ദില്ലിയിൽ പ്രക്ഷോഭം ആളിപ്പടരുന്നു: 14 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു, സംഘർഷം ജമാ മസ്ജിദ് റാലിയിൽ
ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തിപ്പടരുമ്പോൾ ദില്ലിയിൽ വീണ്ടും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ് ചൌക്ക് ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് ഇതിനകം അടച്ചിട്ടത്. ദില്ലി ജമാ മസ്ജിദിന് സമീപത്തെ പ്രതിഷേധങ്ങളെ തുടർന്നാണ് നീക്കം. ദില്ലിയിലെ ചില സ്റ്റേഷനുകളും ഇതിനൊപ്പം അടച്ചിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുജനപ്രക്ഷോഭം ശക്തിയാർജിച്ചതിനെ തുടർന്നാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത്.
വയലറ്റ് ലൈനിലുള്ള , ലാൽ ക്വില, ജമാ മസ്ജിദ്, ദില്ലി ഗേറ്റ്, ഖാൻ മാർക്കറ്റ്, ജൻപഥ് എന്നിവിടങ്ങൾക്ക് പുറമേ യെല്ലോ ലൈനിലുള്ള ചൌരി ബസാർ, രാജീവ് ചൌക്ക് എന്നീ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിട്ടുണ്ട്. മണ്ഡിഹൌസ്, പ്രഗതി മൈതാൻ, ജാഫറാബാദ്, ശിവ് വിഹാർ,ജോഹ്രി എൻക്ലേവ്, ജാമിയ മിലിയ ഇസ്ലാമിയ എന്നീ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരുന്നു. വ്യാഴാഴ്ച 19 മെട്രോ സ്റ്റേഷനുകളാണ് പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടത്.

ഇതിനിടെ ദില്ലി ഗേറ്റിൽ പ്രതിഷേധത്തനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേരാണ് ദില്ലി ഗേറ്റിന് സമീപത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുള്ളത്. ജമാ മസ്ജിദിനുള്ളിൽ പ്രതിഷേധിച്ചിരുന്നവരാണ് ഇപ്പോൾ മസ്ജിദിന് പുറത്തെത്തി പ്രതിഷേധം ആരംഭിക്കുന്നു. പള്ളിക്കുള്ളിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പള്ളിയിൽ അഭയം തേടിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പോലീസ് ആസാദിനെ കസ്റ്റഡിയിലെടുത്ത ശേഷം മാത്രം മടങ്ങൂവെന്നാണ് പോലീസ് നിലപാട്. എന്നാൽ ഇദ്ദേഹത്തെ വിട്ടുനൽകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ജാമിയ മിലിയ വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയെ തുടർന്നാണ് രാജ്യത്തെമ്പാടും പൌരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം ആളിപ്പടരുന്നത്. ഉത്തർപ്രദേശിൽ മാത്രം ആറ് പേരാണ് അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. മംഗളൂരൂവിലും പൌരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് വിവാദ നിയമം.












Click it and Unblock the Notifications