കളംമാറ്റി ചവുട്ടി ആർബിഐ; 6 മാസത്തിനിടെ 104 മെട്രിക് ടൺ സ്വർണം ആഭ്യന്തര നിക്ഷേപമാക്കി മാറ്റി, കാരണം?
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2026 മാർച്ച് വരെയുള്ള ആറുമാസത്തിനിടെ 104.23 മെട്രിക് ടൺ സ്വർണം രാജ്യത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണ ശേഖരം 880.52 മെട്രിക് ടണ്ണായി ഉയർന്നു. സുരക്ഷ, കരുതൽ ശേഖരം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവയ്ക്കാണ് ഈ നീക്കം പ്രാധാന്യം നൽകുന്നത്.
ആർബിഐയുടെ 2026 മാർച്ചിലെ അർധവാർഷിക വിദേശനാണ്യ കരുതൽ റിപ്പോർട്ട് പ്രകാരം, 680.05 മെട്രിക് ടൺ സ്വർണമാണ് ഇപ്പോൾ രാജ്യത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇത് മൊത്തം ശേഖരത്തിന്റെ 77.23 ശതമാനത്തോളം. ഒരു വർഷം മുമ്പ് ഇത് 59.2 ശതമാനം ആയിരുന്നു, ഇത് സംഭരണ രീതിയിലുണ്ടായ പ്രധാന മാറ്റം വ്യക്തമാക്കുന്നു.

ശേഷിക്കുന്ന സ്വർണം ആഗോള വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നു. റിപ്പോർട്ടനുസരിച്ച്, 197.67 മെട്രിക് ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലും (ബിഐഎസ്) ഉണ്ട്. 2.80 മെട്രിക് ടൺ സ്വർണം സ്വർണ നിക്ഷേപങ്ങളായാണ് കൈവശം വെച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര പണലഭ്യത ഉറപ്പാക്കുന്നു.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് വർധിച്ചു. 2026 മാർച്ച് അവസാനത്തോടെ ഇത് ഏകദേശം 16.70 ശതമാനം ആയി ഉയർന്നു. 2025 സെപ്റ്റംബർ അവസാനത്തിൽ ഇത് 13.92 ശതമാനം മാത്രം ആയിരുന്നു. ഉയർന്ന സ്വർണവിലയും ആഭ്യന്തര ശേഖരത്തിലുണ്ടായ വർധനവുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
കേന്ദ്ര ബാങ്കിന്റെ മുൻകാലങ്ങളിലെ സ്വർണം തിരികെ കൊണ്ടുവരൽ നടപടികളുടെ തുടർച്ചയാണിത്. അനിശ്ചിതമായ ആഗോള സാഹചര്യങ്ങളിൽ ആഭ്യന്തര സംഭരണം സഹായകമാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ വിദേശത്തുള്ള ആസ്‌തികളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
കൂടുതൽ സ്വർണം രാജ്യത്ത് സൂക്ഷിക്കുന്നത് ബാഹ്യ അപകടസാധ്യതകൾ കുറയ്ക്കുകയും നയരൂപകർത്താക്കൾക്ക് ഭൗതിക സ്വർണത്തിൻമേൽ നേരിട്ടുള്ള നിയന്ത്രണം നൽകുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ ആർബിഐയുടെ ഈ നീക്കം സുപ്രധാനമായ ഒന്നായാണ് ആളുകൾ വിലയിരുത്തുന്നത്
അതേസമയം, ആർബിഐ വിദേശത്തുള്ള സ്വർണ സംഭരണം പൂർണമായി ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെയും ബിഐഎസിലെയും സ്വർണ വ്യാപാര ആവശ്യങ്ങൾക്കും പണലഭ്യതയ്ക്കും പ്രധാനമാണ്. ശക്തമായ അന്താരാഷ്ട്ര സുരക്ഷാ ചട്ടക്കൂടുകൾക്ക് കീഴിലാണ് ഇവ. ആഭ്യന്തര സുരക്ഷയും വിദേശ പ്രവർത്തന സ്വാതന്ത്ര്യവും തമ്മിൽ സന്തുലനം നേടുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്നതിൽ സ്വർണത്തിന് പ്രധാന പങ്കുണ്ട്. 2026 മാർച്ച് അവസാനത്തോടെ ആർബിഐയുടെ വിദേശ കറൻസി ആസ്‌തി ഏകദേശം 552 ബില്യൺ ഡോളറിനടുത്തായിരുന്നു. ഇതിൽ ഭൂരിഭാഗവും കടപ്പത്രങ്ങളിലും ബാക്കി തുക കേന്ദ്ര ബാങ്കുകൾ, ബിഐഎസ്, വിദേശ വാണിജ്യ ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങളായും സൂക്ഷിച്ചിരിക്കുന്നു.
ഈ ആസ്‌തികളിൽ 84.31 ശതമാനം സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. കേന്ദ്ര ബാങ്കുകളിലെയും ബിഐഎസിലെയും നിക്ഷേപങ്ങൾ 8.48 ശതമാനവും വിദേശ വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങൾ 7.21 ശതമാനവും ആണ്.
2026 മാർച്ച് അവസാനത്തോടെ ആർബിഐയുടെ നെറ്റ് ഫോർവേഡ് അസറ്റ് പൊസിഷൻ 103.06 ബില്യൺ ഡോളറായിരുന്നു. കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും രൂപയുടെ സ്ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു. വർധിച്ചുവരുന്ന ആഭ്യന്തര സ്വർണ ശേഖരത്തോടൊപ്പം ഇത് അധിക കരുത്ത് നൽകുന്നു.
ഇന്ത്യയ്ക്കകത്ത് സ്വർണത്തിന്റെ സുരക്ഷയ്ക്ക് ഉയർന്ന സംരക്ഷണം ഉറപ്പാക്കുന്നു. ആർബിഐ ശക്തമായ നിരീക്ഷണവും കർശന പ്രവേശന നിയമങ്ങളുമുള്ള സുരക്ഷാ നിലവറകൾ ഉപയോഗിക്കുന്നു. വിദേശത്തുള്ള സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബിഐഎസിന്റെയും അംഗീകൃത കസ്‌റ്റഡി സംവിധാനങ്ങളിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications