രാജസ്ഥാനിൽ പുതിയ ഗെയിമുമായി കോൺഗ്രസ്; ബിജെപി എംഎൽഎമാരെ ബന്ധപ്പെട്ടു, പൈലറ്റിനും എട്ടിന്റെ പണി
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഭിന്നതകൾക്കിടയിൽ ഇന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല. ഗെഹ്ലോട്ടിന്റെ വസതിയിലായിരുന്നു യോഗം ചേർന്നത്.
ഇതോടെ സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടിയിലേക്ക് കോൺഗ്രസ് നീങ്ങിയേക്കുമെന്നാണ് സൂചന. മാത്രമല്ല രാജസ്ഥാനിൽ വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്കും കനത്ത തിരിച്ചടി നൽകാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
വിട്ട് നിന്ന് പൈലറ്റ്
ഇന്ന് രാവിലെ 11 നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം വിളച്ച് ചേർത്തത്. യോഗത്തിൽ എല്ലാവരും പങ്കെടുക്കാൻ ആവശ്യപ്പെട്ട് വിപ്പ് നൽകുകയും ചെയ്തിരുന്നു. അവസാന നിമിഷം വരെ സച്ചിൻ പൈലറ്റ് പങ്കെടുക്കുമെന്ന കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.
യോജിച്ച് പോകാനാകില്ല
യോഗത്തിൽ അതൃപ്തികൾ എല്ലാം മാറ്റിവെച്ച് പങ്കെടുക്കണമെന്ന് സച്ചിൻ പൈലറ്റിനോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും ഗെഹ്ലോട്ടുമായി യോജിച്ച് പോകാൻ സാധിക്കില്ലെന്നുമായിരുന്നു സച്ചിൻ പൈലറ്റ് നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പൈലറ്റ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായി.
97 എംഎൽഎമാരും പങ്കെടുത്തു
അതിനിടെ പൈലറ്റിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്ന സംഭവങ്ങളാണ് രാജസ്ഥാനിൽ ഉണഅടായിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ കോൺഗ്രസിന്റെ 97 എംഎൽഎമാരും പങ്കെടുത്തു. പൈലറ്റും അദ്ദേഹത്തിന്റെ ഒപ്പമുള്ള 15 എംഎൽഎമാരുമാണ് യോഗത്തിന് എത്താതിരുന്നത്.
നടപടി സ്വീകരിക്കും
തനിക്കൊപ്പം 109 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നായിരുന്നു ഗെഹ്ലോട്ട് അവകാശപ്പെട്ടത്. അതേസമയം യോഗത്തിൽ നിന്ന് വിട്ട് നിന്ന പൈലറ്റിനും മറ്റ് എംഎൽഎമാർക്കുമെതിരെ കോൺഗ്രസ് കടുത്ത നടപടി സ്വീകരിച്ചേക്കും. സച്ചിൻ പൈലറ്റ് പാർട്ടിക്ക് അതീതനല്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പാണ്ഡെ പ്രതികരിച്ചു.
Recommended Video
അച്ചടക്ക ലംഘനം അനുവദിക്കില്ല
അദ്ദേഹവുമായിബന്ധപ്പെടാൻ താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും പ്രതികരിക്കാൻ പൈലറ്റ് തയ്യാറായില്ല.48 തവണ അദ്ദേഹത്തെ വിളിച്ചു. സന്ദേശങ്ങളും അയച്ചു. അദ്ദേഹത്തിന്റെ ആശങ്കളും പരാതികളും കേൾക്കാൻ ഞങ്ങൾ തയ്യാറാണ്, എന്നാൽ അച്ചടക്കലംഘനം അനുവദിക്കില്ല, പാണ്ഡെ വ്യക്തമാക്കി.
ബോർഡുകൾ നീക്കം ചെയ്തു
അതേസമയം സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന വികാരമാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. നടപടി ഉണ്ടാകുമെന്ന സൂചനയാണ് നേതാക്കളും നൽകുന്നത്.പുറത്താക്കൽ നടപടികളിലേക്ക് വിരൽചൂണ്ടി പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് സച്ചിൻ പൈലറ്റിന്റെ ഫോട്ടോകൾ പതിപ്പിച്ച ബോർഡുകളും ഹോർഡിംഗ്സുകളുമെല്ലാം നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ചർച്ച ചെയ്ത് പരിഹരിക്കണം
അതിനിടെ സച്ചിൻ പൈലറ്റിന്റെ നീക്കത്തിനെതിരെ രൂക്ഷപ്രതികരണവുമായി മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവരുമായി ചേർന്ന് ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് സുർജേവാല പറഞ്ഞു.
ഭരണകാലയളവ് പൂർത്തിയാക്കും
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കം രാഹുൽ ഗാന്ധിയ്ക്കും വേണ്ടി ഞാൻ പറയുകയാണ്, സച്ചിൻ പൈലറ്റിന് ഏത് സമയത്തും പാർട്ടിയിലേക്ക് മടങ്ങി വരാം, സുർജേവാല പറഞ്ഞു. ഞാൻ ആവർത്തിക്കുന്നു. രാജസ്ഥാനിൽ സർക്കാർ നിലംപതിക്കില്ല. സർക്കാർ ഭരണക്കാലാവധി പൂർത്തിയാക്കുമെന്നും സുർജേവാല പറഞ്ഞു.
എംഎൽഎമാരെ അടർത്തും
അതിനിടെ ബിജെപിയുടെ മോഹം നടക്കാൻ പോകില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ചില ബിജെപി നേതാക്കൾ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ബിജെപി തങ്ങളുടെ എംഎൽഎമാരെ അടർത്തിയാൽ ബിജെപിക്ക് തന്നെയാണ് അത് വേദനയുണ്ടാക്കുക. നമ്മുക്ക് നഷ്ടം സംഭവിക്കുന്നതിന്റെ ഇരട്ടി എംഎൽഎമാരെ മറുകണ്ടം ചാടിക്കുമെന്നും നേതാക്കൾ പറഞ്ഞു.