക്കി.
എംഎല്‍എമാര്‍ ഹോട്ടലില്‍ തന്നെ
ഗെഹ്ലോട്ടിന്റെ പ്രഖ്യാപനത്തിന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ എംഎല്‍എമാര്‍ ഹോട്ടലില്‍ തന്നെ തുടരും. ഗവര്‍ണര്‍ ബിജെപിയെ സഹായിക്കുകയാണെന്ന് രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് ആരോപിച്ചു.
21 ദിവസം കൂടി ഹോട്ടലില്‍ തുടരാം
ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയാല്‍ തങ്ങളുടെ എംഎല്‍എമാരെ പിടികൂടി സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും പ്രതാപ് സിംഗ് ആരോപിച്ചു. എംഎല്‍എമാര്‍ കൂടെ ഉളളതിനാല്‍ വിജയം തങ്ങളുടേത് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി 21 ദിവസം കൂടി ഹോട്ടലില്‍ തുടരണം എന്നാണെങ്കില്‍ അതിനും തയ്യാറാണ് എന്നാണ് എംഎല്‍എമാര്‍ ഗെഹ്ലോട്ടിനോട് വ്യക്തമാക്കിയിരിക്കുന്നത്.