ഏസി ഇല്ല ഉറങ്ങുന്നത് തറയിൽ... ഗുർമീതിന്റെ ഇസെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു; ഇനി സാധാരണ തടവുകാരന്‍
ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.
ദില്ലി: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന് ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചതായി ഹരിയാന സർക്കാർ. മാനഭംഗക്കേസില്‍ ഇയാള്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെയാണു വിവിഐപി സുരക്ഷ പിന്‍വലിച്ചതെന്നു ഹരിയാന ചീഫ് സെക്രട്ടറി ഡിഎസ് ദേശായ വ്യക്തമാക്കി. കൂടാതെ റോഹ്ത്ഗ് ജയിലിൽ ഗുര്‍മീതിന് ഏർപ്പെടുത്തിയ പ്രത്യേക ചികിത്സയും പരിഗണനയും എടുത്തു കളഞ്ഞിട്ടുണ്ട്.രാജ്യത്ത് ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്ന 36 വ്യക്തികളില്‍ ഒരാളായിരുന്നു ഗുര്‍മീത് റാം റഹിം. ഗുര്‍മീത് റാം റഹിം മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നപടികള്‍ക്കൊരുങ്ങിയത്.
അതെ സമയം സാധാരണ തടവുകരനായി മാത്രമേ റാം റഹീമിനെ പരിഗണിക്കുകയുള്ളു. ഏസി റൂമിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും അയാൾ പ്രത്യേക ഭക്ഷണമാണ് നൽകുന്നത് എന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാമെന്നും ഹരിയാന ഡിജിപി കെപി സിങ് പറഞ്ഞു. നിരവധി അനുയായികൾ ഉള്ളതിനാൽ ജയിലിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുക മാത്രമാണ് ചെയ്തത് . മറ്റു തടവുകാരിൽ നിന്ന് ആക്രമണമുണ്ടാകാതിരിക്കാൻ സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നുവെന്നും ഗുർമീത് സാധാരണ തടവുകാരെപ്പോലെ നിലത്ത് തന്നെയാണ് കിടക്കുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഹരിയാന പോലീസിന്റേയും സ്വകാര്യ കമ്മാൻഡോ സംഘത്തിന്റേയും അകമ്പടിയോടെയായിരുന്നു ഗുർമീത് സിബിഐ കോടതിയിൽ എത്തിയത്. കുറ്റക്കാരനാണെന്ന വിധി വന്നതോടെ അറസ്റ്റ് ചെയ്ത് ഹെലികോപ്ടർ മാർഗം വഴി റോഹ്തഗിലെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു












Click it and Unblock the Notifications