എല്ലാവരും കൊവിഡിനെതിരായ പോരാട്ടത്തിൽ; ബിജെപി സർക്കാർ മദ്യശാലകൾ തുറക്കാനുള്ള വ്യഗ്രതയിലെന്ന് സുർജേവാല
ചണ്ഡീഗഡ്; ഹരിയാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. രാജ്യം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപൃതരായിരിക്കുന്ന ഈ സാഹചര്യത്തിലും മദ്യാശാലകളും മദ്യ ഫാക്ടറികളും തുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാനത്തെ ബിജെപി-ജെജെപി സർക്കാരെന്ന് സുർജേവാല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ 2.5 കോടി ജനങ്ങളുടെ സുരക്ഷയെ കുറിച്ചും ക്ഷേമത്തെ കുറിച്ചുമാണ് ഖട്ടർ-ചൗട്ടാല സർക്കാർ ശ്രദ്ധപതിപ്പിക്കേണ്ടത്. എന്നാൽ മദ്യ ഫാക്ടറികൾ തുറക്കാനുള്ള തിടുക്കത്തിലാണ് സർക്കാർ,വാർത്താസമ്മേളനത്തിൽ സുർജേവാല പറഞ്ഞു.ലോക്ക് ഡൗൺ നീട്ടാൻ തിരുമാനമായാലിം മദ്യശാലകൾ ഭാഗികമായി തുറന്നേക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാർഗമാണ് മദ്യശാലകളെന്നും അതിനാൽ അവ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്നും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൗൺ കാലയളവിൽ സർക്കാരിന്റെ മുൻഗണന കൊറോണ വൈറസിനെതിരായ പോരാട്ടമായിരിക്കണം. നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥർ, അവശ്യ സേവന ജീവനക്കാർ എന്നിവർക്കുള്ള വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, എൻ -95 മാസ്കുകൾ, മറ്റ് ആവശ്യ വസ്തുക്കൾ എന്നിവ ലഭ്യമാക്കുന്നതിനായിരിക്കണം. അല്ലാതെ തിടുക്കപ്പെട്ട് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനാവരുത്.
ഹരിയാനയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണോ സർക്കാർ പ്രവർത്തിക്കുന്നത് അതോ മദ്യ ഡിസ്റ്റിലറി ഉടമകളുടെയും മൊത്ത, റീട്ടെയില്‍ ഓപ്പറേറ്റര്‍മാരുടെയും ലാഭത്തിനായാണോ പ്രവര്‍ത്തിക്കുന്നത്? ഇതിന് സർക്കാർ മറുപടി പറയേണ്ടതുണ്ട്. രാജവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് പോലും സർക്കാർ മദ്യശാലകൾ തുറന്നിരുന്നുവെന്നും പ്രതിപക്ഷത്തിന്റേയും ജനങ്ങളുടേയും ശക്തമായ വിമർശനങ്ങളെ തുടർന്നാണ് പിന്നീട് ഇവ അടച്ച് പൂട്ടിയതെന്നും സുർജേവാല പറഞ്ഞു.
ലോക്ക് ഡൗണിനിടയിലും വ്യാപകമായി അനധികൃത മദ്യ വിൽപ്പന നടക്കുന്നുണ്ടെന്നും സുർജേവാല ആരോപിച്ചു. ഇത് സർക്കാരിന്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അനധികൃത മദ്യ വിൽപ്പന നടത്തിയ 449 പേരെ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കുപ്പി മദ്യവും വിവിധ ഇടങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും സുർജേവാല പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും സുർജേവാല ചൂണ്ടിക്കാട്ടി. കൊറോണയ്ക്കെതിരായ പോരാട്ടത്തിന് ആദ്യം വേണ്ടത് ശക്തമായ പരിശോധനകളാണ്. എന്നാൽ ഖട്ടർ സർക്കാർ ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്.ഫെബ്രുവരി 1 മുതൽ ഏപ്രിൽ 12 വരെ 71 ദിവസത്തിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്ന 25,000 പേരിൽ വെറും 3,663 പേരുടെ പരിശോധന മാത്രമാണ് നടന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സർക്കാരിന് ഒപ്പമാണ്. എന്നാൽ സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സുർജേവാല പറഞ്ഞു.












Click it and Unblock the Notifications