സമാജ് വാദി എംപി അസംഖാനും കുടുംബവും ജയിലിൽ, നടപടി വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിൽ
ലഖ്നോ: സമാജ്വാദി പാർട്ടി എംപി അസംഖാനും കുടുംബവും ജുഡീഷ്യൽ കസ്റ്റഡിയിൽ. അസംഭാൻ, ഭാര്യ തൻസീൻ ഫാത്തിമ, മകൻ അബ്ദുള്ള അസം എന്നിവരെയാണ് രാംപൂർ കോടതി മാർച്ച് 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അബ്ദുള്ളയുടെ വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിലാണ് കോടതി നടപടി. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
' കോടതിയിൽ കീഴടങ്ങാനായാണ് ഇവർ എത്തിയത്. കോടതിക്ക് പുറത്ത് വെച്ച് ഇവരെ അറസ്റ്റ് ചെയ്ത് ജഡ്ജിക്ക് മുമ്പിൽ ഹാജരാക്കുകയായിരുന്നു. മാർച്ച് 2 വരെയാണ് മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മറ്റ് കേസുകളിലും ഇവരെ റിമാൻഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.'- രാംപൂർ സർക്കിൾ ഓഫീസർ വിദ്യാ കിഷോർ ശർമ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അസം ഖാനും കുടുംബത്തിനുമെതിരെ നിരവധി കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസം ഖാനെതിരെ മാത്രം 86 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അബ്ദുള്ള നൽകിയ ജനന സർട്ടിഫിക്കേറ്റിലെ വിവരങ്ങൾ തെറ്റാണെന്നാണ് ആരോപണം. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഉദാഹരണമാണ് അസം ഖാനെതിരെയുള്ള നടപടിയെന്ന് സമാജ്വാദി പാർട്ടി വക്താവ് പ്രതികരിച്ചു.
രാംപൂരിലെ ബിജെപി നേതാവ് ആകാശ് സക്നേയാണ് ജനന സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം ആരോപിച്ച് പരാതി നൽകിയത്. അബ്ദുള്ളയ്ക്ക് രണ്ട് പാസ്പോർട്ടുകളും രണ്ട് പാൻകാർഡുകളും ഉണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാംപൂരിൽ നിന്നുള്ള എംപിയാണ് അസംഖാൻ. ഭാര്യ തസീൻ ഫാത്തിമ രാംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്.












Click it and Unblock the Notifications