രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!
ദില്ലി: രാജസ്ഥാനില്‍ ഒരു മാസം നീണ്ട വിമത നീക്കം അവസാനിപ്പിക്കാന്‍ ഒടുവില്‍ മുന്നിട്ടിറങ്ങി സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ 19 എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയേക്കും എന്നുളള വാര്‍ത്തകള്‍ക്കിടെ പൈലറ്റിന് മുന്നില്‍ വാതില്‍ തുറന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസിലേക്ക് തിരികെ വരികയാണെങ്കില്‍ വരാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടിനെ പിന്തുണയ്ക്കണം എന്നാണ് സച്ചിന്‍ പൈലറ്റിനോട് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. വിമതരുടെ തിരിച്ച് വരവില്‍ സോണിയാ ഗാന്ധിയുടേയും അശോക് ഗെഹ്ലോട്ടിന്റെയും നിലപാട് പ്രധാനമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
പച്ചക്കൊടി കാട്ടാതെ ഹൈക്കമാൻഡ്
രാജസ്ഥാനില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും കലാപം തുടങ്ങിയത്. എന്നാല്‍ ഒരു മാസമായിട്ടും വിമതരുടെ ആവശ്യങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചിട്ടില്ല. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുളള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിമതരെ അറിയിച്ചത്.
മുന്നിട്ടിറങ്ങി പൈലറ്റ്
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാത്രമല്ല അംഗബലം നിലവില്‍ പൈലറ്റ് ക്യാംപിനില്ല. ഈ സാഹചര്യത്തില്‍ അനിശ്ചതത്വം തുടരുന്നതില്‍ പൈലറ്റ് ക്യാംപിനുളളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 7 പേര്‍ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്നും വാര്‍ത്തകള്‍ വന്നു. ഈ ഘട്ടത്തിലാണ് സച്ചിന്‍ പൈലറ്റ് തന്നെ അനുനയത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
രാഹുലുമായി കൂടിക്കാഴ്ച
ദില്ലിയില്‍ എത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയിലെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈനിലെ ബംഗ്ലാവിലെത്തിയാണ് പൈലറ്റ് കൂടിക്കാഴ്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സോണിയയെ കണ്ടേക്കും
സച്ചിന്‍ പൈലറ്റുമായുളള ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും എന്നാണ് സൂചന. കഴിഞ്ഞ മാസം എംഎല്‍എമാരുമായി രാജസ്ഥാന്‍ വിട്ട സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി പൈലറ്റിനെ കാണാന്‍ തയ്യാറായില്ല. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയ്ക്ക് കൂട്ടാക്കിയില്ല.
ചർച്ച നടത്തി പ്രിയങ്ക
അതേസമയം പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പോകരുത് എന്നായിരുന്നു ഗാന്ധി കുടുംബത്തിന്റെ താല്‍പര്യം. പ്രിയങ്ക ഗാന്ധിയേയും കെസി വേണുഗോപാലിനേയും അഹമ്മദ് പട്ടേലിനേയും പോലുളള നേതാക്കളെയാണ് പൈലറ്റിനെ തിരികെ എത്തിക്കാന്‍ രാഹുലും സോണിയയും നിയോഗിച്ചത്. സച്ചിന്‍ പൈലറ്റുമായി ഈ നേതാക്കള്‍ ഇതിനകം പല തവണ ചര്‍ച്ച നടത്തുകയുമുണ്ടായി.
സിന്ധ്യയുടെ വഴി വേണ്ട
കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ സ്വന്തം ക്യാംപില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഒത്തുതീര്‍പ്പിന് പൈലറ്റ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. പൈലറ്റ് തന്നെ അനുനയ നീക്കവുമായി മുന്നോട്ട് വന്ന സ്ഥിതിക്ക് ഇനി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി പൈലറ്‌റ് തിരഞ്ഞെടുക്കരുതെന്ന് രാഹുലിന് നിര്‍ബന്ധമുണ്ട്.
Recommended Video
ഇനി പോസിറ്റീവായ ഫലം
രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തില്‍ ഇനി പോസിറ്റീവായ ഫലം തന്നെ പ്രതീക്ഷിക്കാം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിയമസഭാ സമ്മേളനം ചേരാനൊരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് പൈലറ്റ് ക്യാംപ് തിരിച്ച് വരവിന് ഒരുങ്ങുന്നത്. 200 അംഗ നിയമസഭയില്‍ ഗെഹ്ലോട്ടിന് 102 പേരുടെ പിന്തുണയാണുളളത്. കേവല ഭൂരിപക്ഷത്തിന് ഇത് മതിയാവും.
അട്ടിമറി ഭീഷണി നീങ്ങുന്നു
സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് തയ്യാറാകുന്നതോടെ സര്‍ക്കാരിനുളള അട്ടിമറി ഭീഷണി പൂര്‍ണമായും ഒഴിവാകുകയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ സര്‍ക്കാര്‍ മറികടന്ന് കഴിഞ്ഞാല്‍ പൈലറ്റ് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണം അവസാനിപ്പിച്ചു
സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്താന്‍ പെട്ടെന്നുണ്ടായ കാരണമായത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് അയച്ച നോട്ടീസാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ആണ് എസ്ഒജി അന്വേഷിക്കുന്നത്.
വിമതർക്കെതിരെ നടപടിയെടുക്കില്ല
അതില്‍ സച്ചിന്‍ പൈലറ്റിന് നോട്ടീസ് അയച്ച കേസിന്റെ അന്വേഷണം എസ്ഒജി അവസാനിപ്പിച്ചിരിക്കുകയാണ്. വിമതര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാണ് ഗെഹ്ലോട്ട് ക്യാംപിലെ എംഎല്‍എമാരുടെ ആവശ്യം. എന്നാല്‍ തിരികെ വരികയാണെങ്കില്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിന് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.
സച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണ