രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി, മോദിയും അമിത് ഷായും നേരിട്ടിറങ്ങും
ജയ്പ്പൂർ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഏറെ നിർണായകമാണ്. തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പതിനെട്ടടവും പയറ്റുകയാണ് രാഷ്ട്രീയ പാർട്ടികൾ. ബിജെപി വിരുദ്ധ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരക്കാനുള്ള പ്രതിപക്ഷ നീക്കം സജീവമാണ്.
രാജസ്ഥാനിൽ ബിജെപി വൻ തിരിച്ചടി നേടുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ട്രെൻഡുകൾ മാറി മറിയുന്നുണ്ടെങ്കിൽ രാജസ്ഥാനിൽ ബിജെപിക്ക് തോൽവി പ്രചവിച്ചിരിക്കുകയാണ് എല്ലാ അഭിപ്രായ സർവേകളും. വലിയ തിരിച്ചടി മുന്നിൽ കണ്ട് രാജസ്ഥാനിൽ പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. നരേന്ദ്രമോദിയും അമിത് ഷായും നേരിട്ടെത്തി പ്രചാരപരിപാടികൾ നയിക്കും.

ഡിസംബർ 7
ഡിസംബർ 7നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ാം തീയതി മുതൽ 19ാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. പത്രികാ സമർപ്പണത്തിന് ശേഷം രാജസ്ഥാനിൽ സജീവമായ പ്രചാരണ തന്ത്രങ്ങളുമായി മോദിയും അമിത് ഷായും എത്തും. നവംബർ 23ന് ഇരുവരും സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. ബിജെപി പ്രചാരണ റാലികളിൽ മോദിയും അമിത്ഷായും ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രചാരണ റാലികൾ
നവംബർ 23 മുതൽ ഡിസംബർ 4 വരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാനിലെ പ്രചാരണ റാലികളിൽ സജീവമായി പങ്കെടുക്കും. പത്തോളം യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. 15ൽ അധികം പൊതുയോഗങ്ങളിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അൽവാറിൽ തുടക്കം
നവംബർ 23ാം തീയതി അൽവാറിലെ പ്രചാരണ റാലിയിലാണ് നരേന്ദ്രമോദി ആദ്യം പങ്കെടുക്കുക. തുടർന്ന് നവംബർ 26ന് ബൽവാര, ജയ്പൂർ ജില്ലകളിലെ യോഗങ്ങളിൽ പങ്കെടുക്കും. ഡിസംബർ 4ന് സികാറിലെയും ജോദ്പൂരിലെയും റാലികളിൽ പങ്കെടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 12 റാലികളിലായിരുന്നു നരേന്ദ്രമോദി പങ്കെടുത്തത്. രാജ്നാഥ് സിംഗ്, വിജയ് രൂപാണി, രാജ്നാഥ് സിംഗ് തുടങ്ങിയവരും പ്രചാരണത്തിനായി രാജസ്ഥാനിലേക്ക് എത്തുന്നുണ്ട്.

ഭരണ വിരുദ്ധ വികാരം
ശക്തമായ ഭരണ വിരുദ്ധ വികാരമാണ് രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധെ സർക്കാർ നേരിടുന്നത്. ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ കർഷകർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. പ്രതിസന്ധിയിൽ സഹായിക്കാത്ത ബിജെപി സർക്കാരിന് വോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. കർഷക പ്രതിസന്ധി തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

ഉൾപ്പോര്
പാർട്ടിക്കുള്ളിലെ ഉൾപ്പോരുകളും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകും. സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയവരും കുറവല്ല. ബിജെപിയുടെ നാലു നേതാക്കളാണ് കോൺഗ്രസിലെത്തിയത്. സികാറിൽ മന്ത്രിയുടെ സഹോദരിയുൾപ്പെടെ നാലു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു.

അമിത് ഷായുമായി തർക്കം
തിരഞ്ഞെടുപ്പ് അടുത്തിട്ടും രാജസ്ഥാനിലെ 200 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇതുവരെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സമിതി തയാറാക്കിയ പട്ടിക സംബന്ധിച്ച് വസുന്ധര രാജയും അമിത ഷായും തമ്മിലുള്ള തർക്കമാണ് കാരണം. കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയം വൈകുന്നത് അണികൾക്കിടയിലെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

3 പേരുകൾ വീതം
ഓരോ മണ്ഡലത്തിലേക്കും വിജയ സാധ്യതയുള്ള 3 പേരുകൾ നൽകണമെന്നായിരുന്നു അമിത് ഷാ നിർദ്ദേശിച്ചത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി 50 മണ്ഡലങ്ങളിൽ ഒരു പേരു വീതമാണ് നിർദ്ദേശിച്ചത്. 75 ഇടങ്ങളിൽ 2 പേരുകൾ വീതവും നിർദ്ദേശിച്ചു. വസുന്ധര രാജെയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്നാൽ അമിത് ഷാ ഈ പട്ടിക തള്ളി 3 പേരുകൾ വീതം നൽകണമെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു.

എംഎൽഎമാർക്ക് സീറ്റ്
200 അംഗ സഭയിൽ 163 എംഎൽഎ മാരാണ് ബിജെപിക്കുള്ളത്, ഭരണ വിരുദ്ധവികാരം ശക്തമായ സാഹചര്യത്തിൽ ഇവരിൽ ഭൂരിപക്ഷം ആളുകളെയും ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് അമിത് ഷായുടെ വാദം. എന്നാൽ പരമാവധി നിലവിലുള്ള എംഎൽഎ മാരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.












Click it and Unblock the Notifications