രജനീകാന്ത് ആരുടെ കൂടെ; തള്ളാനാവാതെ ഡിഎംകെ സഖ്യവും , ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിട്ട് സ്റ്റാലിന്‍
ചെന്നൈ: രണ്ട് വര്‍ഷങ്ങളായി നീണ്ട് നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച വ്യക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് അറിയിച്ചത്. രജനി മക്കള്‍ മന്‍ട്രത്തിന്‍റെ യോഗത്തിന്‍റെ പിന്നാലെയായിരുന്നു രജനീകാന്ത് തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

രജനീകാന്ത്
രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ അദ്ദേഹം ആരോട് കൂട്ടുകൂടും എന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ബിജെപി രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് രജനീയുടെ ആത്മീയ രാഷ്ട്രീയമെന്ന ആരോപണം ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് തമിഴ്നാട്ടില്‍ വലിയ മുന്നറ്റം ഉണ്ടാക്കുക എന്നത് രജനീകാന്തിന് വെല്ലുവിളിയേറിയ കാര്യം തന്നെയായിരിക്കും.

ബിജെപിയുമായി
ബിജെപിയുമായി സഹകരിക്കുന്നത് സംബന്ധിച്ച ഇതുവരെ വ്യക്തമായ ഒരു സൂചനയും അദ്ദേഹം നല്‍കിയിട്ടുമില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്നാട്ടിലെത്തിയപ്പോള്‍ രജനീകാന്തിന്‍റെ രഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ രജനീകാന്ത് ഇതുവരെ തയ്യാറായിട്ടില്ല.

അണ്ണാ ഡിഎംകെ
മറ്റൊരു സാധ്യത രജനീകാന്ത് അണ്ണാ ഡിഎംകെ സഖ്യമാണ്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്തിനെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അണ്ണാ ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍സെല്‍വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ക്ഷണത്തോടും രജനീകാന്ത് വ്യക്തമായ ഒരുമറുപടി പറയാന്‍ തയ്യാറായിട്ടില്ല.

എംജിആറുമായി
രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ അണ്ണാഡിഎംകെ സ്ഥാപകന്‍ എംജിആറുമായി താരതമ്യപ്പെടുത്തുന്നുണ്ട് പലരും. എംജിആറിനെ പോലെ ആരാധക കൂട്ടായ്മകളെ പാര്‍ട്ടി ഘടകങ്ങളാക്കി മാറ്റിയാണ് രജനിയുടേയും രാഷ്ട്രീയ പ്രവേശനം. എന്നാല്‍ എംജിആറിനെ പോലെ ഒരു ശക്തമായ രാഷ്ട്രീയ അടിത്തറ ഇല്ലെന്നതാണ് രജനി നേരിടുന്ന വെല്ലുവിളി. അണ്ണാദുരൈക്ക് കീഴിലും കരുണാനിധിയിക്ക് ഒപ്പവും രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ശേഷമായിരുന്നു എംജിആര്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

തമിഴന്‍ അല്ല
തമിഴന്‍ അല്ലെന്ന ആരോപണം രജനിക്കെതിരെ എതിരാളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും എംജിആറിന്‍റെയും ജയലളിതയുടേയും രാഷ്ട്രീയ വിജയം ചൂണ്ടിക്കാട്ടി തന്നെയാണ് രജനീകാന്ത് അനുകൂലികള്‍ മറുപടി നല്‍കുന്നത്. എംജിആറും ജയലളിതയും രജനികാന്തിനെ പോലെ തമിഴരല്ലെന്നായിരുന്നു. എന്നാല്‍ രണ്ടുപേരും ജനങ്ങളുടെ ഇഷ്ടനേതാക്കളായി. സംസ്ഥാനത്തെ പ്രമുഖ ജാതിയിൽപ്പെട്ടവരല്ലെന്നത് ഇരുവരെയും എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത നേടാൻ സഹായിച്ചു. രജനിക്കും ആ നുകൂല്യമുണ്ട്.

കമല്‍ഹാസന്‍
മറ്റൊരു സാധ്യത രജനീകാന്ത്-കമല്‍കൂട്ടുകെട്ടാണ്. ഇരുവരുടേയും രാഷ്ട്രീയ വഴി വ്യത്യസ്തമാണ്. ദ്രാവീഡ രഷ്ട്രീയത്തില്‍ നിന്നും മാറി, ആത്മീയതയുടെ വഴിയാണു തന്റേതെന്നു രജനി വ്യക്തമാക്കുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയവും ഇടതുഅനുഭാവം പ്രകടിപ്പിക്കുന്ന കമലും ഒരുമിച്ച് പോകുമോയെന്ന കാര്യവും കണ്ടറിയേണ്ടതാണ്. എന്നാല്‍ രാഷ്ട്രീയത്തിലെ സാധ്യതകള്‍ ഒന്നു അടഞ്ഞ അധ്യായങ്ങളല്ലാത്തതിനാല്‍ രജനി-കമല്‍ കൂട്ടുകെട്ടിനേയും പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കില്ല.

ഡിഎംകെ പാളയം
മറ്റൊരു സാധ്യത രജനീകാന്ത് ഡിഎംകെ പാളയത്തില്‍ എത്തുക എന്നുള്ളതാണ്. ഏറ്റവും വിരളമായ സാധ്യതമാത്രമാണ് ഇതെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെയുള്ള ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ പ്രതികരണം അവിടെയും ഒരു വാതില്‍ തുറന്നിടുന്നുണ്ട്. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാർട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രരികരിക്കാമെന്നുമാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്.

വിമർശിക്കാതെ
ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളെ താന്‍ വിമര്‍ശിക്കില്ലെന്നും, പകരം തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരിക്കും പ്രചരണമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്ന സ്റ്റാലിന്‍റെ പ്രതികരണം. രജനീകാന്തിനെതിരെ കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തെ വിമർശിക്കാതെയായിരുന്നു ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിൻ പ്രതികരിച്ചത്.

തനിച്ച് മത്സരിക്കാന്‍
ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാർട്ടി സംഘാടകൻ തമിഴരുവി മണിയനെതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. തമിഴരുവി മണിയനെ പോലെ ഒരാളെ എന്തിന് രജനീകാന്ത് കൂടെ നിർത്തുന്നുവെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതേസമയം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലേക്കും രജനീകാന്തിന്‍റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.












Click it and Unblock the Notifications